പാരീസ്- ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ തിരിച്ചെത്തുന്നു. ഫ്രാൻസിന്റെ പുതിയ ഹെഡ് കോച്ചായി ലോക ഫുട്ബോളിലെ തന്നെ മികച്ച താരമായിരുന്ന നിയമിതനായി. 2026 ഫിഫ ലോകകപ്പിന് ശേഷം ദിദിയർ ദെഷാംപ്സ് പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയതിനെത്തുടർന്നാണ്, ഫ്രാൻസ് തങ്ങളുടെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളായ സിനദിൻ സിദാനെ ദേശീയ ടീമിന്റെ പുതിയ ഹെഡ് കോച്ചായി നിയമിച്ചത്. മുൻ റയൽ മാഡ്രിഡ് മാനേജർ കൂടിയായ സിദാനുമായി നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
പാരീസിലെ ഫെഡറേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോയാണ് സിദാന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫ്രഞ്ച് ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂർത്തമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
“ഇതൊരു സവിശേഷമായ നിമിഷമാണ്. എന്റെ അടുത്തിരിക്കുന്ന ഈ വ്യക്തിയാണ് ഇതിനെ ഇത്രയും സവിശേഷമാക്കുന്നത്. ഫ്രഞ്ച് ഫുട്ബോളിലെ ഇതിഹാസങ്ങളിൽ ഒരാളാണ് സിദാൻ,” ഡിയാലോ പറഞ്ഞു.
സിദാനെ സംബന്ധിച്ചിടത്തോളം, വർഷങ്ങളായി കാത്തിരുന്ന ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണിത്. 2021-ൽ റയൽ മാഡ്രിഡ് വിട്ടതിനുശേഷം ഒരു ടീമിനെയും പരിശീലിപ്പിക്കാതിരുന്ന 54-കാരനായ സിദാൻ, ഈയൊരു അവസരത്തിനായി മാത്രമാണ് താൻ മറ്റ് ക്ലബ്ബ് ഓഫറുകൾ ഒഴിവാക്കിയതെന്ന് തുറന്നുപറഞ്ഞു.
“ഞാൻ വളരെയധികം ആവേശഭരിതനാണ്,” കൈകൾ കൂട്ടിയടിച്ചുകൊണ്ട് സിദാൻ പറഞ്ഞു. “ഫ്രഞ്ച് ടീം എല്ലാവരുടെയും സ്വപ്നമാണ്. അസാധാരണ കഴിവുള്ള കളിക്കാരും മികച്ചൊരു ടീമും നമുക്കുണ്ട്.”
“ഈയൊരു അവസരത്തിനായി ഞാൻ അഞ്ച് വർഷത്തോളം കാത്തിരുന്നു, അതുകൊണ്ടാണ് ഞാൻ അല്പം വൈകാരികനാകുന്നത്,” തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിതെന്ന് കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. റയൽ മാഡ്രിഡ് വിട്ടതിനുശേഷം ഫ്രഞ്ച് ദേശീയ ടീമിനെ നയിക്കുക എന്നത് മാത്രമായിരുന്നു തന്റെ അന്തിമ ലക്ഷ്യമെന്ന് മുൻ ഫ്രഞ്ച് ക്യാപ്റ്റൻ സമ്മതിച്ചു.
“ഒരു ആരാധകനായും ഭാവി പരിശീലകനായും ഞാൻ എപ്പോഴും ഈ ടീമിനെ വീക്ഷിച്ചിരുന്നു, അത് മറച്ചുവെക്കുന്നില്ല,” സിദാൻ പറഞ്ഞു. “അതുകൊണ്ടാണ് ഞാൻ മറ്റ് ക്ലബ്ബുകളുടെ ചുമതല ഏറ്റെടുക്കാതിരുന്നത്. റയൽ മാഡ്രിഡിന് ശേഷം എനിക്ക് ചെയ്യേണ്ട ഒരേയൊരു കാര്യം ഫ്രഞ്ച് ടീമിന്റെ ചുമതല ഏറ്റെടുക്കുക എന്നതാണെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞിരുന്നു.”
പരിശീലന രംഗത്ത് നിന്ന് വിട്ടുനിന്ന ഈ അഞ്ച് വർഷത്തിനിടയിൽ നിരവധി ഓഫറുകൾ വന്നിരുന്നെങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിയാൻ അവയൊന്നും കാരണമായില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. “ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. എനിക്ക് വന്ന ഓഫറുകളെല്ലാം ഫ്രഞ്ച് ടീമിന് വേണ്ടി ഞാൻ നിരസിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു. ഇതൊരു വലിയ സന്തോഷമാണെന്ന് വിശേഷിപ്പിച്ച സിദാൻ, ഈ പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ താൻ സന്നദ്ധനാണെന്നും വ്യക്തമാക്കി.
