തിരുവനന്തപുരം– നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും കൊല്ലത്തും യു.ഡി.എഫും തിരുവനന്തപുരത്ത് എൽ.ഡി.എഫും മുന്നിലെത്തുമെന്ന് ദ മലയാളം ന്യൂസ് – സിനർജി സ്ട്രാറ്റ്‘ ഫീൽഡ് സർവേ ഫലം. പ്രമുഖ ബിസിനസ് ആൻഡ് ഫിനാൻസ് കൺസൾട്ടിംഗ് സ്ഥാപനമായ സിനർജി സ്ട്രാറ്റുമായി സഹകരിച്ച് നടത്തിയ സർവേയുടെ അവസാന ഭാഗമാണ് ഇപ്പോൾ പുറത്തുവിടുന്നത്.
പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയസഭാ മണ്ഡലങ്ങളിൽ മൂന്നിടത്ത് യു.ഡി.എഫും രണ്ടിടത്ത് എൽ.ഡി.എഫുമാണ് വിജയിക്കുക എന്നാണ് ഫീൽഡ് സർവേ.
തിരുവല്ല മണ്ഡലത്തിൽ യു.ഡി.എഫിനാണ് നേരിയ മുൻതൂക്കം കാണുന്നത്. ഇവിടെ 41 ശതമാനം വോട്ടുകൾ യു.ഡി.എഫ് നേടുമെന്ന് കണക്കാക്കപ്പെടുന്നു. 1500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കുമെന്നാണ് സർവേ ഫലം.
റാന്നിയിൽ യു.ഡി.എഫിനാണ് വിജയസാധ്യത. 39 ശതമാനം വോട്ടുകൾ നേടി യു.ഡി.എഫ് വിജയിക്കുമ്പോൾ എൽ.ഡി.എഫിന് 36 ശതമാനം വോട്ടുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ. 3,500 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരിക്കും യു.ഡി.എഫ് ഇവിടെ വിജയം ഉറപ്പിക്കുകയെന്നും എൻ.ഡി.എ 25 ശതമാനം വോട്ടുകളുമായി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.
അടൂർ (SC)
ജില്ലയിൽ യു.ഡി.എഫിന് ഏറ്റവും വലിയ വിജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലമാണ് അടൂർ. ഇവിടെ 45 ശതമാനം വോട്ടുകൾ നേടി യു.ഡി.എഫ് 7000 വോട്ടുകൾ നേടി വിജയിക്കുമെന്ന് സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കോന്നി
കോന്നി മണ്ഡലത്തിൽ എൽ.ഡി.എഫ് വ്യക്തമായ ആധിപത്യം പുലർത്തുന്നു. സർവേയിൽ പങ്കെടുത്തവരിൽ 39 ശതമാനം പേർ എൽ.ഡി.എഫിനെ പിന്തുണച്ചപ്പോൾ യു.ഡി.എഫിന് 36 ശതമാനം വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. 4,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് മണ്ഡലം നിലനിർത്തുമെന്നാണ് സർവേ വ്യക്തമാക്കുന്നത്.
ആറന്മുള
കടുത്ത പോരാട്ടം നടക്കുന്ന ആറന്മുള മണ്ഡലത്തിൽ എൽ.ഡി.എഫ് മുന്നിലെത്തുമെന്നാണ് പ്രവചനം. 40 ശതമാനം വോട്ടുകൾ എൽ.ഡി.എഫ് നേടുമ്പോൾ യു.ഡി.എഫ് 39 ശതമാനം വോട്ടുകളുമായി തൊട്ടുപിന്നാലെയുണ്ട്. 1,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനാകും എൽ.ഡി.എഫ് ഇവിടെ വിജയിക്കുക.
കൊല്ലത്ത് യു.ഡി.എഫിന് മികച്ച നേട്ടം
കൊല്ലം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടത്തിയ തിരഞ്ഞെടുപ്പ് സർവേയിൽ യു.ഡി.എഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. ഏഴിടത്ത് യു.ഡി.എഫിനും നാലിടത്ത് എൽ.ഡി.എഫിനും വിജയസാധ്യതയാണ് സർവേ പ്രവചനം
കരുനാഗപ്പള്ളി
കരുനാഗപ്പള്ളിയിൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കൈ സർവേ പ്രവചിക്കുന്നു. 51 ശതമാനം വോട്ടുകൾ നേടി 18,000 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ഇവിടെ വിജയിക്കുമെന്നാണ് സർവേ പ്രവചനം.
