ദോഹ – ഔദ്യോഗിക നിർദേശങ്ങൾ ലംഘിച്ച് വീഡിയോകൾ ചിത്രീകരിക്കുകയും പൊതുജനവികാരം ഇളക്കിവിടുന്ന രീതിയിൽ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുകയും ചെയ്ത വിവിധ രാജ്യക്കാരായ 313 പേരെ ഖത്തർ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനു കീഴിലെ സാമ്പത്തിക, സൈബർ കുറ്റകൃത്യ വിഭാഗമാണ് സോഷ്യൽ മീഡിയ ദുരുപയോഗം തടയുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി ഇവരെ പിടികൂടിയത്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശനമായ നിയമ-ഭരണ നടപടികൾ സ്വീകരിച്ച മന്ത്രാലയം, വീഡിയോകൾ ചിത്രീകരിക്കുന്നതിൽ നിന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം തേടണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും ഖത്തർ വ്യക്തമാക്കി.


സമാനമായ രീതിയിൽ, ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രചരിപ്പിക്കുകയും ശത്രുതാപരമായ പ്രവൃത്തികളെ മഹത്വവൽക്കരിക്കുകയും ചെയ്ത ഏഷ്യൻ വംശജരായ ആറ് പേരെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും അറസ്റ്റ് ചെയ്തു. പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്താൻ കാരണമായ പ്രവൃത്തികൾ ചെയ്ത ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. രാജ്യസുരക്ഷ കണക്കിലെടുത്ത് സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കുവെക്കരുതെന്ന് ബഹ്റൈനും മുന്നറിയിപ്പ് നൽകി.


അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾക്കും വീഡിയോകൾക്കുമെതിരെ സൗദി ആഭ്യന്തര മന്ത്രാലയവും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയ വഴിയോ സന്ദേശമയക്കൽ ആപ്പുകൾ വഴിയോ കിംവദന്തികൾ പ്രചരിപ്പിക്കാൻ കൂട്ടുനിൽക്കരുതെന്നും മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, സൗദി പ്രസ് ഏജൻസി തുടങ്ങിയ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സൗദി അധികൃതർ അറിയിച്ചു.



