ഗാസ: മധ്യ ഗാസയിലെ അൽ-സവാഫി പ്രദേശത്തെ ഒരു ഡീസൽ ഫാക്ടറിക്ക് സമീപം റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്ന പലസ്തീനികൾക്ക് നേരെ ഇസ്രായിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗാസ നഗരത്തിന്റെ വടക്കുപടിഞ്ഞാറുള്ള ഗോൾഡൻ ഹാൾ പ്രദേശത്ത് ദിവസങ്ങൾക്ക് മുൻപ് സഹായ വസ്തുക്കൾക്കായി കാത്തുനിന്നവർക്ക് നേരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 15 പേരുടെ മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് ടീം ഇന്നലെ കണ്ടെടുത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ ഡസൻ കണക്കിന് പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ മെഡിക്കൽ സ്രോതസ്സുകളും ദൃക്സാക്ഷികളും അറിയിച്ചു. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 144 പലസ്തീനികൾ കൊല്ലപ്പെടുകയും 560 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യ, തെക്കൻ ഗാസ മുനമ്പിലെ യു.എസ്.-പിന്തുണയുള്ള റിലീഫ് വിതരണ കേന്ദ്രങ്ങൾക്ക് സമീപം സഹായത്തിനായി കാത്തിരിക്കവേയാണ് ഭൂരിഭാഗം ആളുകളും കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55,637 ആയി ഉയർന്നു, 1,29,880 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം റിപ്പോർട്ട് ചെയ്തു.