ചവറ
ചവറയിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ കടുത്ത മത്സരമാണ്. എങ്കിലും 45 ശതമാനം വോട്ടുകൾ നേടി യു.ഡി.എഫ് മുന്നിലെത്തുമെന്നാണ് സൂചന. 2,700 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ യു.ഡി.എഫിന് പ്രവചിക്കുന്നത്.
കുന്നത്തൂർ (SC)
കുന്നത്തൂരിലും യു.ഡി.എഫിനാണ് വിജയസാധ്യത. 44 ശതമാനം വോട്ടുകൾ യു.ഡി.എഫ് നേടുമ്പോൾ എൽ.ഡി.എഫ് 41 ശതമാനം വോട്ടുകളുമായി രണ്ടാം സ്ഥാനത്താണ്. 4,800 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ഇവിടെ വിജയിക്കാം.
പത്തനാപുരം
ഏറ്റവും ചെറിയ ഭൂരിപക്ഷം പ്രവചിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനാപുരം. 1300 വോട്ടുകളുടെ വ്യത്യാസത്തിൽ യു.ഡി.എഫ് ഇവിടെ കടന്നുകൂടുമെന്നാണ് സർവേ പറയുന്നത്. 45 ശതമാനം വോട്ടുകൾ യു.ഡി.എഫും 44 ശതമാനം വോട്ടുകൾ എൽ.ഡി.എഫും നേടും.
ചടയമംഗലം
ചടയമംഗലത്ത് യു.ഡി.എഫിനാണ് മുന്നേറ്റം. 43 ശതമാനം വോട്ടുകൾ നേടി 4500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ഇവിടെ വിജയിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
കുണ്ടറ
മണ്ഡലത്തിൽ യു.ഡി.എഫിന് വലിയ ആധിപത്യം സർവേ നൽകുന്നുണ്ട്. 51 ശതമാനം വോട്ടുകൾ യു.ഡി.എഫ് നേടുമ്പോൾ എൽ.ഡി.എഫിന് 43 ശതമാനമേയുള്ളൂ. 12,800 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ഇവിടെ വിജയിക്കും.
കൊല്ലം
ജില്ലാ ആസ്ഥാനമായ കൊല്ലത്ത് 1,267 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിനാണ് നേരിയ മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. യു.ഡി.എഫിന് 44 ശതമാനവും എൽ.ഡി.എഫിന് 43 ശതമാനവുമാണ് വോട്ട് വിഹിതം.
ഇരവിപുരം
ഇരവിപുരത്ത് എൽ.ഡി.എഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. 50 ശതമാനം വോട്ടുകൾ നേടി 10,470 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഇവിടെ വിജയിക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു.
കൊട്ടാരക്കര
കൊട്ടാരക്കരയിൽ എൽ.ഡി.എഫ് വിജയിക്കുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. 44 ശതമാനം വോട്ടുകൾ നേടി 6000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഇവിടെ വിജയമുറപ്പിക്കുന്നു. യു.ഡി.എഫിന് ഇവിടെ 40 ശതമാനം വോട്ടുകളാണ് ലഭിക്കുക.
ചാത്തന്നൂർ
ചാത്തന്നൂരിൽ എൽ.ഡി.എഫിനാണ് ഏറ്റവും വലിയ ഭൂരിപക്ഷം പ്രവചിക്കുന്നത്. 30,000 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ഇവിടെ വിജയിക്കും. അതേസമയം, ബി.ജെ.പി (NDA) 38 ശതമാനം വോട്ടുകളുമായി യു.ഡി.എഫിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തുമെന്നതാണ് ഇവിടുത്തെ പ്രത്യേകത.
പുനലൂർ
പുനലൂരിൽ എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷം സർവേ പ്രവചിക്കുന്നുണ്ട്. 50 ശതമാനം വോട്ടുകൾ നേടി 22,000 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് ഇവിടെ എൽ.ഡി.എഫ് വിജയിക്കുക എന്നാണ് സർവേ ഫലം.


