ദമാസ്‌കസ്: അധിനിവിഷ്ട ഗോലാൻ കുന്നുകളിലെ നിയമലംഘനങ്ങൾ ഇസ്രായേൽ അവസാനിപ്പിക്കണമെന്നും സിറിയയുടെ പരമാധികാരവും ഭൂപ്രദേശത്തിന്റെ അഖണ്ഡതയും മാനിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. പതിനേഴു വർഷത്തിനുശേഷമാണ് ഒരു യു.എൻ സെക്രട്ടറി ജനറൽ സിറിയ സന്ദർശിക്കുന്നത്. സിറിയയുടെ പരമാധികാരവും അഖണ്ഡതയും ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അത് ഉടനടി അവസാനിപ്പിക്കണമെന്നും സിറിയൻ വിദേശകാര്യ മന്ത്രി അസ്അദ് അൽശൈബാനിക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഗുട്ടെറസ് വ്യക്തമാക്കി. ഗോലാൻ കുന്നുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ നടക്കുന്നത് പൂർണ്ണമായും അസ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 അവസാനത്തോടെ ബഫർ സോണിൽ കയ്യേറിയ പ്രദേശങ്ങളിൽനിന്ന് ഇസ്രായേൽ സൈന്യം ഉടനടി നിരുപാധികം പിൻവാങ്ങണമെന്ന് സിറിയൻ വിദേശകാര്യ മന്ത്രി അസ്അദ് അൽശൈബാനി ആവശ്യപ്പെട്ടു. ബശാർ അൽഅസദ് ഭരണകൂടം നിലംപതിക്കുകയും പുതിയ സർക്കാർ നിലവിൽ വരികയും ചെയ്തതോടെ, വിദേശങ്ങളിൽ അഭയാർത്ഥികളായി കഴിഞ്ഞിരുന്ന 35 ലക്ഷത്തിലധികം സിറിയക്കാർ രാജ്യത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സിറിയൻ പ്രദേശങ്ങൾക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ അപലപനീയവും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുമാണ്. രാജ്യത്തെ ആയുധങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിൽ പുതിയ ഭരണകൂടം വിജയിച്ചിട്ടുണ്ടെന്നും അൽശൈബാനി പറഞ്ഞു.
യു.എൻ സെക്രട്ടറി ജനറലും സിറിയൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയ വിപുലമായ കൂടിക്കാഴ്ചയിൽ സാമൂഹിക-തൊഴിൽ മന്ത്രി ഹിന്ദ് ഖബവാത്ത്, അടിയന്തര-ദുരന്തനിവാരണ മന്ത്രി റാഇദ് അൽസ്വാലിഹ്, സിറിയൻ സെൻട്രൽ ബാങ്ക് ഗവർണർ സഫ്‌വത് റസ്ലാന്, യു.എന്നിലെ സിറിയയുടെ സ്ഥിരം പ്രതിനിധി ഇബ്രാഹിം അലബി എന്നിവരും പങ്കെടുത്തു.
വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധത്തിനും 2024-ൽ പ്രസിഡന്റ് ബശാർ അൽഅസദിന്റെ സ്ഥാനഭ്രംശത്തിനും ശേഷം നിർണ്ണായകമായ പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുന്ന സിറിയയ്ക്ക് അന്താരാഷ്ട്ര സമൂഹം പൂർണ്ണ പിന്തുണ നൽകണമെന്ന് സന്ദർശനത്തിന്റെ തുടക്കത്തിൽ ഗുട്ടെറസ് അഭ്യർത്ഥിച്ചു.
2009-ൽ അന്നത്തെ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ സന്ദർശിച്ചതിനുശേഷം ഇതാദ്യമായാണ് ഒരു യു.എൻ മേധാവി സിറിയയിലെത്തുന്നത്. ബശാർ അൽഅസദ് ഭരണകൂടം അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് അഹ്‌മദ് അൽശറഇന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്ന് ഒന്നര വർഷത്തിലേറെ പിന്നിടുമ്പോഴാണ് ഈ സന്ദർശനം. ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് താൻ ദമാസ്‌കസിലെത്തിയതെന്നും ഈ നിർണായക ഘട്ടത്തിൽ ഐക്യരാഷ്ട്രസഭ സിറിയയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഗുട്ടെറസ് എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. സിറിയൻ ജനതയെ പിന്തുണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ദമാസ്‌കസിലെ പുരാതന നഗരവും പ്രശസ്തമായ ഉമയ്യദ് മസ്ജിദും സന്ദർശിച്ച ഗുട്ടെറസ്, പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വെച്ച് പ്രസിഡന്റ് അഹ്‌മദ് അൽശറഉമായി കൂടിക്കാഴ്ച നടത്തിയതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഗുട്ടെറസിനെയും സംഘത്തെയും സിറിയൻ വിദേശകാര്യ മന്ത്രി അസ്അദ് അൽശൈബാനിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.




