ഗൂഗിൾ എഞ്ചിനീയറിങ് വിഭാഗത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നത് 2026 വരെ തുടരുമെന്ന് അറിയിച്ച് ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആൽഫബെറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ. നിർമ്മിതബുദ്ധിയായ എ ഐ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന ആശങ്കകൾ വൻതോതിൽ ഉയരുന്ന സാഹചര്യത്തിലാണ് ഗൂഗിൾ ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നത്. നിർമിതബുദ്ധി മനുഷ്യന്റെ കഴിവുകൾക്ക് പകരമാകില്ല മറിച്ച അവയെ ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് സാങ്കേതികവിദ്യാ മേഖലകളിലെ വലിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കമ്പനിയെ പ്രാപ്തമാക്കുമെന്നും ബ്ലൂംബെർഗ് ടെക് കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ഗൂഗിളിന്റെ എഞ്ചിനീയറിങ് വിഭാഗം ഇനിയും വളരുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ ഈ മേഖലയിൽ സൃഷ്ടിക്കപ്പെടും. ടെക് ബീമന്മാരായ ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികൾ എല്ലാം എ ഐ യിൽ കൂടുതൽ നേട്ടം കൈവരിക്കുന്നതിനായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുകയും, അതിൽ നിന്ന ഉണ്ടാകുന്ന ലാഭം എ ഐ മേഖലയിൽ നിക്ഷേപിക്കുകയുമാണ്. ഇതിൽ നിന്ന് വ്യത്യസ്തമായ മനോഭാവം ആണ് ഗൂഗിളിന്. ഇനിയും തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ടെക് ഭീമനന്മാർ പദ്ധതിയിടുന്നുണ്ട്. ഇത് തൊഴിൽ മേഖലയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
മറ്റു കമ്പനികളെ പോലെ എ ഐ യെ ചിലവ് ചുരുക്കാനുള്ള ഉപാധിയായിട്ട് മാത്രമല്ല ഗൂഗിൾ കാണുന്നത്. ചെറിയ ജോലികൾ എ ഐ യെ ഉപയോഗപ്പെടുത്തി ചെയ്യുന്നത് വഴി എഞ്ചിനീയർമാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ ആകും എന്ന് സുന്ദർ പിച്ചൈ പറയുന്നു എ ഐ എഞ്ചിനീയർമാരെ കൂടുതൽ ഉത്പാദനക്ഷമരാക്കുന്നു, അല്ലാതെ ആവശ്യമില്ലാത്തവരാക്കുന്നില്ല എന്നും പിച്ചൈ കൂട്ടിചേർത്തു. മനുഷ്യന്റെ കഴിവുകളെ നൂതന ആശയങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ സഹായിക്കുന്നു. എഐ വികസനത്തിനായി കമ്പനി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുമ്പോഴും ഗൂഗിളിന്റെ തുടർച്ചയായ നിയമന തന്ത്രത്തിന് പിന്നിലെ തത്വശാസ്ത്രം ഇതാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി.
വെയ്മോ പോലെയുള്ള ഓട്ടോണമസ് വാഹനങ്ങൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ് സംരംഭങ്ങൾ, യൂട്യൂബിന്റെ വലിയ ആഗോള വളർച്ച എന്നിവ മനുഷ്യന്റെ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകൾക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യൂട്യൂബിന്റെ വ്യാപ്തി അദ്ദേഹം എടുത്തുപറഞ്ഞു. അവിടെ ഇപ്പോൾ യൂട്യൂബ് 100 ദശലക്ഷം ചാനലുകൾക്ക് ആതിഥേയത്വം വഹിക്കുന്നു, അതിൽ 15,000 ചാനലുകൾക്ക് ഒരു പത്തുലക്ഷത്തിലധികം വരിക്കാരുണ്ട്. ഇത്തരം വളർച്ചയെ പിന്തുണയ്ക്കാൻ എഞ്ചിനീയറിംഗ് കഴിവുകൾക്ക് തുടർച്ച ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.