ന്യൂയോർക്ക്: യു.എൻ രക്ഷാസമിതിയിൽ ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്ക രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിലൂടെയും അയൽരാജ്യങ്ങളിൽ ആക്രമണം നടത്തിയതിലൂടെയും ഇറാൻ ആഗോള സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കുകയാണെന്ന് യു.എന്നിലെ യു.എസ് അംബാസഡർ മൈക്ക് വാൾട്ട്‌സ് ആരോപിച്ചു. ബഹ്റൈൻ പെട്രോളിയം കമ്പനി ഉൾപ്പെടെയുള്ള ആക്രമണ സ്ഥലങ്ങൾ താൻ നേരിട്ട് സന്ദർശിച്ചിരുന്നുവെന്നും, പരമാവധി ആളപായമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ അഗ്നിശമന സംവിധാനങ്ങളെയും ഇന്ധന ടാങ്കുകളെയും ലക്ഷ്യം വെച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ജനവാസ കേന്ദ്രത്തിന് സമീപം പതിച്ച ഡ്രോൺ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെടുമായിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ ഇറാന്റെ നടപടി 61 വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ നാശനഷ്ടമുണ്ടാക്കിയതായി യു.എൻ വ്യാപാര വികസന റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെന്നും വാൾട്ട്‌സ് ചൂണ്ടിക്കാട്ടി.
ഇറാനിലെ ആഭ്യന്തര മനുഷ്യാവകാശ ലംഘനങ്ങളും യു.എസ് പ്രതിനിധി യോഗത്തിൽ ഉന്നയിച്ചു. ദൈവത്തിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റം ചുമത്തി 10 ദിവസം മുൻപ് രണ്ട് യുവാക്കളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയതും, പ്രതിഷേധക്കാരെ തടങ്കലിൽ വെച്ച് പീഡിപ്പിക്കുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും, 2817-ാം പ്രമേയപ്രകാരമുള്ള ബാധ്യതകൾ ഇറാൻ പാലിക്കണമെന്നും വാൾട്ട്‌സ് മുന്നറിയിപ്പ് നൽകി. വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങളിൽ ഇറാനെ അപലപിക്കുന്ന പുതിയ കരട് പ്രമേയം യു.എസ് ഉടൻ രക്ഷാസമിതിയിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ അമേരിക്കയുടെ ആരോപണങ്ങൾ യു.എന്നിലെ ഇറാൻ അംബാസഡർ സഈദ് ഇറവാനി പൂർണ്ണമായും നിരാകരിച്ചു. മേഖലയിലെ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കും ഇസ്രായിലിനുമാണെന്ന് അദ്ദേഹം പറഞ്ഞു. യു.എസിനെയും ഇസ്രായിലിനെയും കുറ്റപ്പെടുത്തുന്നതിൽ യു.ൻ രക്ഷാസമിതി പരാജയപ്പെട്ടുവെന്നും ഈ നിഷ്ക്രിയത്വം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധൈര്യം പകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. മേഖലയിലെ യു.എസ് സൈനിക താവളങ്ങൾ ആക്രമിച്ചതിലൂടെ യു.എൻ ചാർട്ടർ പ്രകാരമുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശമാണ് ഇറാൻ വിനിയോഗിച്ചത്. ആക്രമണങ്ങൾ തുടരുകയോ ഇസ്‌ലാമാബാദ് കരാർ ലംഘിക്കുകയോ ചെയ്താൽ പരമാധികാരം സംരക്ഷിക്കാൻ ഇറാൻ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ബഹ്റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുന്നത് യുക്ത്യനുസൃതമായ ലക്ഷ്യങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ട് റഷ്യ ഇറാന്റെ സ്വയം പ്രതിരോധ വാദത്തെ പിന്തുണച്ചു. സംഘർഷങ്ങളുടെ മൂലകാരണം ഇറാനെതിരായ യു.എസ്-ഇസ്രായിൽ ആക്രമണമാണെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അന്ന എവ്സ്റ്റിഗ്‌നീവ പറഞ്ഞു. എവിടെയായാലും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം അസ്വീകാര്യമാണെന്നും, എന്നാൽ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രത്യാക്രമണങ്ങൾക്ക് ഗൾഫ് രാജ്യങ്ങളെ ബന്ദികളാക്കാൻ തീരുമാനിച്ചതിൽ ഖേദമുണ്ടെന്നും റഷ്യൻ പ്രതിനിധി വ്യക്തമാക്കി.
