ജിദ്ദ– കോവിഡ് ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നെന്ന് പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ്‍ പറഞ്ഞു. റൊട്ടാന ഖലീജിയ ചാനലിലെ അല്ലവാന്‍ എന്ന റമദാന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അബ്ദുല്ല അല്‍മുദൈഫിറുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടക്കര്‍ കാള്‍സണ്‍. കോവിഡ് കാരണം ദ്രോഹിക്കപ്പെട്ട ആളുകളെ എനിക്കറിയാം. സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിനാല്‍ അവര്‍ വിഷ വാക്‌സിന്‍ എടുത്തു. അവര്‍ക്ക് ഹൃദയാഘാതവും സംഭവിച്ചു. ഈ വാക്‌സിന്‍ കാരണം മരിച്ച ഒരാളെ എനിക്കറിയാം. അതിനാല്‍ എനിക്ക് ഇക്കാര്യത്തില്‍ രോഷമുണ്ട്. സത്യമായതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. അമേരിക്കയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും നേതാക്കള്‍ സ്വാര്‍ത്ഥരാണ്. അവര്‍ വിവേകമില്ലാത്തവരാണ്. തങ്ങളുടെ പ്രവൃത്തികള്‍ മറച്ചുവെക്കാന്‍ അവര്‍ വ്യത്യസ്ത ജനസമൂഹങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ്. ഏറ്റവും മോശം നേതാക്കള്‍ തെറ്റുകള്‍ സമ്മതിക്കാന്‍ വിസമ്മതിക്കുന്നവരാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഒരുകാലത്ത് ലോകത്തിലെ ഏക പ്രബല ശക്തിയായിരുന്നു അമേരിക്ക. എന്നാല്‍ അധികാര സന്തുലിതാവസ്ഥ മാറിയിരിക്കുന്നു. അമേരിക്കയുടെ ആധിപത്യം ഒരു പരിധിവരെ കുറഞ്ഞിരിക്കുന്നു. അമേരിക്കയില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അമേരിക്കന്‍ സര്‍ക്കാര്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നു. ഞങ്ങള്‍ പൊതുജനങ്ങളോട് പറയുന്ന കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് ഉത്തരവുകള്‍ ലഭിക്കുന്നുണ്ട്. അമേരിക്കന്‍ മാധ്യമങ്ങളില്‍, ഇസ്രായില്‍ നമ്മുടെ ഏറ്റവും വലിയ സഖ്യകക്ഷിയാകുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് ചോദിക്കാന്‍ കഴിയില്ല. ഉത്തരങ്ങള്‍ പ്രതികൂലമാകുമെന്നതിനാല്‍ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ലെന്നും കാള്‍സണ്‍ ചൂണ്ടികാട്ടി.
സിറിയയില്‍ അമേരിക്ക എന്തിനാണ് സൈന്യത്തെ വിന്യസിച്ചത്?, സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇപ്പോഴും രഹസ്യമായി വെച്ചിരിക്കുന്നത് എന്തുകൊണ്ട്? എന്ന ചോദ്യങ്ങൾക്ക് മറുപടിയായി ടക്കര്‍ കാള്‍സണ്‍ പറഞ്ഞത് ഈ ചോദ്യങ്ങള്‍ അമേരിക്കയിലെ ഏതൊരു മാധ്യമപ്രവര്‍ത്തകന്റെയും കരിയര്‍ അവസാനിപ്പിക്കുമെന്നാണ്. ഇറാഖ് യുദ്ധത്തെ പിന്തുണച്ചതിന് ഞാൻ ക്ഷമാപണം നടത്തി. ഇതില്‍ എനിക്ക് ലജ്ജ തോന്നുന്നു, ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. നുണകളാല്‍ സ്വാധീനിക്കപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് അമേരിക്കന്‍ പത്രങ്ങള്‍ വായിക്കുകയോ അമേരിക്കന്‍ മാധ്യമങ്ങളെ പിന്തുടരുകയോ ചെയ്യുന്നില്ലെന്ന് കാള്‍സണ്‍ പറഞ്ഞു.
