ജിദ്ദ: വിദേശനയങ്ങളിലെ ഭിന്നതകളെ തുടർന്ന് സമീപകാലത്ത് അസ്വാരസ്യങ്ങൾ നിലനിന്നിരുന്ന സൗദി അറേബ്യ-യു.എ.ഇ ബന്ധം വീണ്ടും പൂർവ്വസ്ഥിതിയിലേക്ക്. യെമനിലെ സതേൺ ട്രാൻസിഷണൽ കൗൺസിലിനും സുഡാനിലെ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനും യു.എ.ഇ നൽകിയ പിന്തുണയും സിറിയയിലെ നിലപാടുകളും ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാക്കിയിരുന്നു. എങ്കിലും നയതന്ത്ര ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കപ്പെടുന്ന തലത്തിലേക്ക് ഇത് വളർന്നിരുന്നില്ല. ഒപെക് പ്ലസിൽ നിന്ന് യു.എ.ഇ പിന്മാറിയപ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ, സാമൂഹിക ബന്ധങ്ങൾ തടസ്സമില്ലാതെ തുടരുകയായിരുന്നു. മാത്രമല്ല, പരസ്പരം നേരിട്ട സുരക്ഷാ ഭീഷണികളിൽ ഇരുരാജ്യങ്ങളും ശക്തമായ പിന്തുണയും അറിയിച്ചിരുന്നു.
ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങളിൽ സൗദി-യു.എ.ഇ പാരമ്പര്യവും ചരിത്രബന്ധങ്ങളും വ്യക്തമാക്കുന്ന ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതാണ് നയതന്ത്ര മഞ്ഞുരുകലിന്റെ പുതിയ സൂചന. ഇതിന് പിന്നാലെ, സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദും ഒരുമിച്ചുനിൽക്കുന്ന ചിത്രം സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് എക്‌സിൽ പങ്കുവെച്ചു. സൗദിയും യു.എ.ഇയും തമ്മിലുള്ള സഹോദരബന്ധത്തിന്റെയും പങ്കാളിത്തത്തിന്റെയും കഥ എന്നാണ് അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.
ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ആർക്കും തകർക്കാനാവാത്ത ആഴത്തിലുള്ള ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ളതെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാശ് പ്രതികരിച്ചു. പങ്കുവെക്കപ്പെട്ട ചരിത്രവും പൈതൃകവുമാണ് ഇരുരാജ്യങ്ങളെയും കൂട്ടിയിണക്കുന്നതെന്നും, ഈ ബന്ധത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന റിപ്പോർട്ടുകളെ തള്ളിക്കളയേണ്ടത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുടെ ചുമതലയാണെന്നും സൗദി മീഡിയ മന്ത്രി സൽമാൻ അൽദോസാരി അഭിപ്രായപ്പെട്ടു. പൊതുചരിത്രത്തിലും സാഹോദര്യത്തിലും വേരൂന്നിയ ഈ ബന്ധം ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുടെ കാഴ്ചപ്പാടിലൂടെ കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന് യു.എ.ഇ നാഷണൽ മീഡിയ അതോറിറ്റി ചെയർമാൻ അബ്ദുള്ള അൽഹാമിദും വ്യക്തമാക്കി.




