ഇറാനിലെ പ്രധാനപ്പെട്ട മൂന്ന് ആണവകേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ആണവകേന്ദ്രങ്ങളെ പറ്റി ചോദ്യങ്ങളുയരുകയാണ്. തെഹ്റാനിലെ ആണവനിലയങ്ങളിൽ ഉണ്ടായ ആക്രമണത്തിന്റെ ആകാശചിത്രം പുറത്തുവന്നെങ്കിലും നാശനഷ്ടങ്ങളുടെ കണക്ക് ഇതുവരെ ഇറാൻ പുറത്തുവിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇറാനിലെ ആണവനിലയങ്ങളിൽ ഇനിയെന്താണ് ബാക്കിയുള്ളത് എന്ന ചോദ്യം ഉയരുന്നത്.
ഇസ്റായിൽ ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ തിരിച്ചും ആക്രമിച്ചിരുന്നു. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെയും, മാരക പ്രഹര ശേഷിയുള്ള മിസൈലുകളെയും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് അമേരിക്ക ആണവനിലയങ്ങളെ ആക്രമിച്ചത്. അമേരിക്ക ഇറാനെ ആക്രമിക്കുന്നതിന് ഒരാഴ്ച മുമ്പ് ഇസ്റായിൽ സമാനപ്രദേശങ്ങൾ ആക്രമിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത് ചരിത്ര നിമിഷമെന്നാണ് ആക്രമണത്തെ വിശേഷിപ്പിച്ചത്. പ്രതികാര നടപടി ഉണ്ടായാൽ വീണ്ടും
ആക്രമിക്കുമെന്ന് ഇറാന് മുന്നറിയിപ്പും നൽകി. അമേരിക്കൻ സൈന്യം ഇറാനിലെ ഭരണക്രമം മാറ്റാൻ ആലോചിക്കുന്നതായി മുമ്പ് റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ഇറാനുമായി ചർച്ച ചെയ്യുമെന്ന സൂചനയാണ് നൽകിയത്.