സൗദി വിഷൻ 2030-ന്റെ ഭാഗമായി സൗദി അറേബ്യൻ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. സ്വദേശിവൽക്കരണം (Saudization/Nitaqat) ശക്തമാക്കിയതോടെ ഓഫീസ്…
കുവൈത്തില്‍ 27,141 തൊഴിലാളികള്‍ക്ക് തൊഴില്‍മാറ്റ സേവനം പ്രയോജനപ്പെട്ടു
കുവൈത്ത് സിറ്റി – തൊഴില്‍മാറ്റം വിലക്കിയ ചില പ്രത്യേക മേഖലകളിലേക്ക് വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്ത പ്രവാസി തൊഴിലാളികളുടെ തൊഴില്‍മാറ്റ വിലക്ക് രണ്ട് മാസത്തേക്ക് നിര്‍ത്തിവെച്ചതിന്റെ പ്രയോജനം 27,141 പ്രവാസി തൊഴിലാളികള്‍ക്ക് ലഭിച്ചതായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു. മെയ് ഒന്നിന് ആരംഭിച്ച ഇളവ് കാലാവധി ജൂണ്‍ 30 ന് അവസാനിച്ചു. കുവൈത്തിലെ തൊഴില്‍ നിയമങ്ങള്‍ പ്രകാരം ചില മേഖലകളിലേക്ക് വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഈ മേഖലകള്‍ക്ക് പുറത്തേക്ക് തൊഴില്‍ മാറുന്നതിന് വിലക്കുണ്ട്.
ആഭ്യന്തര തൊഴില്‍ വിപണിയിലെ അടിയന്തിര ആവശ്യകതകള്‍ നിറവേറ്റാനായി താല്‍ക്കാലികവും അസാധാരണവുമായ അടിസ്ഥാനത്തില്‍ നിരോധനം രണ്ടു മാസത്തേക്ക് പിന്‍വലിക്കുകയായിരുന്നു. ഇത് പ്രയോജനപ്പെടുത്തി തൊഴില്‍ മാറിയവരില്‍ 16,048 പേര്‍ ചെറുകിട, ഇടത്തരം മേഖലയില്‍ നിന്നുള്ളവരാണ്. കാര്‍ഷിക മേഖലയിലെ 4,460 തൊഴിലാളികളും വ്യാവസായിക മേഖലയിലെ 3,300 തൊഴിലാളികളും പ്രത്യേക ഇളവ് കാലയളവ് പ്രയോജനപ്പെടുത്തി തൊഴില്‍ മാറിയതായി അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ജോലി മാറിയ ബാക്കിയുള്ള 3,333 തൊഴിലാളികളില്‍ 3,087 പേര്‍ കാലിമേയ്ക്കല്‍ മേഖലയില്‍ നിന്നും 246 പേര്‍ മത്സ്യബന്ധന മേഖലയില്‍ നിന്നുള്ളവരാണെന്നും അതോറിറ്റി വ്യക്തമാക്കി. തൊഴില്‍ വിപണിയുടെ യഥാര്‍ഥ ആവശ്യകതകള്‍ നിറവേറ്റുന്നതിലും വിവിധ മേഖലകള്‍ക്കിടയില്‍ തൊഴിലാളികളെ ന്യായമായി വിതരണം ചെയ്യുന്നതില്‍ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിലും തീരുമാനത്തിന്റെ വിജയമാണ് ഈ ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ഈ തീരുമാനം വിപണിയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും പ്രവര്‍ത്തന സ്ഥിരത വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ കൂട്ടിച്ചേര്‍ത്തു.








