തെല്‍അവീവ് – ഇറാനെ ആക്രമിക്കുന്നതിന് മുമ്പ് ഇസ്രായിൽ നടത്തിയ മാസങ്ങൾ നീണ്ട രഹസ്യ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നു. ഉടൻ ഒരു ആക്രമണം ഉണ്ടാകില്ലെന്ന് ഇറാനേയും ലോകത്തേയും തന്ത്രപരമായി തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള പ്രചരണങ്ങളാണ് ഇസ്രായിൽ ആദ്യം നടത്തിയത്. ഇറാനെ ആക്രമിക്കുന്നതിനെ ചൊല്ലി യുഎസും ഇസ്രായിലും അഭിപ്രായവ്യത്യാസമുണ്ടെന്ന തരത്തിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ് ഇസ്രായിലി പ്രൊപഗണ്ട സംഘം ചെയ്ത ഒരു നീക്കം. ഈ അവകാശവാദങ്ങളെല്ലാം ഇസ്രായിലി വൃത്തങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നതും.
തന്ത്രപ്രധാനമായ ഈ രഹസ്യ നീക്കങ്ങളെല്ലാം വിശ്വസ്തരായ ഏതാനും പേരടങ്ങുന്ന ഇസ്രായിലി സൈനിക സംഘമാണെന്നും ഇവർ പറയുന്നു. ഇസ്രായിലിലേയും ഇറാനിലേയും പൊതുജനാഭിപ്രായത്തെ തങ്ങളുടെ രഹസ്യ പദ്ധതികൾക്ക് അനുകൂലമായി സ്വാധീനിക്കാൻ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ് ശ്രദ്ധാപൂർവമാണ് മാധ്യമങ്ങൾക്ക് വാർത്തകൾ നൽകിക്കൊണ്ടിരുന്നത്. വാരാന്ത്യ അവധി ചെലവിടാൻ നെതന്യാഹു ഉത്തര ഇസ്രായിലിലേക്കു പോയെന്നും മൊസാദ് മേധാവി യുഎസിലേക്ക് പോയെന്നുമുള്ള വ്യാജ വാർത്തകളും ഇതിലുൾപ്പെടും. തങ്ങളുടെ രഹസ്യ സൈനിക നീക്കങ്ങളെ കുറിച്ചുള്ള സൂചനകൾ പുറത്തു പോകാതിരിക്കാനും തന്ത്രപൂർവ്വം ശ്രദ്ധതിരിക്കാനുമായിരുന്നു ഈ വ്യാജ പ്രചരണങ്ങൾ.
ഇറാനിൽ നുഴഞ്ഞു കയറി മൊസാദ് കമാന്‍ഡോ യൂനിറ്റുകള്‍ ഇറാനില്‍ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി ഇസ്രായിലി സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം മൊസാദ് ഏജന്റുമാര്‍ നൂതനവും ഉയര്‍ന്ന കൃത്യതയുള്ളതുമായ രഹസ്യായുധങ്ങൾ സ്ഥാപിച്ചിരുന്നു. ഇതാണ് ലക്ഷ്യമിട്ട സ്ഥാനങ്ങളിൽ ഇസ്രായിലിന് കൃത്യമായി ആക്രമണം നടത്താൻ സഹായകമായത്. ഇറാൻ സൈന്യത്തിന് ഇതു കണ്ടെത്താനായില്ല. ഓപ്പറേഷന് വളരെ മുമ്പുതന്നെ ഇറാനിലേക്ക് കടത്തിക്കൊണ്ടുവന്ന സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാനായി മൊസാദ് ഇറാനില്‍ പ്രത്യേക താവളം സ്ഥാപിച്ചിരുന്നതായി ഇസ്രായിലി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലി പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനില്‍ മൊസാദ് ഏജന്റുമാര്‍ ആയുധ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രായിലി മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.