ഹെ്റാന്‍ – ഇറാനെതിരായ ഇസ്രായിലി സൈനിക നീക്കത്തില്‍ അമേരിക്ക ചേർന്നാൽ മിഡില്‍ ഈസ്റ്റിലെ യു.എസ് സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ മിസൈലുകളും മറ്റ് സൈനിക ഉപകരണങ്ങളും ഒരുക്കി നിർത്തി. അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. അമേരിക്കന്‍ സൈനിക താവളങ്ങള്‍ സംരക്ഷിക്കുന്നതില്‍ യു.എസ് യുദ്ധവിമാനങ്ങളെ സഹായിക്കാനും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ പങ്കെടുത്തേക്കാവുന്ന തന്ത്രപരമായ ബോംബറുകളുടെ ശ്രേണി വിപുലീകരിക്കാനും ലക്ഷ്യമിട്ട് ആകാശത്തു വെച്ച് മറ്റു വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്ന 30 വിമാനങ്ങള്‍ അമേരിക്ക യൂറോപ്പിലേക്ക് അയച്ചിട്ടുണ്ട്. യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഇസ്രായില്‍ വൈറ്റ് ഹൗസിനു മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
വിശാലമായ പ്രാദേശിക യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക യു.എസ് ഭരണകൂടത്തിനുള്ളില്‍ വര്‍ധിച്ചിട്ടുണ്ട്. ആക്രമണത്തില്‍ അമേരിക്ക പങ്കുചേര്‍ന്നാല്‍, പ്രത്യേകിച്ച് ഇറാനിലെ അതീവ സുരക്ഷയുള്ള ഫോര്‍ഡോ ആണവ കേന്ദ്രം ലക്ഷ്യമിട്ടാല്‍ ചെങ്കടലില്‍ കപ്പല്‍ ഗതാഗതം ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ വീണ്ടും ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാഖിലെയും സിറിയയിലെയും ഇറാന്‍ പിന്തുണയുള്ള മിലീഷ്യകള്‍ അവിടെയുള്ള യു.എസ് താവളങ്ങള്‍ക്കു നേരെ ആക്രമണം നടത്തും. ഗള്‍ഫിലെ യു.എസ് യുദ്ധക്കപ്പലുകളെ ഉപരോധിക്കാനായി ഇറാന്‍ ഹുര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ 40,000 ലേറെ യു.എസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ തങ്ങളുടെ താവളങ്ങളില്‍ ജാഗ്രതാ ലെവല്‍ യു.എസ് കമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്. യുദ്ധത്തില്‍ അമേരിക്ക നേരിട്ട് ഇടപെട്ടാല്‍ ഇറാഖ് അടക്കം മിഡില്‍ ഈസ്റ്റിലെ യു.എസ് താവളങ്ങള്‍ ഇറാന്‍ ആക്രമിക്കാന്‍ തുടങ്ങുമെന്ന് രണ്ട് ഇറാന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ പങ്കെടുക്കുന്ന ഏതൊരു അറബ് രാജ്യത്തുമുള്ള യു.എസ് താവളത്തെയും ഇറാന്‍ ലക്ഷ്യമിടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സൈനിക ആക്രമണങ്ങളിലൂടെ നമ്മുടെ മേല്‍ അവരുടെ ഇഷ്ടം അടിച്ചേല്‍പ്പിക്കുന്നതില്‍ അവര്‍ വിജയിക്കില്ലെന്ന് നമ്മുടെ ശത്രുക്കള്‍ മനസ്സിലാക്കണം. ഇറാന്‍ ജനതയുടെ നിശ്ചദാര്‍ഢ്യം തകര്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല – ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധം മൂര്‍ഛിക്കുന്നത് ഇസ്രായിലും അതിന്റെ പ്രധാന പിന്തുണക്കാരും മൂലമായിരിക്കുമെന്ന് യൂറോപ്യന്‍ വിദേശ മന്ത്രിമാരുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ വിദേശ മന്ത്രി സൂചിപ്പിച്ചു. ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ എന്നിവയുടെ സമീപ പ്രദേശങ്ങളില്‍ മിസൈല്‍ താവളങ്ങള്‍ ഉള്ളതിനാല്‍ ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് ഇറാന് ദീര്‍ഘകാല തയാറെടുപ്പ് നടത്തേണ്ടതില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇറാനിലെ ഇസ്രായില്‍ ആക്രമണവും ഇറാന്റെ മിസൈല്‍ തിരിച്ചടികളും വര്‍ധിക്കുന്നതിനനുസരിച്ച് യുദ്ധത്തില്‍ അമേരിക്ക നേരിട്ട് ഇടപെടാനുള്ള സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫോര്‍ഡോ ആണവ കേന്ദ്രത്തിന് നേരെയുള്ള ആക്രമണം ഇറാന്റെ ആണവ ശേഷിയെ എത്രത്തോളം ബാധിക്കുമെന്നോ ആണവായുധം നിര്‍മിക്കുന്നതിലെ പുരോഗതിയെ എത്രത്തോളം മന്ദഗതിയിലാക്കുമെന്നോ വ്യക്തമല്ല. