ജിദ്ദ: ഹോർമുസ് കടലിടുക്കിന് ബദലായി ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യാൻ സൗദി അറേബ്യ ഉപയോഗിക്കുന്ന ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന് നേരെ ഡ്രോൺ ആക്രമണം. ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളാണ് റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയത്. ഇതേത്തുടർന്ന് മുൻകരുതൽ നടപടിയായി പൈപ്പ്‌ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. സംഭവത്തിൽ ചിലർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി സൗദി ഊർജ മന്ത്രാലയ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകി വരികയാണ്.
ആക്രമണത്തിന് തൊട്ടുപിന്നാലെ അടിയന്തര സാങ്കേതിക സംഘങ്ങൾ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. തകരാറുകൾ പരിഹരിച്ച് പൈപ്പ്‌ലൈൻ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇറാഖിന്റെ മണ്ണിൽ നിന്നുള്ള ആക്രമണങ്ങൾ തടയാൻ സ്വന്തം സർക്കാരിന് സമയം അനുവദിക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽസൈദി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ തിരിച്ചടി നൽകേണ്ടതില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ചതായും ഇറാഖ് സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും പൗരന്മാരുടെയും പ്രവാസികളുടെയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.







