ജിദ്ദ: ഹജ് തീര്‍ഥാടനത്തെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്യാനുള്ള ഏതൊരു ശ്രമത്തെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) ശക്തമായി നിരാകരിക്കുന്നതായി സംഘടനയുടെ സെക്രട്ടറി ജനറല്‍ ഹുസൈന്‍ ഇബ്രാഹിം ത്വാഹ വ്യക്തമാക്കി. ഹജ് സുരക്ഷയെയും ഹജിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെയും കുറിച്ചുള്ള ഒ.ഐ.സിയുടെ നിലപാട് വ്യക്തവും അചഞ്ചലവുമാണ്. ഹജ് കര്‍മ്മത്തിന്റെ പവിത്രതയെ ആദരിക്കണമെന്നും മതപരമായ ചട്ടക്കൂടിന് പുറത്ത് അതിനെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളെ നിരസിക്കണമെന്നുമുള്ള തത്വത്തെ അടിസ്ഥാനമാക്കിയാണ് സംഘടന നിലകൊള്ളുന്നത്.
ഹജ് മാനേജ്മെന്റിലും സംഘാടനത്തിലുമുള്ള സൗദി അറേബ്യയുടെ നേതൃപരമായ പങ്കിനെ സംശയിക്കാന്‍ ശ്രമിക്കുന്ന വിയോജിപ്പുള്ള ശബ്ദങ്ങള്‍ക്കുള്ള ഏറ്റവും വാചാലമായ മറുപടിയാണ് ഓരോ ഹജ് സീസണിന്റെയും തുടര്‍ച്ചയായ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ശാന്തതയിലും ഭക്തിയിലും ദൈവീക പ്രതിഫലം തേടിയുമെത്തുന്ന തീര്‍ഥാടകര്‍ക്ക്, തങ്ങൾക്ക് ലഭിക്കുന്ന ശ്രദ്ധേയമായ സേവനങ്ങളിലൂടെ ആഴത്തിലുള്ള ആത്മീയത അനുഭവപ്പെടുന്നുണ്ട്.
സ്ഥാപിതമായതു മുതല്‍ സൗദി അറേബ്യ ഹജ്, ഉംറ തീര്‍ഥാടകരെ നിരന്തരം പരിപാലിക്കുകയും അവര്‍ക്ക് വെള്ളം, ഭക്ഷണം, മറ്റ് സഹായങ്ങള്‍ എന്നിവ നല്‍കുകയും ചെയ്യുന്നുണ്ട്. ഇരു ഹറമുകളുടെയും വികസനവും പരിപാലനവും ഹറമുകളിലെത്തുന്ന അതിഥികളുടെ സുഖവും ക്ഷേമവും ഉറപ്പാക്കാനായി വിഭവങ്ങള്‍ ലഭ്യമാക്കുന്നതും രാജ്യം നടത്തുന്ന ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു.
സമഗ്രമായ സംഘടനാ നടപടിക്രമങ്ങളിലൂടെയും നൂതന സേവനങ്ങളിലൂടെയും സൗദി അഭിമാനത്തോടെ വാഗ്ദാനം ചെയ്യുന്ന ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്നാണ് തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങള്‍. തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി സാധ്യമായ ഏറ്റവും മികച്ച സാഹചര്യങ്ങള്‍ നല്‍കാനാണ് രാജ്യം ശ്രമിക്കുന്നത്. തീര്‍ഥാടകരുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള സൗദി അറേബ്യയുടെ സമര്‍പ്പണവും അക്ഷീണ പരിശ്രമവും മുസ്ലിംകളെ ഒന്നിപ്പിക്കാനും ഐക്യദാര്‍ഢ്യം വളര്‍ത്താനും അവരെ സേവിക്കാനുമുള്ള രാജ്യത്തിന്റെ ചരിത്രപരമായ പ്രതിബദ്ധതയുടെ തെളിവാണ്.
ഹജ് മാനേജ്‌മെന്റ് നിലവിൽ സമഗ്രമായ സ്മാര്‍ട്ട് സേവനങ്ങളിലേക്ക് ഗുണപരമായ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ ഇലക്ട്രോണിക് വിസ പോര്‍ട്ടലില്‍ തുടങ്ങി, രാജ്യങ്ങള്‍ക്കിടയില്‍ ക്വാട്ട അനുവദിക്കുന്നതില്‍ നീതി ഉറപ്പാക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പ് വരെ വ്യാപിച്ചു കിടക്കുന്നു. ആള്‍ക്കൂട്ട, പ്രതിസന്ധി മാനേജ്‌മെന്റില്‍ പ്രൊഫഷണല്‍ രീതികളുള്ള സംയോജിത സംവിധാനം, ജനക്കൂട്ട നിയന്ത്രണത്തിനും സ്മാര്‍ട്ട് സേവനങ്ങള്‍ക്കും പ്രചോദനകരമായ ഒരു അന്താരാഷ്ട്ര മാതൃകയായി മാറിയിരിക്കുകയാണ്. ഹജ്, ഉംറ മേഖലക്കായുള്ള രാജ്യത്തിന്റെ വിഷന്‍ 2030-ന്റെ സമഗ്രത മക്ക, മദീന, മറ്റ് പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ നൂതന സേവനങ്ങളുടെ ഗുണനിലവാരത്തില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.
വ്യാജ ഹജ് ഗ്രൂപ്പുകളെ ചെറുക്കാനും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഔദ്യോഗിക ചാനലുകള്‍ മാത്രം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തങ്ങളുടെ പൗരന്മാരില്‍ അവബോധം വളര്‍ത്താന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ എല്ലാ അംഗരാജ്യങ്ങളോടും അഭ്യര്‍ഥിച്ചു. വ്യാജ ഹജ് ഗ്രൂപ്പുകളെയും സ്ഥാപനങ്ങളെയും ചെറുക്കാന്‍ സൗദി അറേബ്യ നടത്തുന്ന കര്‍ശനമായ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.