തനിക്ക് മുൻപ് ഈ സ്ഥാനത്തുണ്ടായിരുന്ന ദിദിയർ ദെഷാംപ്സിന് സിദാൻ നന്ദി അറിയിച്ചു. 2018-ൽ ഫ്രാൻസിനെ ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ദെഷാംപ്സ്, 2026 ലോകകപ്പ് സെമിഫൈനലിൽ സ്‌പെയിനിനോട് തോറ്റതിന് ശേഷമാണ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. “ഈ ടീമിനെ നയിക്കാൻ എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്, ടീമിനെ വിജയപാതയിൽ എത്തിക്കാൻ ഞാൻ സർവ്വതും നൽകും. കഴിഞ്ഞ വർഷങ്ങളിലെ മികച്ച സേവനങ്ങൾക്ക് ഞാൻ ദെഷാംപ്സിനെ അഭിനന്ദിക്കുന്നു,” സിദാൻ കൂട്ടിച്ചേർത്തു.
2026 ലോകകപ്പിന് ശേഷം താൻ സ്ഥാനമൊഴിയുമെന്ന കാര്യം ദെഷാംപ്സ് അറിയിച്ചതിനെ തുടർന്ന് 2025 ഫെബ്രുവരിയിലാണ് സിദാനുമായുള്ള ചർച്ചകൾ ആരംഭിച്ചതെന്ന് ഫെഡറേഷൻ പ്രസിഡന്റ് ഡിയാലോ വെളിപ്പെടുത്തി.
ദെഷാംപ്സിന്റെ നേട്ടങ്ങളെ ബഹുമാനിക്കുമ്പോഴും, തന്റെ കീഴിലുള്ള ഫ്രഞ്ച് ടീമിന് പുതിയൊരു ശൈലിയും വ്യക്തിത്വവും ഉണ്ടാകുമെന്ന് സിദാൻ സൂചന നൽകി. “എന്നെ പ്രചോദിപ്പിക്കുന്നത് കളിയാണ്. ഞാൻ പത്താം നമ്പർ ജേഴ്സിയിൽ കളിച്ചിരുന്ന ആളാണ്, എനിക്ക് ഗോളുകൾ ഇഷ്ടമാണ്. കളിക്കളത്തിൽ ഞാൻ ഒരു നേതാവായിരുന്നു, ഇപ്പോൾ അനുഭവസമ്പത്ത് കൊണ്ട് ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
സെപ്റ്റംബർ 25-ന് യുവേഫ നാഷൻസ് ലീഗിൽ തുർക്കിക്കെതിരെയാണ് സിദാന്റെ കീഴിൽ ഫ്രാൻസിന്റെ ആദ്യ മത്സരം. മൂന്ന് ദിവസത്തിന് ശേഷം ബെൽജിയത്തിനെതിരെയും ഫ്രാൻസ് കളിക്കും. ഒക്ടോബർ 2-ന് സ്റ്റേഡ് ഡി ഫ്രാൻസിൽ ഇറ്റലിക്കെതിരെ നടക്കുന്ന മത്സരത്തിലാകും ഫ്രഞ്ച് മണ്ണിൽ സിദാൻ ആദ്യമായി ഡഗ്ഔട്ടിൽ ഇറങ്ങുക. 2006 ഫിഫ ലോകകപ്പ് ഫൈനലിൽ ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചതിന് സിദാന് റെഡ് കാർഡ് ലഭിച്ച സംഭവത്തിന് കൃത്യം 20 വർഷങ്ങൾക്ക് ശേഷമാണ് ഈ മത്സരം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
വരാനിരിക്കുന്ന നാല് മത്സരങ്ങളും എന്റെ മനസ്സിലുണ്ട്. ഇറ്റലിക്കെതിരെയുള്ള മത്സരം സവിശേഷമാണ്, കാരണം ഞാൻ അവിടെ കളിച്ചിട്ടുണ്ട്, എനിക്ക് ആളുകളെ അറിയാം, എനിക്ക് ഇറ്റാലിയൻ സംസാരിക്കാനറിയാം,” സിദാൻ പറഞ്ഞു.





