ലണ്ടന്‍ – ലണ്ടനില്‍ സൗദി വിദ്യാര്‍ഥി മുഹമ്മദ് അല്‍ഖാസിമിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ചാസ് കോറിഗനെ ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേംബ്രിഡ്ജിലെ ബ്രിട്ടീഷ് ക്രൗണ്‍ കോടതിയാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ പ്രഖ്യാപിച്ചത്. സൗദിയിലും ബ്രിട്ടനിലും ഏറെ മാധ്യമശ്രദ്ധ നേടിയ കേസായിരുന്നു ഇത്. കുറ്റകൃത്യത്തിന്റെ ഗൗരവം, പ്രതിയുടെ ക്രിമിനല്‍ റെക്കോര്‍ഡ്, കൊലപാതക സമയത്ത് മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം എന്നിവ ചൂണ്ടിക്കാട്ടി പരോള്‍ പരിഗണിക്കുന്നതിന് മുമ്പ് കുറഞ്ഞത് 22.5 വര്‍ഷത്തെ തടവ് ശിക്ഷ പ്രതി അനുഭവിക്കണമെന്ന് കോടതി വിധിച്ചു. പ്രോസിക്യൂഷനും പ്രതിഭാഗവും വാദങ്ങള്‍ അവതരിപ്പിച്ച ശേഷം അന്തിമ വാദങ്ങള്‍ പൂര്‍ത്തിയാക്കി ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിവെക്കാന്‍ ഇന്നലെ കോടതി തീരുമാനിച്ചിരുന്നു.
അന്തിമ വാദം കേള്‍ക്കലിനിടെ, നിരവധി നിയമ വാദങ്ങളും കേസിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകര്‍ ശിക്ഷ ലഘൂകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കോടതി ഒടുവില്‍ കുറ്റകൃത്യം സംശയാതീതമായി തെളിഞ്ഞതായി പ്രഖ്യാപിക്കുകയും കേസില്‍ പരമാവധി ശിക്ഷ വിധിക്കുകയുമായിരുന്നു. സംഭവസമയത്ത് കത്തി കൈവശം വെച്ചിരുന്നതായി പ്രതി സമ്മതിച്ചെങ്കിലും കൊലപാതകം നടത്തിയെന്ന ആരോപണം നിഷേധിച്ചു.
എന്നാല്‍ മനഃപൂര്‍വമുള്ള കൊലപാതകം നടത്തിയതായി സ്ഥിരീകരിച്ച് വിചാരണ അവസാനിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ കേംബ്രിഡ്ജ് ക്രൗണ്‍ കോടതിയിലെ ജൂറി ചാസ് കോറിഗന്‍ മനഃപൂര്‍വമുള്ള കൊലപാതകം നടത്തിയതായി സ്ഥിരീകരിച്ചു. സ്വയം പ്രതിരോധത്തിനായിട്ടാണ് സൗദി വിദ്യാര്‍ഥിയെ മാരകമായി കുത്തിയതെന്ന പ്രതിയുടെ വാദം ജൂറി നിരസിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന അന്തിമ വാദം കേള്‍ക്കലുകള്‍ക്കും തെളിവുകളുടെയും സാക്ഷ്യങ്ങളുടെയും അവലോകനത്തിനും ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
അന്തിമ തീരുമാനത്തിലെത്താന്‍ ജൂറിക്ക് ഏകദേശം രണ്ട് മണിക്കൂര്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
2025 ഓഗസ്റ്റ് 1 രാത്രിയിലാണ് 20 വയസുകാരനായ മുഹമ്മദ് അല്‍ഖാസിം കൊല്ലപ്പെട്ടത്. കേംബ്രിഡ്ജില്‍ വേനല്‍ക്കാല പ്രോഗ്രാമില്‍ ഇംഗ്ലീഷ് പഠിക്കുകയായിരുന്നു മുഹമ്മദ് അല്‍ഖാസിം. നഗരത്തിലെ പ്രധാന ട്രെയിന്‍ സ്റ്റേഷന് സമീപമുള്ള ഹോസ്റ്റലിന് പുറത്ത് സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് സൗദി വിദ്യാര്‍ഥിക്ക് കഴുത്തില്‍ മാരകമായി കുത്തേറ്റത്.
