മനാമ– മയക്കുമരുന്ന് കേസിൽ ഏഷ്യൻ പൗരന് 15 വർഷം തടവും 5000 ദിനാർ (ഏകദേശം 1,168,098 ഇന്ത്യൻ രൂപ) പിഴയും ചുമത്തി ബഹ്‌റൈൻ. ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയാണ് ഉത്തരവിട്ടത്. ശിക്ഷാകാലാവധി കഴിഞ്ഞാൽ ബഹ്‌റൈനിൽ നിന്നും ഇയാളെ എന്നെന്നേക്കുമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഒരു യൂറോപ്യൻ രാജ്യത്ത് നിന്നും പ്രതിക്ക് വന്ന പാഴ്സലിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതോടെയാണ് പരിശോധന ആരംഭിച്ചത്. പൂച്ചക്കുള്ള സാധനങ്ങൾ എന്ന് പറഞ്ഞാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പക്ഷെ ഉദ്യോഗസ്ഥർ ഇത് അന്വേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. തുടർന്ന്, പാഴ്‌സൽ എടുക്കാൻ വന്ന പ്രതിയെ ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
