വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനിലെ സൈനിക-എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടത്താനിരുന്ന ശക്തമായ വ്യോമാക്രമണങ്ങളും ബോംബിംഗും റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ പരമോന്നത നേതൃത്വവുമായി നടത്തിയ ഉന്നത തല ചർച്ചകളിൽ അനുകൂലമായ പുരോഗതി ഉണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി. എന്നാൽ ഇതിൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. മണിക്കൂറുകൾക്ക് മുൻപ് വരെ ഇറാനെതിരെ അതിശക്തമായ സൈനിക നീക്കം നടത്തുമെന്നും ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഹൃദയഭാഗമായ ‘ഖാർഗ് ദ്വീപ്’ ഉൾപ്പെടെയുള്ള എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ചർച്ചകൾ വിജയിച്ചുവെന്നും താല്ക്കാലികമായി ആക്രമണത്തിൽ നിന്ന് യു.എസ് പിന്മാറുകയാണെന്നും കരാർ അന്തിമമാകുന്നതുവരെ കടൽമാർഗ്ഗമുള്ള ഉപരോധം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വെടിനിർത്തൽ അർത്ഥശൂന്യമെന്ന് ഇറാൻ; വ്യാപക പ്രത്യാക്രമണം
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളെ ഇറാന്റെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. യു.എസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാറിനെ പ്രായോഗികമായി ‘അർത്ഥശൂന്യമാക്കി’ മാറ്റിയതായി ഇറാൻ കുറ്റപ്പെടുത്തി.ഇതിന് പിന്നാലെ മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. ഒപ്പം അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ പ്രധാന കവാടമായ ‘ഹോർമുസ് കടലിടുക്ക്’ വഴിയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചുകൊണ്ട് ഇറാൻ സൈന്യം ഉത്തരവിറക്കുകയും ചെയ്തു. മധ്യസ്ഥ ചർച്ചകൾ തുടരുന്നുഅമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു. ഖത്തറും പാകിസ്ഥാനും ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്കായി സജീവമായി രംഗത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.സാധ്യമായ സമാധാന കരാറിന്റെ ഭൂരിഭാഗം കരട് രൂപത്തോടും ഇറാൻ യോജിച്ചിരുന്നതാണെന്നും എന്നാൽ അമേരിക്ക തങ്ങളുടെ നിലപാടുകൾ അടിക്കടി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ബഗായ് കുറ്റപ്പെടുത്തി. ചർച്ചകൾ തുടരുമ്പോഴും തങ്ങളുടെ പരമാധികാരവുമായി ബന്ധപ്പെട്ട ‘ലക്ഷ്മണരേഖകളിൽ’ ഉറച്ചുനിൽക്കുമെന്നും ടെഹ്റാൻ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യു.എസും ഇറാനും തമ്മിലുള്ള സൈനിക സന്തുലിതാവസ്ഥ കടുത്ത യുദ്ധഭീതിയിലേക്കാണ് മേഖലയെ നയിക്കുന്നത്.