തിരുവനന്തപുരം ജില്ലയിൽ ഇടതുതരംഗമെന്ന് സർവേ ഫലങ്ങൾ; നേമത്ത് ബിജെപിക്കും തിരുവനന്തപുരത്ത് യുഡിഎഫിനും നേട്ടം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കാര്യമായ കോട്ടം സംഭവിക്കില്ലെന്ന് ഫീൽഡ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും എൽഡിഎഫ് ആധിപത്യം ഉറപ്പിക്കുമ്പോൾ, ശക്തമായ ത്രികോണ മത്സരങ്ങൾക്കും ചില അപ്രതീക്ഷിത അട്ടിമറികൾക്കും ജില്ല സാക്ഷ്യം വഹിച്ചേക്കാമെന്ന് സർവേ വിവരങ്ങൾ വ്യക്തമാക്കുന്നു.
സർവേ പ്രകാരം വിവിധ മണ്ഡലങ്ങളിലെ പ്രവചനങ്ങൾ ഇപ്രകാരമാണ്:
ആറ്റിങ്ങൽ (SC): എൽഡിഎഫ് മികച്ച വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്. ഏകദേശം 19,000 വോട്ടുകളുടെ വലിയ ഭൂരിപക്ഷം സർവേ പ്രവചിക്കുന്നു.
ചിറയിൻകീഴ് (SC): എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഇവിടെയുള്ളത്. 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചേക്കാം.
നെടുമങ്ങാട്: 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയം ഉറപ്പിക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു.
കഴക്കൂട്ടം: എൽഡിഎഫിന് മുൻതൂക്കമുള്ള ഇവിടെ 2,500 വോട്ടുകളുടെ ഭൂരിപക്ഷം പ്രവചിക്കപ്പെടുന്നു.
വട്ടിയൂർക്കാവ്: കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും എൽഡിഎഫിന് അനുകൂലമാണ് തരംഗം. 3000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിച്ചേക്കാം.
പാറശ്ശാല: ജില്ലയിൽ എൽഡിഎഫിന് ഏറ്റവും വലിയ ഭൂരിപക്ഷം പ്രവചിക്കുന്ന മണ്ഡലമാണിത്. 18,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
കാട്ടാക്കട: എൽഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്ന കാട്ടാക്കടയിൽ 16,000 വോട്ടുകളുടെ ഭൂരിപക്ഷം സർവേ പ്രവചിക്കുന്നു.
നെയ്യാറ്റിൻകര: എൽഡിഎഫ് വിജയം കാണുന്ന ഇവിടെ 10,000 വോട്ടുകളുടെ ഭൂരിപക്ഷം പ്രവചിക്കപ്പെടുന്നു.
കോവളം: യുഡിഎഫ് വിജയം ഉറപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോവളം. 9,000 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് ഇവിടെ നിലയുറപ്പിക്കും.
തിരുവനന്തപുരം: ജില്ലയിൽ യുഡിഎഫ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്. 2,400 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ഇവിടെ വിജയിക്കുമെന്ന് സർവേ ഫലങ്ങൾ കാണിക്കുന്നു.
വാമനപുരം: ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കേവലം 1,400 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ യു.ഡിഎഫ് വിജയിക്കാനാണ് സാധ്യത.
വർക്കല: യുഡിഎഫ് സ്ഥാനാർത്ഥി 900 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. ഇവിടെ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
അരുവിക്കര: അരുവിക്കരയിൽ ഇത്തവണ യുഡിഎഫ് അട്ടിമറി നടത്താൻ സാധ്യതയുണ്ട്. 2,700 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചേക്കാം.
നേമം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് ബിജെപി (NDA) നേരിയ മുൻതൂക്കം നേടുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. 690 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ചേക്കാം.
ദ മലയാളം ന്യൂസ് ഫീൽഡ് സർവേ, കേരളം ആർക്കൊപ്പം മുഴുവൻ റിപ്പോർട്ടും വായിക്കാം.



