തെഹ്‌റാൻ: തലസ്ഥാനമായ തെഹ്‌റാൻ അടക്കം ഇറാന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായിൽ നടത്തിയ ഭീകരാക്രമണം വർഷങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണെന്ന് റിപ്പോർട്ട്. ഇസ്രായിലിൽ നിന്ന് പറന്നുയർന്ന ഇരുന്നൂറിലേറെ അത്യാധുനിക ബോംബർ വിമാനങ്ങൾക്കു പുറമെ, ഇറാന്റെ മണ്ണിൽ ഇസ്രായിൽ ചാരസംഘടനയായ മൊസ്സാദ് സ്ഥാപിച്ച രഹസ്യ താവളങ്ങളും ആക്രമണത്തിൽ പങ്കെടുത്തു എന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഇന്റലിജൻസ്, പ്രതിരോധ ദൗർബല്യങ്ങൾ മുതലെടുത്താണ് ഇസ്രായിലിന്റെ ഈ നീക്കം എന്നാണ് കരുതപ്പെടുന്നത്.
തെഹ്‌റാനു സമീപം തന്നെ മൊസ്സാദ് ഒരു രഹസ്യ വ്യോമ താവളം സ്ഥാപിച്ചിരുന്നുവെന്നും ഇതിനായി വർഷങ്ങളെടുത്തുവെന്നും ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ടിൽ പറയുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടു വന്ന ഡ്രോണുകളാണ് ഇവിടെ വിന്യസിച്ചിരുന്നത്. ഇറാന്റെ ഉന്നത സൈനിക നേതാക്കളെയും ശാസ്ത്രജ്ഞരെയും വധിക്കാൻ ഈ കേന്ദ്രത്തിലെ ഡ്രോണുകളും ഉപയോഗിച്ചു എന്നാണ് സൂചന.
ഇത്തരമൊരു ആക്രമണത്തിനു വേണ്ടി തങ്ങൾ വർഷങ്ങളായി തയാറെടുത്തു വരികയായിരുന്നുവെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു. ഇറാന്റെ മണ്ണിൽ തന്നെ ഒരു ഡ്രോൺ താവളം സ്ഥാപിക്കുക, മാരക പ്രഹര ശേഷിയുള്ള ബോംബുകളും മറ്റ് ആയുധങ്ങളും അവിടെ എത്തിക്കുക, ഇസ്രായേലി കമാൻഡോകളെ ഇറാനുള്ളിലേക്ക് കടത്തുക എന്നിവയടങ്ങുന്ന ദൗത്യം വർഷങ്ങൾക്കു മുമ്പേ മൊസ്സാദ് തുടങ്ങിവെച്ചിരുന്നു. ഇറാൻ അധികൃതരുടെ കണ്ണുവെട്ടിച്ചും ചാരന്മാരുടെ സഹായത്തോടെയും പിടിക്കപ്പെടാതെയാണ് മൊസ്സാദ് താവളം സജ്ജമാക്കിയത്. ഇന്നു പുലർച്ചെ തെൽ അവീവിൽ നിന്നുള്ള ഓർഡർ ലഭിച്ചയുടൻ ഈ താവളത്തിലെ ഡ്രോണുകൾ പ്രവർത്തന സജ്ജമാവുകയും പറന്നുപൊങ്ങി ബോംബുകൾ വർഷിക്കുകയും ചെയ്തു. റസിഡൻഷ്യൽ ബിൽഡിങ്ങുകളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം ഈ ആക്രമണത്തിന് ഇരയായി.
തെഹ്‌റാനിൽ മാത്രമല്ല, മധ്യഇറാനിൽ ഇറാന്റെ ആന്റി എയർക്രാഫ്റ്റ് പ്രതിരോധ സംവിധാനങ്ങൾക്കു സമീപവും ഇസ്രായേൽ രഹസ്യമായി മിസൈൽ സ്ഥാപിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ വിമാനങ്ങൾ ആക്രമണം തുടങ്ങിയ ഉടൻ തന്നെ ഈ വിമാനവേധ സംവിധാനങ്ങൾക്കു നേരെ മിസൈലാക്രമണം ഉണ്ടായെന്നും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഇന്റലിജൻസ് വിവരങ്ങളുണ്ടായിട്ടും ഇസ്രായേൽ വിമാനങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ഇറാനു കഴിയാതിരുന്നത് ഇതുകൊണ്ടു കൂടിയാണെന്നാണ് നിഗമനം.