പ്രതി മുഹമ്മദ് അല്‍ഖാസിമിനെയും സംഘത്തെയും സമീപിക്കുകയും അവരുമായി സംസാരിക്കുകയും പിന്നീട് സ്ഥലംവിട്ടുപോകുകയും ചെയ്യുന്നതായി സി.സി.ടി.വി ദൃശ്യങ്ങള്‍ കാണിച്ചു. പിന്നീട് തിരിച്ചെത്തിയ പ്രതി മുഹമ്മദ് അല്‍ഖാസിമിനെ മാരകമായി കുത്തിപ്പരിക്കേല്‍പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. മുഹമ്മദ് അല്‍ഖാസിം സംഘര്‍ഷ സ്ഥലത്ത് നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നതും കുത്തേറ്റ പരിക്കുകളോടെ കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.
കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി തന്റെ കൈവശമുണ്ടായിരുന്നെന്ന് ചാസ് കോറിഗന്‍ വിചാരണക്കിടെ സമ്മതിച്ചു. പക്ഷേ കൊലപാതകക്കുറ്റം നിഷേധിച്ചു. സ്വയം പ്രതിരോധത്തിനായി ഒരു അടുക്കള കത്തി താന്‍ കൈവശം വെച്ചിരുന്നുവെന്നും സൗദി വിദ്യാര്‍ഥിയെ ഭയപ്പെടുത്താന്‍ മാത്രമാണ് അത് പുറത്തെടുത്തതെന്നും പ്രതി വാദിച്ചു.
ആ രാത്രിയില്‍ രണ്ടുതവണ മദ്യം കഴിക്കുകയും കൊക്കെയ്ന്‍ ഉപയോഗിക്കുകയും ചെയ്തതായും പ്രതി സമ്മതിച്ചു. മുഹമ്മദ് അല്‍ഖാസിം തന്നെ ആക്രമിക്കാന്‍ പോകുകയാണെന്ന് താന്‍ കരുതിയതായും പ്രതി വാദിച്ചു. എന്നാല്‍ ജൂറി പ്രതിയുടെ വാദം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഭൗതിക തെളിവുകളും വീഡിയോ റെക്കോര്‍ഡിംഗുകളും കുറ്റകൃത്യത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തം തെളിയിക്കുന്നുവെന്ന് വ്യക്തമാക്കി.
മുഹമ്മദ് അല്‍ഖാസിമിന്റെ കഴുത്തില്‍ 11.5 സെന്റീമീറ്റര്‍ ആഴത്തിലുള്ള കുത്തേറ്റതായും ആക്രമണത്തില്‍ സുപ്രധാന ധമനി മുറിഞ്ഞതായും ആക്രമണത്തിന് ഒരു മണിക്കൂറിനുള്ളില്‍ യുവാവ് മരണമടഞ്ഞതായും ഫോറന്‍സിക് വിദഗ്ധന്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമായ 13 സെന്റീമീറ്റര്‍ മൂര്‍ച്ചയേറിയ ഭാഗമുള്ള അടുക്കള കത്തിയും പ്രതിയുടെ ജാക്കറ്റും സമീപത്തുള്ള ചവറ്റുകുട്ടയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
കേസില്‍ കുറ്റവാളിയുടെ പിതാവ് പീറ്റര്‍ കോറിഗന്റെ പങ്കാളിത്തവും വെളിപ്പെട്ടു. ഇയാള്‍ ശിക്ഷ കാത്തിരിക്കുകയാണ്. നിയമത്തിന്റെ കൈകളില്‍ നിന്ന് രക്ഷപ്പെടാന്‍ മകനെ സഹായിച്ചതായി പീറ്റര്‍ കോറിഗന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.



