തെഹ്‌റാൻ: അമേരിക്കൻ ആക്രമണത്തിനു പിന്നാലെ ഹൊർമുസ് ജലപാത പൂർണമായി അടക്കാൻ ഇറാൻ പാർലമെന്റ് തീരുമാനമെടുത്തതായി റിപ്പോർട്ട്. പാർലമെന്റ് അംഗങ്ങൾ ഐകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും സുപ്രീം നാഷണൽ സെക്യുരിറ്റി കൗൺസിലും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും കൂടി തീരുമാനിച്ചാൽ നടപടി നിലവിൽ വരുമെന്നും നിരവധി സ്വതന്ത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൊർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടാൽ ഗൾഫ് രാജ്യങ്ങളെ ബാധിക്കുമെന്നും ആഗോള എണ്ണവില കുത്തനെ വർധിക്കുമെന്നും നിരീക്ഷകർ പറയുന്നു.
ഇസ്രായിലുമായുള്ള യുദ്ധം ആരംഭിച്ചതിനു പിന്നാലെ, അമേരിക്ക ഇടപെടുകയാണെങ്കിൽ ഹൊർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര ജലപാത അടക്കുമെന്ന് ഇറാൻ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോള ക്രൂഡ് ഓയിൽ, എൽഎൻജി ഗതാഗതത്തിന്റെ 20 ശതമാനത്തിലേറെയും കടന്നുപോകുന്ന ഈ ജലപാതയിലൂടെ ഗതാഗതം തടസ്സപ്പെട്ടാൽ ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളെ അത് പ്രതികൂലമായി ബാധിക്കും. ചെങ്കടലിലും ബാബ് അൽ മൻദബിലും അമേരിക്കയുടെയും ഇസ്രായിലിന്റെയും കപ്പലുകൾ ആക്രമിക്കുമെന്ന് യമനില ഹൂത്തികൾ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ കടൽ മാർഗമുള്ള ചരക്കുഗതാഗതം വൻതോതിൽ സ്തംഭിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
എന്താണ് ഹൊർമുസ് കടലിടുക്ക്?
പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ കടലിടുക്കാണ് ഹൊർമുസ്. വടക്ക് ഇറാനും തെക്ക് അറേബ്യൻ ഉപദ്വീപിലെ ഒമാനും സ്ഥിതിചെയ്യുന്ന ഈ ജലപാതയുടെ ഏറ്റവും കുറഞ്ഞ വീതി ഏകദേശം 33 കിലോമീറ്റർ മാത്രമാണ്. ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും വാതകവും ഇതുവഴിയാണ് കടന്നുപോകുന്നത് എന്നതിനാൽ, ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ‘ചോക്ക് പോയിന്റുകളിൽ’ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ, ഖത്തർ, ഇറാൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്.


കൂടാതെ, ലോകത്തിലെ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) മൂന്നിലൊന്നും ഈ പാതയിലൂടെയാണ് നീങ്ങുന്നത്. ഇത് അടഞ്ഞുപോയാൽ ലോകമെമ്പാടുമുള്ള ഊർജ്ജ വിപണികളിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. എണ്ണ വില കുതിച്ചുയരുകയും ആഗോള സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ആരുടെ നിയന്ത്രണത്തിൽ?
ഹൊർമുസ് കടലിടുക്കിന്റെ വടക്കു ഭാഗം ഇറാനും തെക്കു ഭാഗം ഒമാനുമാണ് നിയന്ത്രിക്കുന്നത്. എന്നാൽ, കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് അന്താരാഷ്ട്ര നിയമങ്ങളും ‘ട്രാഫിക് സെപ്പറേഷൻ സ്‌കീമും’ (TSS) ബാധകമാണ്. ഈ ജലപാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യുഎസ് നാവികസേനയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) നാവിക സേനയ്ക്കും ഇറാനിയൻ സൈന്യത്തിന്റെ നാവിക സേനയ്ക്കും ഈ പ്രദേശത്ത് സൈനിക സാന്നിധ്യമുണ്ട്.
ഇറാന് ഹൊർമുസ് തടയാൻ കഴിയുമോ?
തത്വത്തിൽ ഇറാൻ വിചാരിച്ചാൽ ഹൊർമുസ് കടലിടുക്ക് തടയാൻ സാധിക്കും. നേരത്തെയും പലതവണ ഇറാൻ ഇത്തരമൊരു ഭീഷണി മുഴക്കിയിട്ടുണ്ട്. 1980-88 ലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ‘ടാങ്കർ യുദ്ധം’ നടന്നിരുന്നെങ്കിലും, കടലിടുക്ക് പൂർണ്ണമായും അടച്ചിരുന്നില്ല.
ഭീഷണി മുഴക്കുന്നുണ്ടെങ്കിലും ഇറാൻ ഈ നീക്കം നടത്താനുള്ള സാധ്യത കുറവാണെന്നാണ് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. കാരണം, കടലിടുക്ക് അടയ്ക്കുന്നത് ഇറാനുൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളുടെയും എണ്ണ കയറ്റുമതിയെ ഗുരുതരമായി ബാധിക്കും. ചൈനയും ഇന്ത്യയും പോലുള്ള ഇറാനിലെ പ്രധാന എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കും ഇത് വലിയ ദോഷകരമായിരിക്കും. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടന്നും ഇറാനുമായി സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ സൂക്ഷിക്കുന്ന ചൈന ഇത്തരമൊരു നീക്കത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് സാധ്യത കൂടുതൽ.
