ബീഷ(സൗദി അറേബ്യ)- ബീഷയിലെ നാഗിയയിൽ കാസർക്കോട് സ്വദേശിയായ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർ പിടിയിലായതായി സൂചന. റിയാദിൽ വെച്ചാണ് രണ്ടു പേർ പിടിയിലായത്. ഇരുവരും കൗമാരക്കാരാണ് എന്നും വിവരമുണ്ട്. കാസർക്കോട് ബദിയ ബന്തടുക്ക ഏണിയാടിയിലെ മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനായ എ.എം ബഷീറി(41)നെയാണ് കഴിഞ്ഞ ദിവസം രാത്രി വാഹനത്തിലെത്തിയ അക്രമി സംഘം വെടിവെച്ചു കൊന്നത്. കാർ കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ അക്രമികൾ ബഷീറിന് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റു വീണ ബഷീറിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴി മധ്യേ മരിച്ചു. അക്രമികൾ ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. കഴിഞ്ഞ പതിമൂന്നു വർഷമായി സൗദിയിൽ ജോലി ചെയ്തു വരികയായിരുന്നു ബഷീർ. രാത്രി വാഹനം കഴുകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിന്റെ അത്താണിയായിരുന്ന യുവാവിന്റെ അപ്രതീക്ഷിത മരണവാർത്ത കുടുംബത്തെയും നാട്ടുകാരെയും പ്രവാസികളെയും നടുക്കി. ഭാര്യ: നസ്രിയ ബീഗം. മക്കൾ:ഫിദ, മുഹമ്മദ്, ആദിൽ. സഹോദരങ്ങൾ: അബൂബക്കർ, അസൈനാർ, കരീം , റസാഖ്. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ബന്ധുക്കൾ. ഭാര്യ-നസ്റിൻ ബീഗം. മക്കൾ- മറിയം ഹല, മുഹമ്മദ് ബിലാൽ.