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിവിധ സ്ഥലങ്ങളിലെ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ ഒളിപ്പിച്ചിരിക്കുകയാണ്. അമേരിക്കയുടെ സഹായമില്ലാതെ ഇസ്രായിലിന് ഇറാന്‍ ആണവ പദ്ധതിയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താന്‍ കഴിയില്ലെന്ന് ചില അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ഇറാന്റെ ആണവ ശേഷികള്‍ തകര്‍ക്കാന്‍ ഇസ്രായേലി കമാന്‍ഡോകളുടെ വ്യോമാക്രമണമോ മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ പോലുള്ള ബങ്കര്‍-ബസ്റ്റിംഗ് ബോംബുകള്‍ ഘടിപ്പിച്ച സ്റ്റെല്‍ത്ത് ബി-2 ബോംബറുകള്‍ ഉപയോഗിച്ച് നേരിട്ടുള്ള വ്യോമാക്രമണമോ ആവശ്യമാണ്. മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ പോലുള്ള ബങ്കര്‍-ബസ്റ്റിംഗ് ബോംബുകള്‍ക്ക് ഫോര്‍ഡോ ആണവ കേന്ദ്രത്തെ സംരക്ഷിക്കുന്ന പര്‍വതങ്ങളിലേക്ക് തുളച്ചുകയറാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അത്തരമൊരു ആക്രമണം, അമേരിക്ക നടത്തിയാലും യു.എസ് പിന്തുണയോടെ ഇസ്രായില്‍ നടത്തിയാലും ഇറാനില്‍ നിന്നും അതിന്റെ സഖ്യകക്ഷികളില്‍ നിന്നും വലിയ തിരിച്ചടിക്ക് കാരണമാകും.
ഇറാനും സഖ്യകക്ഷികളും മുന്‍കാലങ്ങളില്‍ യു.എസ് താല്‍പര്യങ്ങള്‍ക്ക് ദോഷം വരുത്താനുള്ള ശേഷി പ്രകടിപ്പിച്ചിട്ടുണ്ട്. 2024 ജനുവരിയില്‍ ഇറാന്‍ പിന്തുണയുള്ള മിലീഷ്യ സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള ജോര്‍ദാനിലെ യു.എസ് താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി മൂന്ന് അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തിയിരുന്നു. ഇറാന്‍ ആണവായുധം നിര്‍മിക്കാനുള്ള ശേഷി ആര്‍ജിക്കാറായതായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വളരെക്കാലമായി വിശ്വസിക്കുന്നു. ആണവ ബോംബ് നിര്‍മിക്കുന്ന കാര്യത്തില്‍ ഇറാന്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. അങ്ങിനെ തീരുമാനിച്ചാല്‍ ഒരു വര്‍ഷത്തില്‍ താഴെ സമയമെടുത്ത് അണുബോംബ് നിര്‍മിക്കാന്‍ ഇറാന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ല എന്ന് ആവര്‍ത്തിച്ച് പ്രസ്താവിക്കുകയും ചൊവ്വാഴ്ച ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായില്‍ ആക്രമണങ്ങള്‍ ഇറാനെ അതിന്റെ കണക്കുകൂട്ടലുകള്‍ മാറ്റാന്‍ പ്രേരിപ്പിച്ചിരിക്കാമെന്നും ഭാവിയിലെ ആക്രമണങ്ങളില്‍ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ഏക മാര്‍ഗം ഫലപ്രദമായ ഒരു ആണവ പ്രതിരോധം സ്വന്തമാക്കലാണെന്ന് അവര്‍ വിശ്വസിക്കുമെന്നും ചില യു.എസ് ഉദ്യോഗസ്ഥര്‍ കരുതുന്നു.
ഇറാന്‍ പ്രശ്‌നത്തില്‍ സാധ്യതയുള്ള സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രസിഡന്റ് ട്രംപ് ഇന്നലെ വൈകുന്നേരം വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ സംഘവുമായി അടിയന്തര യോഗം ചേര്‍ന്നു. ഇത് ഇറാനില്‍ അമേരിക്ക ഇടപെടാനുള്ള ആസന്നമായ തീരുമാനത്തെ കുറിച്ച ഊഹാപോഹങ്ങള്‍ ശക്തിപ്പെടുത്തുന്നു. തുടര്‍ച്ചയായ സുരക്ഷാ ഏകോപനത്തിന്റെ ഭാഗമായി, ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാം തവണയും അമേരിക്കന്‍ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്തുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. സൈനിക ഇടപെടല്‍ സംബന്ധിച്ച അന്തിമ തീരുമാനം ട്രംപിന്റേതാണെന്നും, ഇസ്രായിലിന്റെ താല്‍പര്യങ്ങള്‍ നിറവേറ്റുന്ന കാര്യങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കുമെന്നും ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.