ഓപ്പറേഷൻ സിന്ദൂറിൽ പരസ്യമായി പാകിസ്താനെ പിന്തുണച്ച ടർക്കിഷ് കമ്പനിയായ സെലിബിയുമായി സഹകരണം അവസാനിപ്പിച്ച് അദാനി ഗ്രൂപ്പ്. അദാനി അഹമ്മദാബാദ് ഇന്റർനാഷണൽ എയർപ്പോർട്ടിൽ ഗ്രൗണ്ട് ക്ലിയറൻസ് അടക്കം സുരക്ഷാ ചുമതലയുള്ള കമ്പനിക്ക് പ്രവർത്തിക്കാനുള്ള സുരക്ഷാ ക്ലിയറൻസ് അദാനി ഗ്രൂപ്പ് പിൻവലിച്ചിരുന്നു. ഇതിനെതിരെ ടർക്കിഷ് കമ്പനി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ തുർക്കിക്കെതിരെ എടുത്ത നടപടിയെ പിന്തുണച്ചാണ് അദാനി ഗ്രൂപ്പ് സെലിബിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
ഓപ്പറേഷൻ സിന്ദൂറിനെ പരസ്യമായി അപലപിച്ച തുർക്കി, പാക്കിസ്ഥാന് പിന്തുണയും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ടർക്കിഷ് കമ്പനികൾക്കെതിരെ കേന്ദ്രം നടപടിയെടുത്തത്. ഇതിന്റെ ചുവടുപിടിച്ച് സെലിബിയുടെ സുരക്ഷാ ക്ലിയറൻസ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സേഫ്റ്റി (BCAS) അടിയന്തരമായി പിൻവലിക്കുകയായിരുന്നു. തുടർന്നാണ് സെലിബിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി അദാനി ഗ്രൂപ്പും പ്രഖ്യാപിച്ചത്. ഇന്ത്യയിലെ അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന തിരുവനന്തപുരം ഉൾപ്പെടെ നിരവധി വിമാനത്താവളങ്ങളിൽ സെലിബിയുടെ പ്രവർത്തന സാന്നിധ്യമുണ്ടായിരുന്നു. 10,000 ജീവനക്കാരുമുണ്ട്. 2022 നവംബറിലായിരുന്നു കമ്പനിക്ക് ഇന്ത്യയിൽ സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചത്.
ഗ്രൗണ്ട് ഹാൻഡ്ലിങിലേക്ക് അദാനി

ടർക്കിഷ് കമ്പനിയായ സെലിബിയുമായി പിരിഞ്ഞതിന് പിന്നാലെ ഗ്രൗണ്ട് ഹാൻഡ്ലിങ് രംഗത്തേക്ക് അദാനി ഗ്രൂപ്പ് കടക്കാൻ ഒരുങ്ങുന്നതായി പ്രമുഖ വാർത്താമാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. നിലവിൽ മുംബൈ, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങൾക്കായാണ് അദാനി ലേലത്തിന് എടുക്കാൻ പോകുന്നത്. കേരളത്തിലെ തിരുവനന്തപുരം വിമാനത്താവളം അടക്കം രാജ്യത്ത് 8 വിമാനത്താവളങ്ങളുടെ നിയന്ത്രണചുമതലയുള്ള കമ്പനിയാണ് അദാനി ഗ്രൂപ്പ്.
എന്താണ് ഗ്രൗണ്ട് ഹാൻഡ്ലിങ്?

ഇന്ത്യൻ എയർപോർട്ട് റെഗുലേഷൻ അതോറിറ്റികളുടെ ചട്ടങ്ങൾ അനുസരിച്ച്, പ്രതിവർഷം പത്ത് ലക്ഷം യാത്രക്കാരുടെ ഗതാഗതമുള്ള ഓരോ വിമാനത്താവളത്തിലും കുറഞ്ഞത് മൂന്ന് ഗ്രൗണ്ട് ഹാൻഡ്‌ലർമാർ ഉണ്ടായിരിക്കണം. അദാനി ഗ്രൂപ്പ് ലേലത്തിൽ വിജയിച്ചാൽ, മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളിലെ മൂന്നാമത്തെ ഗ്രൗണ്ട് ഹാൻഡ്‌ലർ ആയി അദാനി ഗ്രൂപ്പ് മാറും.