വിവിധ വംശീയ, സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് തീര്‍ഥാടകരെയാണ് സൗദി അറേബ്യ പ്രതിവര്‍ഷം സ്വീകരിക്കുന്നത്. സമഗ്രമായ സമീപനത്തിലൂടെ രാജ്യം ഈ സാംസ്‌കാരിക വൈവിധ്യത്തെ വിജയകരമായി ഉള്‍ക്കൊള്ളുന്നു. 25-ലധികം ഭാഷകളില്‍ ഹജ് കര്‍മ്മങ്ങള്‍ വിശദീകരിക്കുന്ന പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്തുകൊണ്ട് ഭാഷാ തടസ്സങ്ങള്‍ മറികടക്കാന്‍ സൗദി മാനേജ്മെന്റിന് സാധിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ബഹുഭാഷാ മാര്‍ഗനിര്‍ദ്ദേശവും സഹിതം ഇസ്ലാമിക് ഇലക്ട്രോണിക് ലൈബ്രറിയുടെ സ്ഥാപനം വലിയൊരു മുന്നേറ്റമാണ്. ഏകദേശം 50 ഭാഷകളിലായി ഇസ്ലാമിക് മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലാറ്റ്ഫോമാണിത്. വിശുദ്ധ ഹറമില്‍ മാര്‍ഗനിര്‍ദ്ദേശത്തിനായി ഉപയോഗിക്കുന്ന ഭാഷകളുടെ എണ്ണം നിലവിൽ 25-ല്‍ അധികമായിട്ടുണ്ട്. കൂടാതെ അറഫ പ്രസംഗം 10 പ്രധാന ഭാഷകളിലേക്കും ആംഗ്യഭാഷയിലേക്കും വിവര്‍ത്തനം ചെയ്യുന്നത് വഴി സമഗ്രമായ പ്രയോജനവും എല്ലാ മുസ്ലിംകളിലേക്കും അതിന്റെ സന്ദേശം എത്തുന്നതും ഉറപ്പാക്കുന്നു.
ഹജ്, ഉംറ തീര്‍ഥാടകരെ സേവിക്കുന്നത് ഇസ്ലാമിക സമൂഹം വിലമതിക്കുന്ന ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്നാണ്. സൗദി അറേബ്യ കാര്യക്ഷമതയോടെയും മികവോടെയുമാണ് ഇത് ഏറ്റെടുത്ത് നടപ്പാക്കുന്നത്. സൗദി നയങ്ങളെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്തുകൊണ്ടും, ഈ മഹത്തായ സീസണില്‍ സംയുക്ത ഇസ്ലാമിക പ്രവര്‍ത്തനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകിക്കൊണ്ടുമാണ് ഒ.ഐ.സി സൗദി അറേബ്യയുടെ ശ്രമങ്ങളെ പൂര്‍ത്തീകരിക്കുന്നത്. അടിസ്ഥാന സംഘാടന കാര്യങ്ങള്‍ സൗദി അധികാരികളുടെ അധികാരപരിധിയിലാണ് വരുന്നത്, അവ ഉയർന്ന കാര്യക്ഷമതയോടെയാണ് രാജ്യം കൈകാര്യം ചെയ്യുന്നത്.
ഒ.ഐ.സിയും സൗദി ഹജ്, ഉംറ മന്ത്രാലയവും തമ്മില്‍ നിലവില്‍ ശക്തമായ സഹകരണമുണ്ട്. 2023 ജൂണ്‍ 13-ന് ഒ.ഐ.സി ജനറല്‍ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് വെച്ച് ഹജ്, ഉംറ മന്ത്രിയും അംഗരാജ്യങ്ങളുടെയും ഒ.ഐ.സി സ്ഥാപനങ്ങളുടെയും പ്രതിനിധികളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ ശുപാര്‍ശകള്‍ ഇരുപക്ഷവും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തി. വിവിധ മേഖലകളിലായി അംഗരാജ്യങ്ങളിലെ ഹജ് മിഷനുകള്‍ക്കായി നിരവധി ശില്‍പശാലകളും പരിശീലന പരിപാടികളും നടപ്പിലാക്കുന്നതിലേക്ക് ഇത് നയിച്ചു.
ഹജ്, ഉംറ മന്ത്രാലയം സ്വീകരിച്ച നിയന്ത്രണ നടപടിക്രമങ്ങളെ, പ്രത്യേകിച്ച് ഓരോ രാജ്യത്തിന്റെയും ക്വാട്ടക്ക് അനുസൃതമായി ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവരെ തെരഞ്ഞെടുക്കുന്നതില്‍ നീതിയും സുതാര്യതയും ഉറപ്പാക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പ് സംവിധാനത്തെ ഒ.ഐ.സി വളരെ വിലമതിപ്പോടെയാണ് വീക്ഷിക്കുന്നത്. ആഭ്യന്തര, വിദേശ തീര്‍ഥാടകർക്കായി ഹജ്, ഉംറ മന്ത്രാലയം അവതരിപ്പിച്ച ‘ഇ-ട്രാക്ക്’ (e-track) സംവിധാനം സുതാര്യതയെയും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ഉത്തരവാദിത്തങ്ങള്‍ നിരീക്ഷിക്കാനുള്ള ഉയര്‍ന്ന മേല്‍നോട്ട ശേഷിയെയും പ്രതിനിധീകരിക്കുന്നതായും ഹുസൈന്‍ ഇബ്രാഹിം ത്വാഹ കൂട്ടിച്ചേര്‍ത്തു.



