ഗാസ – ഗാസയിൽ ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് അറിയിച്ചു. വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് വ്യാഴാഴ്ച വിവിധ ഇടങ്ങളിൽ ആക്രമണമുണ്ടായത്. തെക്കൻ ഗാസയിൽ അഭയാർത്ഥി കൂടാരങ്ങൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലും ഖാൻ യൂനിസ്, ജബാലിയ ക്യാമ്പ് എന്നിവിടങ്ങളിലുണ്ടായ വ്യോമാക്രമണത്തിലുമാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടമായത്. ഗാസ സിറ്റിയിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു.
ഗാസയിൽ നിന്ന് മിസൈൽ വിക്ഷേപിച്ചതിനെത്തുടർന്നാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായിൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇസ്രായിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണെന്ന് ഹമാസ് പ്രതികരിച്ചു. ഒക്ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം നടന്ന ആക്രമണങ്ങളിൽ ഇതുവരെ 425-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.



