ഇറാനിലെ സൈനിക മേധാവികളെ വധിച്ചും സൈനിക, ആണവ കേന്ദ്രങ്ങളില്‍ മാരകമായ ആക്രമണങ്ങള്‍ നടത്തിയും ഇസ്രായില്‍ തുടക്കമിട്ട, റൈസിംഗ് ലയണ്‍ എന്ന് പേരിട്ട സൈനിക നടപടി പശ്ചിമേഷ്യൻ മേഖലയെ കൂടുതല്‍ സ്‌ഫോടനാത്മകമായ സ്ഥിതിഗതികളിലെത്തിച്ചേക്കുമെന്ന ആശങ്ക വര്‍ധിക്കുന്നു. ഇന്ന് പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായില്‍ ലക്ഷ്യമിട്ട് ഇറാന്‍ നൂറിലേറെ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടു. ഇസ്രായിലിന് കയ്‌പേറിയ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാന്‍ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ബാഖിരി, ഇറാന്‍ സായുധ സേനാ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഗുലാം അലി റശീദ്, ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖആനി, റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി, ഇറാന്‍ പരമോത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവായ അലി ശംഖാനി എന്നിവര്‍ക്കു പുറമെ ആറു പ്രമുഖ ആണവ ശാസ്ത്രജ്ഞരും ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അബ്ദുല്‍ഹമീദ് മിനുശഹര്‍, അഹ്മദ് റിസ ദുല്‍ഫുഖാരി, അമീര്‍ ഹുസൈന്‍ ഫഖിഹി, മുത്‌ലബി സാദ, മുഹമ്മദ് മഹ്ദി തഹ്റാന്‍ജി, ഫെറൈദൂന്‍ അബ്ബാസി എന്നിവരാണ് ഇസ്രായിലി ആക്രമണത്തില്‍ രക്തസാക്ഷികളായ ആണവ ശാസ്ത്രജ്ഞര്‍.
ഇറാന്റെ മര്‍മത്തേറ്റ ശക്തമായ പ്രഹരമാണ് ഇസ്രായിലിന്റെ ആക്രമണം. സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞരും കൂട്ടത്തോടെ കൊല്ലപ്പെട്ട ആക്രമണത്തിന് ഇറാന്‍ തിരിച്ചടി നല്‍കുമെന്ന കാര്യം ഇസ്രായില്‍ അടക്കം എല്ലാ രാജ്യങ്ങളും ഉറപ്പിക്കുന്നു. ഇറാനും ഇസ്രായിലും അടിയും തിരിച്ചടിയും തുടരുന്നത് മേഖലാ രാജ്യങ്ങളെയാകെ ബാധിക്കും. സംഘര്‍ഷം മൂര്‍ഛിക്കുന്നത് മേഖലയില്‍ വിമാന ഗതാഗതവും വിദേശ വ്യാപാരവും ചരക്ക് നീക്കവും പ്രതിസന്ധിയിലാക്കും. ഇറാനും ഇസ്രായിലും ഇറാഖും ജോര്‍ദാനും തങ്ങളുടെ വ്യോമമേഖലകള്‍ ഇതിനകം അടച്ചിട്ടുണ്ട്. ലെബനോനിലേക്കുള്ള സര്‍വീസുകള്‍ വിദേശ വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചു.
ഭീഷണി മുഴക്കിയതു പോലെ മേഖലാ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളും താല്‍പര്യങ്ങളും ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ഏതു ആക്രമണവും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാക്കി മാറ്റും. ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കോടിക്കണക്കിന് പ്രവാസികള്‍ അടക്കമുള്ളവരെയും ബാധിക്കും.
ആണവ ചര്‍ച്ചകള്‍ പരാജയപ്പെടുകയോ അമേരിക്കയുമായി സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയോ ചെയ്താല്‍ ഇറാന്‍ മേഖലയിലെ യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നാസര്‍സാദെ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇറാന്റെ ഭാഗത്തു നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇറാഖ്, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ എംബസി ജീവനക്കാരെ ഭാഗികമായി ഒഴിപ്പിക്കുമെന്ന് യു.എസ് വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇറാഖിലും സിറിയയിലുമുള്ള സൈനിക സാന്നിധ്യത്തിന് പുറമെ ഇറാന്റെ അയല്‍ രാജ്യങ്ങളിലും അമേരിക്ക നിരവധി സൈനിക താവളങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും വലുത് ഖത്തറിലാണ്.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നയതന്ത്ര ബന്ധം വിച്ഛേദിച്ച ഇറാനും അമേരിക്കയും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ ഒപ്പുവെക്കാന്‍ ലക്ഷ്യമിട്ട് ഒമാന്‍ മധ്യസ്ഥതയില്‍ ഏപ്രില്‍ മുതല്‍ അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടത്തി. പുതിയ ആണവ കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ ഇറാനെതിരെ സൈനിക ആക്രമണം നടത്തുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇസ്രായില്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനെതിരായ ഇസ്രായിലിന്റെ ആക്രമണം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലിന്റെ നിലനില്‍പിനെതിരായ ഇറാന്‍ ഭീഷണി ചെറുക്കാനാണ് ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഈ ഭീഷണി ഇല്ലാതാക്കാനുള്ള സൈനിക ഓപ്പറേഷന്‍ ആവശ്യമായത്ര ദിവസം എടുക്കുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇറാനിലെ ഏറ്റവും വലിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതന്‍സ് ആണവ കേന്ദ്രം, ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികളും കമാന്‍ഡ് കേന്ദ്രങ്ങളും, ആണവായുധ വികസനവുമായി ബന്ധപ്പെട്ട ആണവ ശാസ്ത്രജ്ഞര്‍, തെഹ്റാന്‍, ഖും, തബ്രിസ് എിവിടങ്ങളിലെ സൈനിക, സുരക്ഷാ ആസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ഇന്നു പുലര്‍ച്ചെ വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയത്.
അര ലക്ഷത്തിലേറെ പേരുടെ ജീവന്‍ കവര്‍ന്ന, ഇരുപതു ലക്ഷത്തിലേറെ വരുന്ന ഗാസ നിവസികളെ കൊടും പട്ടിണിയിലും നരകജീവിതത്തിലുമാക്കി രണ്ടു വര്‍ഷത്തോളമായി തുടരുന്ന ഗാസ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ മേഖലയിലെ പല രാജ്യങ്ങളെയും ഇതിനകം കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സിറിയ, ലെബനോന്‍, യെമന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഇടതടവില്ലാതെ വ്യോമാക്രമണങ്ങള്‍ നടത്തി പശ്ചാത്തല സൗകര്യങ്ങള്‍ തരിപ്പണമാക്കിയും കൂട്ടക്കൊലകള്‍ നടത്തിയും പോക്രിത്തരവും തമ്മാടിത്തവും തുടരുന്ന ഇസ്രായില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ വധിച്ചത് അടക്കം പലതവണ ഇറാനില്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ട് പരിമിതമായ തോതില്‍ ഇറാന്‍ തിരിച്ചടി നല്‍കുകയും ചെയ്തു. ശക്തിയിലും ആഘാതത്തിലും പ്രഹരത്തിലും മുന്‍ ആക്രമണങ്ങളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരുന്നു ഇന്ന് പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ ആക്രമണം.