ന്യൂദൽഹി: തന്റെ രാജ്യത്ത് ഒളിവിൽ കഴിയുന്ന മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വ്യക്തമാക്കി. ബിആർഐസിഎസ് (BRICS) ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയതായിരുന്ന അൻവർ ഇബ്രാഹീം. “സ്വകാര്യ ചർച്ചകളിൽ ഈ വിഷയം തീർച്ചയായും ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും ഇത്തരം ഇടപെടലുകൾ തുടരും.”- അൻവർ ഇബ്രാഹീം പറഞ്ഞു.
“രണ്ട് രാജ്യങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇത് തികച്ചും സ്വകാര്യമായി സൂക്ഷിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും ബന്ധവും കെട്ടിപ്പടുക്കുന്നതിനായി ഇക്കാര്യത്തിൽ ചില മുൻഗണനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ നിയമവാഴ്ച ഉറപ്പാക്കേണ്ടതുണ്ട്. കൈമാറ്റ ആവശ്യത്തെക്കുറിച്ച് ഞങ്ങൾക്ക് ചില ധാരണകളുണ്ട്, എന്നാൽ അത് വളരെ ജാഗ്രതയോടെ ചെയ്യേണ്ടതുണ്ട്. നിയമവാഴ്ചയെയും ഉഭയകക്ഷി ബന്ധങ്ങളുടെ പ്രാധാന്യത്തെയും ബഹുമാനിക്കുക എന്നതാണ് പ്രധാനം. മലേഷ്യയിൽ സ്ഥിരം വിസയിലാണ് സാക്കിർ നായിക്ക് ഇപ്പോൾ കഴിയുന്നത്.
ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ, പീസ് ടിവി എന്നിവയുൾപ്പെടെയുള്ള നായിക്കിന്റെ ശൃംഖലകൾക്കെതിരെ ഇന്ത്യൻ അധികൃതർ അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് 2016-ലാണ് അദ്ദേഹം മലേഷ്യയിലേക്ക് മാറിയത്. തുടർന്ന് അദ്ദേഹത്തിന് അവിടെ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചു. സാക്കിർ നായിക്കിനെ വിട്ടുനൽകണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, കൃത്യവും വിശ്വസനീയവുമായ തെളിവുകൾ നൽകിയാൽ മാത്രമേ നിയമപരമായ വഴികളിലൂടെ സഹകരിക്കൂ എന്നാണ് മലേഷ്യയുടെ നിലപാട്. ആവശ്യത്തിന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്റർപോൾ നേരത്തെ സാക്കിർ നായിക്കിനെതിരെ നോട്ടീസ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചിരുന്നു.







