ബെയ്റൂത്ത്- തെക്കൻ ലെബനോനിലെ അലി അൽതാഹർ കുന്നുകളിലെ ഹിസ്ബുല്ല തുരങ്കങ്ങൾ നശിപ്പിക്കുന്നത് പൂർത്തിയാക്കിയതായി ഇസ്രായിൽ സൈന്യം അറിയിച്ചു. തുരങ്കങ്ങൾ തകർക്കാൻ സൈന്യം 1,100 ടണ്ണിലേറെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു. തീവ്രമായ തയ്യാറെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം 36ാം ഡിവിഷൻ അലി അൽതാഹർ ഹൈറ്റ്സ് പ്രദേശത്തെ തുരങ്കങ്ങൾ നശിപ്പിച്ചതായി ഇസ്രായിൽ സൈനിക വക്താവ് എല്ല വാവിയ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഈ തുരങ്കങ്ങളിൽ നിന്ന് ഇസ്രായിൽ പൗരന്മാർക്കും ഐ.ഡി.എഫ് സേനക്കും എതിരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനും നടത്താനുമുള്ള ഹിസ്ബുല്ലയുടെ കഴിവ് നിർവീര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തുരങ്കങ്ങൾ നശിപ്പിച്ചത്.
വെടിനിര്ത്തല് നടപ്പാക്കിയാല് ഇസ്രായേൽ സർക്കാരിനെ താഴെയിറക്കുമെന്ന് സ്മോട്രിച്ചിന്റെ ഭീഷണി
നശിപ്പിക്കപ്പെട്ട തുരങ്കങ്ങൾക്ക് രണ്ട് കിലോമീറ്ററിലധികം നീളമുണ്ടായിരുന്നു. ഡസൻ കണക്കിന് റോക്കറ്റുകളും അവയുടെ പ്രൊജക്ടൈലുകളും ഇറാൻ നിർമ്മിത ഡ്രോണുകളും മെഷീൻ ഗണ്ണുകളും ഡസൻ കണക്കിന് ടാങ്ക് വിരുദ്ധ മിസൈലുകളും നൂറുകണക്കിന് മൈനുകളും സ്ഫോടകവസ്തുക്കളും തുരങ്കങ്ങൾക്കുള്ളിൽ കണ്ടെത്തി.
തുരങ്കത്തിനുള്ളിൽ ഹിസ്ബുല്ലയുടെ ബദർ യൂണിറ്റിന്റെ കേന്ദ്ര കമാൻഡ് സമുച്ചയം കണ്ടെത്തി. ഇതിൽ കമാൻഡ് ആന്റ് കൺട്രോൾ റൂമുകൾ, ആയുധ ഡിപ്പോകൾ, സ്ലീപ്പിംഗ് ക്വാർട്ടേഴ്സുകൾ എന്നിവ ഉൾപ്പെട്ടിരുന്നു. ഇറാൻ ഭരണകൂടം ധനസഹായം നൽകിയും ആസൂത്രണം ചെയ്തും രണ്ട് പതിറ്റാണ്ടുകൾക്കിടെ നിർമ്മിച്ച തന്ത്രപ്രധാന സൗകര്യമാണിതെന്ന് ഇസ്രായിൽ സൈന്യം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഞങ്ങൾ വാഗ്ദാനം ചെയ്തു, ഞങ്ങൾ അത് നിറവേറ്റി. ഭീകരരെ ഇല്ലാതാക്കി, അലി അൽതാഹർ തുരങ്കങ്ങൾ നശിപ്പിക്കപ്പെട്ടു. ഇസ്രായിൽ സൈന്യത്തിന് ഒരു സല്യൂട്ട്- അലി അൽതാഹറിലെ തുരങ്കങ്ങൾ സ്ഫോടനത്തിലൂടെ തകർത്തതിനെ കുറിച്ച് ഇസ്രായിൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ് സൈന്യത്തെ അഭിനന്ദിച്ചുകൊണ്ട് എക്സിലെ പോസ്റ്റിൽ പറഞ്ഞു. സ്ഫോടനത്തിന്റെ വീഡിയോ അദ്ദേഹം തന്റെ പോസ്റ്റിൽ ചേർത്തു.
അലി അൽതാഹർ കുന്നുകളിൽ ഇസ്രായിൽ നടത്തിയ സ്ഫോടനം ഭൂകമ്പം പോലെയായിരുന്നു. ഇത് തെക്കൻ ലെബനോനിലെ നിവാസികൾക്ക് അനുഭവപ്പെട്ടു. ഇത് റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയതായി മേഖലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഒരു വലിയ സ്ഫോടനം കേട്ടു. ദൂരെ നിന്ന് കാണാവുന്ന മൂന്ന് ദ്വാരങ്ങളിൽ നിന്ന് തീജ്വാലകൾ ഉയർന്നു. പൊളിക്കൽ തങ്ങളുടെ ഉത്തരവനുസരിച്ചാണ് നടത്തിയതെന്നും ഇതിലൂടെ തെക്കൻ ലെബനോനിൽ സുരക്ഷാ മേഖല സ്ഥാപിക്കുന്നത് പൂർത്തിയാക്കിയതായും ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സും പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
അതേസമയം, ലെബനോനിലെ ശിയാക്കളെ ഹിസ്ബുല്ലയിൽ നിന്ന് അകറ്റാൻ അമേരിക്ക ശ്രമം തുടങ്ങി. ഈ ആഴ്ച ബെയ്റൂത്തിലെ യു.എസ് അംബാസഡർ മൈക്കൽ ഈസ നടത്തിയ സുപ്രീം ഇസ്ലാമിക് ശിയ കൗൺസിൽ സന്ദർശനത്തോടെ ഈ നീക്കം കൂടുതൽ വ്യക്തമായി. തെക്കൻ ലെബനോൻ ഏതെങ്കിലും പ്രാദേശിക ശക്തികളുടേതോ മിലീഷ്യകളുടേതോ അല്ല എന്ന് സ്ഥിരീകരിച്ചുകൊണ്ട് എംബസി പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
