കോയമ്പത്തൂർ: മലയാളിയായ ജ്വല്ലറി ഉടമ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി 1.32 കോടി രൂപ വിലവരുന്ന സ്വർണക്കട്ടി കവർന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. തൃശൂർ ജെപി ഗോൾഡ് ഉടമ ജെയ്‌സൺ ജേക്കബിൽ (55) നിന്നാണ് 1.25 കിലോ തൂക്കമുള്ള സ്വർണവും 60,000 രൂപ പണവും തട്ടിയതെന്നും കൊള്ള സംഘത്തിനു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായും തമിഴ്‌നാട് പൊലീസ് അറിയിച്ചു.
തൃശൂർ പാലക്കൽ സ്വദേശിയായ ജെയ്‌സൺ ജേക്കബ് തന്റെ ജ്വല്ലറിയിലെ ആവശ്യത്തിനു വേണ്ടി ചെന്നൈയിൽ നിന്ന് സ്വർണം വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് കൊള്ള നടന്നത്. ജെയ്‌സണിനൊപ്പം ജ്വല്ലറി ജീവനക്കാരൻ വിഷ്ണുവും ഉണ്ടായിരുന്നു. ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗം കോയമ്പത്തൂരിലെത്തിയ ഇവർ അവിടെ നിന്ന് കാർ മാർഗം തൃശൂരിലേക്ക് പുറപ്പെട്ടു. വിഷ്ണുവാണ് കാർ ഓടിച്ചിരുന്നത്.
ഗോഗൈകാക്ക ചാവടി അടുത്തുള്ള എട്ടിമഡൈ എന്ന സ്ഥലത്തെത്തിയപ്പോൾ ഒരു ലോറി കാറിനു കുറുകെ നിർത്തുകയും, കാർ നിർത്തിയപ്പോൾ പരിസരത്ത് ഒളിച്ചിരുന്ന സംഘം ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മാരകായുധങ്ങളും കുരുമുളക് സ്‌പ്രേയും ഉപയോഗിച്ചായിരുന്നു ആക്രണം. കാറിൽ കയറിയ സംഘം സ്വർണം തട്ടിയെടുക്കുകയും രണ്ട് കിലോമീറ്റർ അകലെ ജെയ്‌സണെയും വിഷ്ണുവിനെയും ഉപേക്ഷിച്ച് കാറുമായി കടന്നുകളയുകയും ചെയ്തു. ഇവർ തൃശൂർ ഭാഗത്തേക്കാണ് പോയത് എന്നാണ് പ്രാഥമിക വിവരം.
ഇതുവഴി പോയ വാഹനയാത്രക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. ജില്ലാ പൊലീസ് സൂപ്രണ്ട് കാർത്തികേയനും സംഘവും സ്ഥലത്തെത്തി ഇരുവരെയും ചോദ്യം ചെയ്തു. കാർ തടയാൻ ഉപയോഗിച്ച ടിപ്പർ ലോറി ശനിയാഴ്ച വൈകിട്ടോടെ പൊലീസ് കണ്ടെത്തിയെങ്കിലും അതിലുണ്ടായിരുന്നവരെ പിടികൂടാൻ കഴിഞ്ഞില്ല.