മനാമ: അന്താരാഷ്ട്ര സമാധാന സമ്മേളനം നടത്താൻ ആഹ്വാനം ചെയ്ത് ബഹ്റൈനിലെ മുപ്പത്തിമൂന്നാമത് അറബ് ഉച്ചകോടി. ദ്വിരാഷ്ട്രമാണ് ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമെന്നും അറബ് ഉച്ചകോടി വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരവുമായി ബന്ധപ്പെട്ട് ഉറച്ച നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. 1967-ൽ പിടിച്ചടക്കിയ അറബ് പ്രദേശങ്ങളിൽ നിന്ന് ഇസ്രായിൽ പിന്മാറണം. ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങൾ അന്താരാഷ്ട്ര സമൂഹം നടപ്പിലാക്കണം.
അന്താരാഷ്ട്ര സമൂഹവും സെക്യൂരിറ്റി കൗൺസിലും അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതിൻ്റെയും ഇസ്രായേൽ ഫലസ്തീനിൽ ഉടനടി വെടിനിർത്തൽ ഏർപ്പെടുത്തണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവർ ഉച്ചകോടിയിൽ പങ്കെടുത്തു.
