ന്യൂയോര്‍ക്ക് – ഒരു രാജ്യം മാത്രം അധികാരം കൈയാളുന്നതിലൂടെയോ ലോകത്തെ സ്വാധീന മേഖലകളായി വിഭജിക്കുന്നതിലൂടെയോ ആഗോള പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തന്റെ പത്താമത്തെയും അവസാനത്തെയും വര്‍ഷത്തെ പ്രാരംഭ പത്രസമ്മേളനത്തിലാണ് അദ്ദേഹം ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. അന്താരാഷ്ട്ര നിയമങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നതായും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കുറയുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തിൽ പല ശക്തികളും നടത്തുന്ന ഇടപെടലുകൾ ആഗോളതലത്തിൽ അവിശ്വാസം വർധിപ്പിക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, യു.എസിന്റെ ഏകപക്ഷീയമായ സമാധാന നീക്കങ്ങളെയും ആധിപത്യ ശ്രമങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ഗുട്ടെറസിന്റെ വാക്കുകൾ. ഐക്യരാഷ്ട്രസഭയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക വെട്ടിക്കുറച്ചതിനെത്തുടർന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് സംഘടന കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ചെലവ് ചുരുക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമായി ‘യു.എൻ-80’ എന്ന പരിഷ്കരണ ടാസ്ക് ഫോഴ്സിന് ഗുട്ടെറസ് രൂപം നൽകിയിട്ടുണ്ട്.
സാങ്കേതികവിദ്യാരംഗത്തെ അധികാര കൈമാറ്റത്തെക്കുറിച്ചും അദ്ദേഹം ഗൗരവമായ മുന്നറിയിപ്പ് നൽകി. അധികാരം സർക്കാരുകളിൽ നിന്ന് സ്വകാര്യ കമ്പനികളിലേക്ക് മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. നിയന്ത്രണമില്ലാത്ത സാങ്കേതികവിദ്യ തിരഞ്ഞെടുപ്പുകളെയും വിപണികളെയും സംഘർഷങ്ങളെയും വരെ സ്വാധീനിക്കുന്നു. ഇത് ലോകത്ത് വലിയ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും ഗുട്ടെറസ് പറഞ്ഞു. എല്ലാ വെല്ലുവിളികൾക്കിടയിലും അന്താരാഷ്ട്ര നിയമങ്ങളിൽ അധിഷ്ഠിതമായ നീതിയുക്തമായ സമാധാനത്തിനായി ഐക്യരാഷ്ട്രസഭ പ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.



