ന്യൂഡൽഹി– ഇസ്രായിൽ-ഇറാന്‍ സംഘര്‍ഷം അഞ്ചാം ദിവസവും തുടരുന്ന അവസരത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായില്‍ തലസ്ഥാനമായ തെല്‍അവീവില്‍ നിന്ന് ജോര്‍ഡന്‍ ഈജിപ്ത് വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ഏകദേശം 25000 പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയെ ബന്ധപ്പെടാനുള്ള വിവരങ്ങളും ഇമെയില്‍ വിവരങ്ങളും എക്‌സിലൂടെ പുറത്തുവിട്ടു. എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഇസ്രായില്‍ വിടാമെന്നാണ് മലയാളികള്‍ തീരുമാനിച്ചിട്ടുള്ളത്.
ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. 200റോളം വിദ്യാര്‍ഥികള്‍ അര്‍മേനിയ വഴി അതിര്‍ത്തി കടന്നു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ തെഹ്‌റാനിലെ എംബസിയുമായി ഉടന്‍ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എംബസി എക്‌സിലൂടെ പങ്കുവെച്ചു. ഇറാനില്‍ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ സുരക്ഷിതമായി അസര്‍ബൈജാന്‍, തുര്‍ക്മിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അതിര്‍ത്തികള്‍ വഴി പുറത്തെത്തിക്കാനാണ് നീക്കം.
സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ആശങ്കയിലായ ഇരു രാജ്യങ്ങളിലെയും പൗരന്മാരുമായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണം. ഇരു രാജ്യങ്ങളിലെയും അധികാരികള്‍ പുറപ്പെടുവിപ്പിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരുക എന്നീ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇസ്രായില്‍-ഇറാന്‍ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്.