റഷ്യക്കെതിരായ യുദ്ധത്തില്‍ അമേരിക്ക ഉക്രെയ്നിന് ധനസഹായം നല്‍കുന്നുണ്ട്. 2024 ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് അമേരിക്കന്‍ സൈന്യം തന്നെ തടയാന്‍ ശ്രമിച്ചു. പുടിനുമായുള്ള കൂടിക്കാഴ്ചയുടെ ലക്ഷ്യം അമേരിക്കന്‍ സര്‍ക്കാരിനെ നാണം കെടുത്തുക എന്നതായിരുന്നു. തന്റെ രാജ്യത്തെ മികച്ചതാക്കാതിരിക്കുക എന്നത് അമേരിക്കന്‍ സര്‍ക്കാരിന് അപമാനമാണ്. ഉക്രെയ്ന്‍ യുദ്ധം തുടര്‍ന്നാല്‍ ബ്രിട്ടണും ജര്‍മ്മനിക്കുമെതിരെ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ റഷ്യ നിര്‍ബന്ധിതരാകുമെന്ന് പ്രസിഡന്റ് പുട്ടിനോട് അടുപ്പമുള്ള ഉപദേഷ്ടാവ് തന്നോട് പറഞ്ഞുവെന്ന് ടക്കര്‍ കാള്‍സണ്‍ വെളിപ്പെടുത്തി.
2000 ല്‍ അധികാരമേറ്റ, തന്റെ രാജ്യത്തിന്റെ നില മെച്ചപ്പെടുത്തിയ, അതിനെ ഒരു അത്ഭുതകരമായ രാഷ്ട്രമാക്കി മാറ്റിയ അസാധാരണ നേതാവാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിൻ. ഉക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി അഭിമുഖം നടത്താന്‍ താന്‍ നാല് വര്‍ഷത്തോളം ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. ഉക്രേനിയന്‍ സൈനിക ജനറല്‍മാര്‍ നാറ്റോ ആയുധങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും വിറ്റത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് ഉക്രേനിയന്‍ പ്രസിഡന്റിന് അറിയാം. ഉത്തരം അതെ എന്നാണ്. അവര്‍ അത് ലാഭത്തിനുവേണ്ടിയാണ് ചെയ്തത്. മിഡില്‍ ഈസ്റ്റിലെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകള്‍ക്ക് ഈ ആയുധങ്ങള്‍ വിറ്റുവെന്ന് ചൂണ്ടികാണിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സൗദി അറേബ്യ വലിയ തോതില്‍ മാറിയിട്ടുണ്ട്. സൗദി അറേബ്യയെ കുറിച്ച് മുമ്പ് ചിത്രീകരിച്ചിരിക്കുന്ന പ്രാകൃതവും അപകടകരവുമായ ചിത്രം സത്യമല്ലായിരുന്നു. ഇത് ഇസ്‌ലാമിനെ കുറിച്ചുള്ള പരിഹാസ്യമായ പ്രചാരണമായിരുന്നു. സെപ്റ്റംബര്‍ 11 ലെ സംഭവങ്ങള്‍ക്ക് ശേഷം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് ധാരാളം നുണകള്‍ ഞങ്ങള്‍ കേട്ടു. ദിവസേന അഞ്ച് തവണ ദൈവത്തിന് സാഷ്ടാംഗം പ്രണമിക്കുന്ന ആളുകളുടെ ഇടയില്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദിവസേന അഞ്ച് തവണ ദൈവത്തിന് സാഷ്ടാംഗം പ്രണമിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. അത് ഒരു നല്ല കാര്യമാണ്. ഈ രാജ്യത്ത് താമസിക്കുന്ന നിരവധി ആളുകളെ എനിക്കറിയാം. ഞാന്‍ പലരുടെയും വീടുകളില്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്. അവരുടെ വീടുകളില്‍ അത്താഴം കഴിച്ചിട്ടുണ്ട്. അവരോടൊപ്പം എനിക്ക് സുഖം തോന്നുന്നു. അതില്‍ ഞാന്‍ സന്തുഷ്ടനാണെന്നും ടക്കര്‍ കാള്‍സണ്‍ പറഞ്ഞു.



