കോഴിക്കോട്- കോഴിക്കോടിന് സമീപം തീപ്പിടിച്ച കപ്പലിനകത്ത് രാസവസ്തുക്കൾ അടക്കമുള്ള അപകടകരമായ ചരക്കുകളാണെന്ന് വിവരം. രാസവസ്തുക്കൾ ഉള്ളതിനാൽ തീ പെട്ടെന്ന് ആളിപ്പടരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. മ്യാൻമർ, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് കപ്പലിലെ തൊഴിലാളികൾ. കപ്പലിന്റെ മധ്യഭാഗത്തിനാണ് തീപ്പിടിച്ചത്. നിലവിൽ 22 ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. നേരത്തെ അമ്പത് ജീവനക്കാരുണ്ട് എന്നായിരുന്നു വിവരം. കപ്പലിലെ അഞ്ചു തൊഴിലാളികൾക്ക് പരിക്കേറ്റതായി വിവരമുണ്ട്.
ഏറ്റവും പുതിയ വിവരം അനുസരിച്ച് 18 പേരെ രക്ഷിച്ചുവെന്നും നാലുപേരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. നാലു പേരിൽ രണ്ടു പേർ ഇപ്പോഴും കപ്പലിന് അകത്തുണ്ട്. ഇവർ കപ്പൽ നിയന്ത്രിക്കാൻ ആവശ്യമായ പരിജ്ഞാനം ഉള്ള ജീവനക്കാരാണ്. ബാക്കിയുള്ള രണ്ടു പേരും കപ്പലിന് അകത്തുണ്ട് എന്ന് തന്നെയാണ് രക്ഷാദൗത്യ സംഘത്തിന്റെ നിഗമനം.

അതിനിടെ അഞ്ചു പേരെ കാണാതായെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇവർക്കായി ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടങ്ങി. തീപ്പിടിത്തത്തെ തുടർന്ന് ചില ജീവനക്കാർ കടലിലേക്ക് എടുത്തുചാടിയിരുന്നു. കപ്പലിനകത്തെ രക്ഷാമാർഗങ്ങൾ ഉപയോഗിച്ചാണ് ഇവർ കടലിലേക്ക് ചാടിയത്. രക്ഷാപ്രവർത്തനത്തിനായി മൂന്നു കപ്പലുകൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനുള്ള ഡോണിയർ വിമാനങ്ങൾ കപ്പലിന് അടുത്ത് എത്തിയിട്ടുണ്ട്.
കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കു കപ്പലാണ് കോഴിക്കോട് തീരത്തിന് സമീപം തീപിടിച്ചത്. ബേപ്പൂരിൽനിന്ന് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. 50 കണ്ടെയ്നറുകൾ കടലിൽ പതിച്ചുവെന്നാണ് പ്രാഥമിക വിവരം. വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് അപകടമുണ്ടായത്.