ഗാസ – കഴിഞ്ഞ മാസാവസാനം മുതല്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയോടെ ഗാസയില്‍ ആരംഭിച്ച റിലീഫ് വിതരണ സംവിധാനം കൊടുംപട്ടിണി നേരിടുന്ന ഫലസ്തീനികള്‍ക്കുള്ള മരണക്കെണിയാണെന്ന് യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് പറഞ്ഞു. ഗാസ മുനമ്പില്‍ ഇരുപത് ലക്ഷം ആളുകള്‍ പട്ടിണി നേരിടുന്നുണ്ടെന്ന് യു.എന്‍ റിലീഫ് ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗാസയില്‍ അടുത്തിടെ സ്ഥാപിതമായ സഹായ സംവിധാനം മരണക്കെണിയാണ്. ഗാസയില്‍ ഭക്ഷണം ഒരു ആയുധമായി ഉപയോഗിക്കുന്നതായി ഇസ്താംബൂളില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ വിദേശ മന്ത്രിമാരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ ലസാരിനി പറഞ്ഞു.
ഫലസ്തീനികളുടെ മനുഷ്യത്വം ഇല്ലാതാക്കപ്പെടുന്നു. ഇത് 20 മാസത്തെ ഭീകരതയെയും നിഷ്‌ക്രിയത്വത്തെയും ഇസ്രായിലിനുള്ള ശിക്ഷാ ഇളവിനെയും പ്രതിനിധീകരിക്കുന്നു. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തുടനീളം, ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിലനില്‍പിനെ ദുര്‍ബലപ്പെടുത്താനും ഫലസ്തീനികളെ പലസ്തീനില്‍ നിന്ന് വേര്‍പെടുത്താനുമുള്ള ദീര്‍ഘകാല പദ്ധതി നടപ്പാക്കുന്നതിന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. യു.എന്‍ റിലീഫ് ഏജന്‍സിയുടെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം പരിതാപകരമാണ്. അധിക ധനസഹായം ലഭിച്ചില്ലെങ്കില്‍, മേഖലയിലുടനീളമുള്ള യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അഭൂതപൂര്‍വമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉടന്‍ നിര്‍ബന്ധിതനാകുമെന്നും ലസാരിനി കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വഴിയാണ് പരിമിതമായ കേന്ദ്രങ്ങളില്‍ മാനുഷിക സഹായം വിതരണം ചെയ്യുന്നത്. ഇന്നലെ മാത്രം ഭക്ഷണത്തിനായി റിലീഫ് വിതരണ കേന്ദ്രങ്ങളിലെത്തിയ 13 ഫലസ്തീനികള്‍ ഇസ്രായില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസാവസാനം റിലീഫ് വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ഭക്ഷണം തേടി ഇവിടങ്ങളില്‍ എത്തിയവര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 450 പേര്‍ കൊല്ലപ്പെടുകയും 3,644 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ന്യായമായ പരിഹാരമില്ലാതെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അഭയാര്‍ഥി പ്രതിസന്ധിയായി ഫലസ്തീന്‍ അഭയാര്‍ഥി പ്രശ്‌നം തുടരുന്നതായി യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ഏഴ് പതിറ്റാണ്ടിലേറെയായി തുടരുന്ന ഫലസ്തീന്‍ അഭയാര്‍ഥികളുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ഫലസ്തീനികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ ചക്രം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫലസ്തീന്‍ അഭയാര്‍ഥികളുടെ മുഴുവന്‍ തലമുറകളുടെയും ജീവിതത്തെ നാടുകടത്തലും ആവര്‍ത്തിച്ചുള്ള യുദ്ധങ്ങളും ആഴത്തില്‍ ബാധിച്ചിട്ടുണ്ട്.
1948 ല്‍ നഖ്ബക്ക് ശേഷം ആരംഭിച്ച ഫലസ്തീന്‍ അഭയാര്‍ഥി ദുരവസ്ഥ, 77 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുടരുന്നു. ഫലസ്തീനികള്‍ നിര്‍ബന്ധിത കുടിയിറക്കത്തിനും പാര്‍പ്പിടവും സുരക്ഷയും നഷ്ടപ്പെടുന്ന നയങ്ങള്‍ക്കും വിധേയരാകുന്നു. 1948 ല്‍ ഏഴു ലക്ഷത്തിലേറെ ഫലസ്തീനികള്‍ അഭയാര്‍ഥികളായി. 2023 ഓഗസ്റ്റ് വരെയുള്ള യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് രേഖകള്‍ കാണിക്കുന്നത് ഏകദേശം 59 ലക്ഷം രജിസ്റ്റര്‍ ചെയ്ത ഫലസ്തീന്‍ അഭയാര്‍ഥികളുണ്ടെന്നാണ്. ഇവരില്‍ ഏകദേശം 42 ശതമാനം ഫലസ്തീന്‍ പ്രദേശങ്ങളിലാണ് താമസിക്കുന്നത്.
15 ശതമാനം വെസ്റ്റ് ബാങ്കിലും 27 ശതമാനം ഗാസ മുനമ്പിലും. 40 ശതമാനം പേര്‍ ജോര്‍ദാനിലും 10 ശതമാനം സിറിയയിലും 8 ശതമാനം പേര്‍ ലെബനോനിലുമാണ് താമസിക്കുന്നതെന്നും യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് പറഞ്ഞു.


അതേസമയം, 1949 നു ശേഷമോ 1967 ലെ യുദ്ധത്തിനിടയിലോ കുടിയിറക്കപ്പെട്ടവരും യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് പട്ടികയില്‍ ഉള്‍പ്പെടാത്തവരുമായ അഭയാര്‍ഥികളെ ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഫലസ്തീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി.
ഈ കണക്കുകള്‍ അഭയാര്‍ഥികളുടെ ഏറ്റവും കുറഞ്ഞ എണ്ണത്തെ പ്രതിനിധീകരിക്കുന്നു. പ്രതിസന്ധിയുടെ ആഴവും പതിറ്റാണ്ടുകളായി അതിന്റെ മാനുഷികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളും ഇത് പ്രതിഫലിപ്പിക്കുന്നു. ഈ ദുരിതങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി അഭയാര്‍ഥികള്‍ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന നീതിയുക്തമായ രാഷട്രീയ പരിഹാരം കൈവരിക്കാനും അടിയന്തിര അന്താരാഷ്ട്ര നടപടി സ്വീകരിക്കണമെന്ന് യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് ആവശ്യപ്പെട്ടു.