ജിദ്ദ: സൗദി അറേബ്യക്കെതിരെ യെമനിലെ ഹൂത്തി മിലിഷ്യ നാവിക ഉപരോധം പ്രഖ്യാപിച്ച നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. ചെങ്കടലിലെ ബാബ് അൽമന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ-സഖ്യകക്ഷി കപ്പലുകൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി വ്യക്തമാക്കി.
സൗദി അറേബ്യ യെമൻ ജനതയെ ഉപരോധിച്ചെന്ന ഹൂത്തികളുടെ ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. യെമനിൽ സമാധാനം പുനഃസ്ഥാപിക്കാനും ദുരിതങ്ങൾ അവസാനിപ്പിക്കാനുമാണ് സൗദി അറേബ്യ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ച സമാധാന റോഡ് മാപ്പ് ഹൂത്തികൾ നിരസിക്കുകയായിരുന്നു. സ്വന്തം അജണ്ടകൾ നടപ്പാക്കാൻ പ്രാദേശിക സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ഹൂത്തികൾ, യെമൻ ജനതയുടെ കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
യെമൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരത ഉറപ്പുവരുത്താനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സൗദി അറേബ്യ നിരന്തരം പിന്തുണ നൽകുന്നുണ്ടെന്നും ഇന്ധന വിതരണം, വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം, ബജറ്റ് പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും സൗദി വ്യക്തമാക്കി.
ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം വടക്കൻ യെമനിലെ ഹുദൈദ, സലീഫ്, റാസ് ഈസ തുറമുഖങ്ങളിൽ ഭക്ഷ്യവസ്തുക്കളും ഇന്ധനവുമടക്കം വഹിച്ച മുന്നൂറിലേറെ കപ്പലുകളാണ് എത്തിയത്. ഇത് സൗദി ഉപരോധം ഏർപ്പെടുത്തി എന്ന വാദത്തെ പൂർണ്ണമായി തള്ളിക്കളയുന്നുവെന്നും സൗദി വ്യക്തമാക്കി. യു.എൻ രക്ഷാസമിതിയുടെ 2216-ാം നമ്പർ പ്രമേയപ്രകാരം ഹൂത്തി മിലിഷ്യയിലേക്ക് നിയമവിരുദ്ധമായി ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നത് മാത്രമാണ് തടയുന്നത്.
അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം
ഹൂത്തികൾ സ്വന്തം വീഴ്ചകളും കുറ്റകൃത്യങ്ങളും മറച്ചുവെക്കാൻ സൗദിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ചെങ്കടലിലെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്ന യു.എൻ പ്രമേയങ്ങൾ നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ച് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും രാജ്യ സ്വീകരിക്കും.
അതേസമയം, ബാബ് അൽമന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഹൂത്തി നീക്കങ്ങൾക്ക് ശക്തവും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി മുന്നറിയിപ്പ് നൽകി. സൻആ വിമാനത്താവളം അടച്ചുപൂട്ടിയതിനും വിമാന സർവീസുകൾ തടസ്സപ്പെടുത്തിയതിനും പൂർണ്ണ ഉത്തരവാദികൾ ഹൂത്തികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