ഹൊർമുസ് അടച്ചാൽ ആരെയൊക്കെ ബാധിക്കും?
അന്താരാഷ്ട്ര സമ്മർദം വകവെക്കാതെ ഹൊർമുസ് കടലിടുക്ക് അടക്കാനുള്ള തീരുമാനവുമായി ഇറാൻ മുന്നോട്ടു പോവുകയാണെങ്കിൽ സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തർ, ഇറാഖ് എന്നീ ഗൾഫ് രാജ്യങ്ങളെയും ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളെയുമായിരിക്കും കൂടുതൽ ബാധിക്കുക. അത് മേഖലയിലെ സംഘർഷ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാൻ ഗൾഫ് രാജ്യങ്ങൾ അമേരിക്കയുടെ സഹായം തേടുകയാണെങ്കിൽ ഒരു തുറന്ന യുദ്ധത്തിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
മറ്റ് രാജ്യങ്ങൾക്കും ആഗോളതലത്തിൽ എണ്ണവില വർദ്ധനവ്, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവ കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാകും.
ബാബ് അൽ മൻദബിലെ പ്രശ്നം
ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചെങ്കടലിനെയും അറേബ്യൻ കടലിടുക്കിനെയും ബന്ധിപ്പിക്കുന്ന ബാബ് അൽ മൻദബ് കടലിടുക്കിലൂടെയുള്ള അമേരിക്കൻ കപ്പലുകളുടെ സഞ്ചാരം തടയുമെന്ന് യമനില ഹൂത്തികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായിലിന്റെ ഗസ്സ അധിനിവേശത്തെ തുടർന്ന്, യുഎസ് – ഇസ്രായിലി ബന്ധമുള്ള കപ്പലുകൾക്കു നേരെ ഹൂത്തികൾ ആക്രമണം നടത്തിയിരുന്നു. ഇതേത്തുടർന്ന് ഇസ്രായിലിന്റെ എയ്ലാത്ത് തുറമുഖം ഏറെക്കുറെ ഉപയോഗ ശൂന്യമായിട്ടുണ്ട്. ഹൂത്തികൾക്കു നേരെ യുഎസ്സും ഇസ്രായിലും സൈനിക നീക്കം നടത്തിയെങ്കിലും ഒടുവിൽ അമേരിക്ക രമ്യതയിൽ എത്തുകയായിരുന്നു.


ഇറാൻ ഹൊർമുസ് കടലിടുക്കും ഹൂത്തി വിമതർ ബാബ് അൽ മൻദബ് കടലിടുക്കും ഒരുമിച്ച് തടഞ്ഞാൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അതിരൂക്ഷമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക. ഇത് ആഗോള സാമ്പത്തിക ദുരന്തത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.
എണ്ണവില കുത്തനെ കൂടും: ലോകത്തിലെ പ്രധാന എണ്ണ പാതകൾ തടസ്സപ്പെടുന്നതോടെ എണ്ണയുടെ ലഭ്യത കുത്തനെ കുറയും. ഇത് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ എന്നതിലും എത്രയോ മുകളിലേക്ക് ഉയർത്താൻ സാധ്യതയുണ്ട്.
അനിയന്ത്രിതമായ വിലക്കയറ്റം: എണ്ണ വില വർദ്ധിക്കുന്നത് ഉൽപ്പാദനച്ചെലവ് വർദ്ധിപ്പിക്കുകയും അത് എല്ലാ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില കുത്തനെ ഉയർത്തുകയും ചെയ്യും. ഇത് ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകും.
വിതരണ ശൃംഖലയിലെ തടസ്സങ്ങൾ: ചരക്ക് നീക്കം ഗുരുതരമായി തടസ്സപ്പെടും. കപ്പലുകൾക്ക് ആഫ്രിക്കൻ മുനമ്പ് ചുറ്റിക്കറങ്ങേണ്ടി വരും. ഇത് യാത്രാ ദൂരം, സമയം, ചെലവ് എന്നിവ ഗണ്യമായി വർദ്ധിപ്പിക്കും.
സാമ്പത്തിക പ്രതിസന്ധി: ആഗോള ഷിപ്പിങ് ലൈനിനെ ആശ്രയിക്കുന്ന കമ്പനികൾക്ക് പ്രവർത്തനം നിർത്തേണ്ടി വരികയും ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും.
ബാബ് അൽ മൻദബിൽ നിലവിൽ ഹൂത്തി ആക്രമണങ്ങൾ കാരണം കപ്പലുകൾ ഇപ്പോൾ തന്നെ ആഫ്രിക്കൻ മുനമ്പ് ചുറ്റി സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് ചരക്ക് ഗതാഗത ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഹൊർമുസ് കൂടി അടഞ്ഞാൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് എണ്ണയും വാതകവും കടലിലൂടെ കയറ്റി അയക്കാൻ ഒരു ബദൽ മാർഗ്ഗവുമില്ലാതാകും.