തബൂക്ക്– സംസ്ഥനത്ത് ഇടതുമുന്നണിയുടെ തുടർഭരണത്തിനായി തബൂക്കിൽ മാസ്സ് തബൂക്കിന്റെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പ്രവാസത്തിന്റെ വിവിധകോണുകളിൽ നിന്നുമെത്തിയ നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. സംസ്ഥാനത്ത് സമഗ്രമേഖലയെയും സ്പർശിച്ച സത്ഭരണമാണ് ഇടതു സർക്കാർ കഴിഞ്ഞ പത്തു വർഷമായി നടപ്പിലാക്കിയതെന്ന് യോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ആരോഗ്യ വ്യാവസായിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷിയായി. പ്രവാസികളെ നെഞ്ചോട് ചേർത്തിപിടിച്ചൊരു സർക്കാർ കൂടിയാണ് പിണറായി സർക്കാർ. അഞ്ഞൂറു രൂപയായിരുന്നു പ്രവാസി ഷേമ പെൻഷൻ 3500 രൂപയാക്കി ഉയർത്തി. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി പ്രവാസി കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമാണ്. കൂടാതെ നോർക്ക റൂട്ട്സ് വഴി മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്വയം സംരംഭങ്ങൾ തുടങ്ങാൻ സബ്സിഡിയോടുകൂടിയുള്ള വായ്‌പ്പാ മൂലം പ്രവാസി പുനരധിവാസ പാക്കേജുകൾ നടപ്പിലാക്കികൊണ്ടിരിക്കുന്നുവെന്നും ഇവർ വ്യക്തമാക്കി
പവർകട്ടോ ലോഡ്ഷെഡിങ്ങോ വർഗ്ഗീയ കലാപങ്ങളോ മതസ്പർദ്ധകളോ ഇല്ലാത്ത പത്തു വർഷങ്ങൾകൂടിയാണ് കടന്നു പോയത്. ഈ ഭരണം തുടരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സർക്കാർ തുടങ്ങിവെച്ച നിരവധിയായ വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും വയനാട് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി എൽ.ഡി.എഫ് സർക്കാരിന്റെ തുടർഭരണത്തിനായി ഓരോ പ്രവാസികളും മുന്നിട്ടിറങ്ങണമെന്നും കൺവെൻഷൻ ആഹ്വനം ചെയ്തു. അതിന്റെ ഭാഗമായി പ്രധാനകേന്ദ്രങ്ങളിലും ലേബർക്യാമ്പുകളിലും പ്രവാസി കുടുംബങ്ങൾക്കിടയിലും സ്‌ക്വഡ് പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.
മുസ്തഫ തെക്കന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാസ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതിയംഗങ്ങളായ ഉബൈസ് മുസ്തഫ, റഹീം ഭരതന്നൂർ, കേളി അംഗം സജിത്ത് കെ പി, വിശ്വൻ, ഷമീർ, മാത്യു തോമസ്, സെൻസൺ, അനീഷ് തേൾപാറ, ബാദുഷ തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. പ്രവീൺ പുതിയണ്ടി സ്വാഗതവും യൂസഫ് നന്ദിയും രേഖപ്പെടുത്തി.



