ഇസ്ലാമാബാദ്: ഓപറേഷൻ സിന്ദൂർ വിശദീകരിക്കാൻ ഇന്ത്യ വിവിധ ലോകരാജ്യങ്ങളിലേക്ക് ദൗത്യസംഘങ്ങളെ അയച്ചതിനെ അതേപടി അനുകരിച്ച് പാകിസ്താൻ. ഇന്ത്യയുമായുള്ള സംഘർഷത്തിൽ തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ സർവകക്ഷി സംഘങ്ങളെ വിദേശരാജ്യങ്ങളിലേക്കയക്കാനാണ് നീക്കം. മുൻ വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോയാണ് സമിതിയുടെ തലവൻ.
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ ആക്രമണവും പാകിസ്താന്റെ ഭീകരവാദ അനുകൂല നയങ്ങളും ലോകരാജ്യങ്ങളെ ബോധിപ്പിക്കാനാണ് ഇന്ത്യ സർവകക്ഷി സംഘങ്ങളെ വിവിധ ലോകരാജ്യങ്ങളിലേക്കയച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 33 അംഗങ്ങളെയാണ് 33 രാജ്യങ്ങളിലേക്ക് ഇന്ത്യ അയച്ചത്. ഇവർ പര്യടനം തുടരുകയാണ്.
ഇന്ത്യയുടെ നീക്കം ലോകരാജ്യങ്ങളിൽ ചലനമുണ്ടാക്കി എന്നു തിരിച്ചറിഞ്ഞാണ് അതേ മാതൃക പിന്തുടരാൻ പാകിസ്താൻ ശ്രമിക്കുന്നത് എന്നാണ് സൂചന. എങ്കിലും ഇന്ത്യ അയച്ചതുപോലുള്ള ജംബോ സംഘങ്ങൾക്കു പകരം രണ്ട് സംഘങ്ങളെ നാല് രാജ്യങ്ങളിലേക്കു മാത്രമായാണ് പാകിസ്താൻ അയക്കുന്നത്.
ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘം ന്യൂയോർക്ക്, വാഷിങ്ടൺ ഡിസി, ലണ്ടൻ, ബ്രസൽസ് രാജ്യങ്ങളിലും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സ്‌പെഷ്യൽ അസിസ്റ്റന്റ് സയ്യിദ് താരിഖ് ഫതാമിയുടെ നേതൃത്വത്തിലുള്ള സംഘം മോസ്‌കോയിലുമാണ് സന്ദർശനം നടത്തുന്നത്. ഇതിൽ രണ്ടാമത്തെ സംഘം റഷ്യൻ സന്ദർശം തുടങ്ങിയിട്ടുണ്ട്.