തേഞ്ഞിപ്പലം– ഹാദാ സലാം, ഫലിമസ്സലാം…ശൂന്യതയിലേക്ക് മിഴിഞ്ഞ ഈ കണ്ണുകളും, നിദ്രയിൽ പോലും പുളയുന്ന ഹൃദയങ്ങളും..ഇതാണോ സമാധാനം? ഫലസ്തീനിയൻ യാതനകളുടെ വേദനകൾ നിറച്ച അറബി ഗാനം ആലപിക്കപ്പെട്ടപ്പോൾ, ആസ്വാദകരുടെ മനം കരഞ്ഞു.
കോഴിക്കോട് സർവകലാശാലയിൽ സി എച്ച് ചെയർ ഫോർ ഡെവലപ്പിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി എച് സെമിനാറിലാണ്, ഫലസ്തീൻ ഐക്യദാർഢ്യ സംഗീത പരിപാടി നടന്നത്. ഹാദാ സലാമിന് പുറമെ, മരണത്തെ കുറിച്ചുള്ള ഗാനം,മലയാളം മേലെഡികൾ , ഗസലുകൾ തുടങ്ങിയവയും ഫലസ്തീന് സമർപിച്ചുകൊണ്ട് അവതരിപ്പിച്ചത് ആസ്വാദകർക്ക് നവ്യാനുഭവമായി.
മ്യൂസിക്ഹോളിക് സംഗീത ബാൻഡിലെ ഹൻഷയുടെ നേതൃത്വത്തിൽ ഹാഫിസ് മുഹമ്മദും , ഫിഡലും അടങ്ങിയ സംഘമാണ് പരിപാടി അവതരിപ്പിച്ചത്. സംഗീത പരിപാടിക്ക് ഇക്ബാൽ എരമ്പത്ത് സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ സി കെ സുബൈർ സെമിനാർ സുവനീർ കലാകാരന്മാർക്ക് കൈമാറി. രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാറിൽ അക്കാദമിക, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രശസ്ത മാധ്യമപ്രവർത്തക ഭാഷാ സിംഗ് ഫലസ്തീനിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ഫലസ്തീൻ പ്രശ്നത്തെ മുൻനിർത്തിയുള്ള പ്രത്യേക ചർച്ചയിൽ, ഡോ. പി ജെ വിൻസെൻ്റ്, ആഷിക് വാഫി തുടങ്ങിയവർ സംസാരിച്ചു.