ഗസ്സ– ഭക്ഷ്യ ക്ഷാമം രൂക്ഷമാകുന്നതിനിടെ ഗസ്സയിലെ കരിഞ്ചന്തയിൽ ആവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയർന്നു. ചെറിയ വില വരുന്ന ഭക്ഷ്യ സാധനങ്ങൾക്ക് പോലും എത്രയോ മടങ്ങ് വില കൊടുത്താണ് ഗസ്സക്കാർ സാധനം വാങ്ങിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ 10 രൂപ വിലവരുന്ന ബിസ്ക്കറ്റിന്റെ വില ഗസ്സയിൽ 2,350 രൂപയാണ്. 235 മടങ്ങ അധികം വില നൽകിയാൽ മാത്രമാണ് ഇത് ലഭ്യമാകുകയുള്ളു,
ഗസ്സക്കാരനായ മുഹമ്മദ് ജവാദിന്റെ എക്സ് പോസ്റ്റിലൂടെയാണ് ഗസ്സയിലെ കരിഞ്ചന്തയിലെ കൊള്ളയും, രൂക്ഷമാകുന്ന ഭക്ഷ്യ ക്ഷാമവും വീണ്ടും ചർച്ചയാവുന്നത്. “ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം റഫിഫിന് അവളുടെ പ്രിയപ്പെട്ട ബിസ്കറ്റ് നൽകാൻ ഇന്ന് എനിക്ക് സാധിച്ചു. വില 1.5 യൂറോയിൽനിന്ന് 24 യൂറോയായി ഉയർന്നെങ്കിലും റഫിഫിൻറെ പ്രിയപ്പെട്ട വിഭവം ഞാൻ നിഷേധിച്ചിട്ടില്ല” -എന്നിങ്ങനെയാണ് എക്സിലെ കുറിപ്പ്.
മൂന്ന് മാസമായി അതിർത്തികൾ അടച്ചിരിക്കുകയാണ്. അവശ്യവസ്തുക്കൾ മാത്രമാണ് ഗസ്സയിൽ എത്തുന്നത്. 20 ലക്ഷം പേരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണത്. ആർക്കെങ്കിലും എന്തെങ്കിലും എത്തിക്കുമ്പോൾ കൊള്ള നടക്കുകയും വലിയ വിലക്ക് മറിച്ചുവിൽക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ ചർച്ചയാരുന്ന പാർലെ-ജി പാക്കറ്റ് പല കൈ മറിഞ്ഞാകാം ഉപയോക്താവിൻറെ കൈകളിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്ഷാമം രൂക്ഷമായതോടെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ഭക്ഷ്യവിഭവങ്ങളുടെ വില വടക്കൻ ഗസ്സയിൽ വൻതോതിലാണ് ഉയർന്നത്. റിപ്പോർട്ട് പ്രകാരം പഞ്ചസാര (കിലോ 4914 രൂപ), സവാള (കിലോ 4423 രൂപ) എന്നിവയുടെയെല്ലാം വില കുത്തനെ ഉയർന്നിരിക്കുകയാണ്. പ്രാദേശിക കറൻസിയായ ഇസ്രായേലി ഷെകേലിലാണ് ഗസ്സയിൽ വ്യാപാരം നടക്കുന്നത്.
അതേസമയം ഗസ്സയിലെ എല്ലാ സഹായ വിതരണ കേന്ദ്രങ്ങളും വീണ്ടും അടച്ചുപൂട്ടുന്നതായും ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ തുറക്കില്ലെന്നും ഇസ്രായേലിന്റെയും യുഎസിന്റെയും പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അറിയിച്ചു. മുസ്‍ലിംകളുടെ ആഘോഷ ദിനമായ ഈദുൽ അദ്ഹയുടെ ദിനത്തിലാണ് ഏറ്റവും പുതിയ അടച്ച് പൂട്ടൽ അറിയിപ്പ്.