ന്യൂയോർക്ക്: അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള അർജന്റീനയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ ലോകകപ്പ് കിരീടം ചൂടിയ പരിചയസമ്പന്നരായ താരങ്ങളും, യൂറോപ്യൻ ലീഗുകളിൽ മികവ് തെളിയിച്ച യുവപ്രതിഭകളും അടങ്ങുന്ന സന്തുലിതമായ ടീമിനെയാണ് അർജന്റീന കളത്തിലിറക്കുന്നത്.
അർജന്റീനയുടെ ലോകകപ്പ് സ്ക്വാഡ്:
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോനിമോ റുള്ളി, യുവാൻ മുസ്സോ.
പ്രതിരോധ നിര: ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ഒട്ടാമെൻഡി, ലിയോണാർഡോ ബാലെർഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മോണ്ടിയൽ, നഹുവൽ മോളിന, ഫക്കുണ്ടോ മെദീന.
മധ്യനിര: റോഡ്രിഗോ ഡി പോൾ, അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ലിയാൻഡ്രോ പരേഡസ്, ജിയോവാനി ലോ സെൽസോ, എക്സെക്വിയൽ പാലാസിയോസ്, വാലന്റീൻ ബാർകോ.
മുന്നേറ്റ നിര: ലിയോണൽ മെസ്സി, ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനെസ്, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, നിക്കോ പാസ്, ജൂലിയാനോ സിമിയോണി, ഹൊസെ മാനുവൽ ലോപ്പസ്.
മെസ്സിയുടെ ‘അവസാന നൃത്തം’; കോച്ച് സ്കലോനിയുടെ തന്ത്രങ്ങൾ
2022 ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയ ഇതിഹാസ താരം ലിയോണൽ മെസ്സിയുടെ അവസാന ലോകകപ്പ് പോരാട്ടത്തിനാണ് ലോകം കാത്തിരിക്കുന്നത്. നിലവിൽ 38 വയസ്സുള്ള മെസ്സിക്ക് പൂർണ്ണ പിന്തുണ നൽകാൻ ശേഷിയുള്ളതാണ് ഈ ടീം. തന്റെ തന്ത്രങ്ങൾ കൊണ്ട് ലോകത്തെ ഏറ്റവും മികച്ച കോച്ചായി മാറിയ ലിയോണൽ സ്കലോനിയാണ് (48) ടീമിന്റെ മുഖ്യ പരിശീലകൻ. മെസ്സിയുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ടീമിനെ ഒരുപോലെ ലോകോത്തര നിലവാരത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സ്കലോനിക്ക് സാധിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ക്ലബ്ബ് തലത്തേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഡി പോൾ, ടാഗ്ലിയാഫിക്കോ എന്നിവരെപ്പോലുള്ള താരങ്ങളെ വളർത്തിയെടുത്തത് സ്കലോനിയുടെ മികവാണ്.
പ്രധാന വെല്ലുവിളികളും പരിക്കുകളും
കിരീടം നിലനിർത്താൻ ഇറങ്ങുന്ന അർജന്റീനയ്ക്ക് മുന്നിൽ ചില പ്രധാന പരിക്കിന്റെ ആശങ്കകളുണ്ട്. പ്രീമിയർ ലീഗിൽ സണ്ടർലാൻഡ് ഗോൾകീപ്പർ റോബിൻ റൂഫ്സുമായുള്ള കടുത്ത കൂട്ടിയടിയിൽ കാൽമുട്ടിന് പരിക്കേറ്റ ക്രിസ്റ്റ്യൻ റൊമേറോയുടെ ശാരീരികക്ഷമതയിൽ ആശങ്കയുണ്ട്. ലിസാൻഡ്രോ മാർട്ടിനെസ് പരിക്ക് മാറി വരുന്നതേയുള്ളൂ. നിക്കോളാസ് ഒട്ടാമെൻഡിക്ക് 38 വയസ്സായതിനാൽ മുഴുവൻ സമയ ഫിറ്റ്നസ് വെല്ലുവിളിയാണ്.
മറ്റു പരിക്കുകൾ: മെസ്സിയുടെ ഹാംസ്ട്രിങ് പരിക്ക് ഗുരുതരമല്ല. എന്നാൽ യുവതാരം വാലന്റീൻ കാർബോണി, ഡിഫെൻഡർ യുവാൻ ഫോയ്ത് എന്നിവർക്ക് പരിക്കു കാരണം ടീമിൽ ഇടം നേടാനായില്ല.
ഫോം ഔട്ട്: 2022 ലോകകപ്പിൽ നിർണ്ണായക പങ്കുവഹിച്ച ലിവർപൂൾ താരം അലക്സിസ് മാക് അലിസ്റ്റർ ഈ സീസണിൽ മോശം ഫോമിലാണ് എന്നത് ടീമിനെ അലട്ടുന്നു.
തിരിച്ചുവരവുകൾ: ഇന്റർ മിലാനൊപ്പം ഇറ്റാലിയൻ ലീഗ് കിരീടം നേടിയ ലൗട്ടാരോ മാർട്ടിനെസ് പരിക്ക് മാറി പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തു. യൂറോപ്പ ലീഗ് ഫൈനൽ വാംഅപ്പിൽ വിരലിന് ഒടിവുണ്ടായെങ്കിലും മത്സരം പൂർത്തിയാക്കിയ ഗോൾകീപ്പർ എമി മാർട്ടിനെസിന്റെ പ്രകടനവും ഉറ്റുനോക്കപ്പെടുന്നു. മെക്സിക്കൻ ക്ലബ് ടൈഗ്രസിന് വേണ്ടി മികച്ച പ്രകടനം നടത്തിയെങ്കിലും എയ്ഞ്ചൽ കൊറേയയെ പ്രാഥമിക ടീമിൽ നിന്ന് ഒഴിവാക്കി.
ശ്രദ്ധിക്കേണ്ട താരങ്ങൾ-
മെസ്സിക്കൊപ്പം തന്നെ ലോകം ഉറ്റുനോക്കുന്ന പോരാളികൾ അർജന്റീന നിരയിലുണ്ട്. കോപ്പ അമേരിക്ക ഫൈനലിൽ വിജയഗോൾ നേടി വലിയ വേദികളിലെ ‘ഫ്ലോപ്പ്’ എന്ന ചീത്തപ്പേര് മാറ്റിയ ലൗട്ടാരോ മാർട്ടിനെസും ജൂലിയൻ അൽവാരസും മുന്നേറ്റ നിരയ്ക്ക് മൂർച്ച കൂട്ടുന്നു.മധ്യനിരയിൽ ചെൽസിയുടെ ക്രിയേറ്റീവ് താരം എൻസോ ഫെർണാണ്ടസും, ഇറ്റാലിയൻ ക്ലബ് കോമോയിലൂടെ ഈ സീസണിൽ തിളങ്ങിയ യുവതാരം നിക്കോ പാസും ശ്രദ്ധേയരാണ്. മൈതാനത്ത് മെസ്സിയുടെ കാവലാൾ എന്ന് അറിയപ്പെടുന്ന, മികച്ച പാസുകൾ നൽകാൻ കഴിയുന്ന റോഡ്രിഗോ ഡി പോളും ടീമിന്റെ കരുത്താണ്. ആസ്റ്റൺ വില്ലയ്ക്കൊപ്പം യൂറോപ്പ ലീഗ് കിരീടം നേടിയ എമി മാർട്ടിനെസിന്റെ പെനാൽറ്റി ഷൂട്ടൗട്ടുകളിലെ മികവ് ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നു.
ലോകകപ്പിലെ അർജന്റീനയുടെ ചരിത്രം
ഇതുവരെ 18 തവണ ലോകകപ്പിൽ പങ്കെടുത്ത അർജന്റീന 3 തവണ (1978, 1986, 2022) ലോകകിരീടം ചൂടിയിട്ടുണ്ട്. മൂന്ന് തവണ റണ്ണേഴ്സ് അപ്പുകളുമായി (1930, 1990, 2014). ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ (CONMEBOL) കളിച്ച 18 മത്സരങ്ങളിൽ 12 വിജയവും, 2 സമനിലയും, 4 തോൽവിയുമായി രണ്ടാം സ്ഥാനക്കാരേക്കാൾ 9 പോയിന്റ് മുന്നിലായാണ് അർജന്റീന ഇത്തവണ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ കളിച്ച 88 മത്സരങ്ങളിൽ 47 എണ്ണത്തിൽ വിജയിച്ചു.



