ഗാസ– മാസങ്ങളായി ഉപരോധം നേരിടുന്ന ഗാസയിലേക്ക് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിന്റെ നേത്രത്വത്തില്‍ ആവശ്യ സാധനങ്ങളുമായി യാത്ര തിരിച്ച മെഡ്‌ലീന്‍ കപ്പല്‍ തടഞ്ഞുവെച്ച് ഇസ്രായില്‍. കപ്പലില്‍ അതിക്രമിച്ചു കയറിയ സൈന്യം ഇസ്രായില്‍ തുറമുഖമായ അഷ്‌ദോദിലേക്ക് വഴിതിരിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗ്രെറ്റ തന്‍ബര്‍ഗിന്റെ നേത്രത്വത്തില്‍ 12 സന്നദ്ധ പ്രവര്‍ത്തകരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇസ്രായേല്‍ സൈന്യം തങ്ങളെ തടഞ്ഞുവെച്ചിരിക്കുകയാണ്, മോചനത്തിനായി എത്രയും വേഗം സ്വീഡിഷ് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണം ഗ്രെറ്റ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചു.
ഫ്രാന്‍സില്‍ നിന്നുള്ള യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റംഗം റിമ ഹസന്‍, മനുഷ്യാവകാശ പ്രവര്‍ത്തക യാസ്മിന്‍ അകാര്‍, ഗെയിം ഓഫ് ത്രോണ്‍സ് സീരിസിലെ അഭിനേതാവ് ലിയാം കണ്ണിങ്ഹാം, എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു. കപ്പല്‍ ഗാസയില്‍ എത്തുന്നത് തടയാനുള്ള നടപടികള്‍ ഇസ്രായില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സെലിബ്രിറ്റികളുടെ സെല്‍ഫി കപ്പല്‍ എന്നാണ് ഇസ്രായില്‍ യാത്രയെ പരിഹസിച്ചത്. കപ്പലിലെ യാത്രക്കാരെ ഗാസയിലേക്ക് കടക്കാന്‍ അനുവദിക്കാതെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായില്‍ പ്രസ്താവിച്ചു. ഫലസ്തീന്‍ അനുകൂല സംഘനടയായ ഫ്രീഡം ഫ്‌ളോട്ടില കോയിലിഷൻ (എഫ്.എഫ്.സി) ആണ് യാത്ര സംഘടിപ്പിച്ചത്.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഫലസ്തീനിന്റെ മേല്‍ ഇസ്രായില്‍ മാസങ്ങളായി ഏര്‍പ്പെടുത്തിയ ഉപരോധം മറികടന്ന് സഹായം വിതരണം ചെയ്യുന്നതിനോടൊപ്പം ലോകത്തിന് മുന്നില്‍ മനുഷ്യത്വവിരുദ്ധമായ നടപടികള്‍ തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രെറ്റയും സംഘവും യാത്ര പുറപ്പെട്ടത്. മെഡിറ്ററേനിയന്‍ ദ്വീപ് ആയ സിസിലിയിലെ കാറ്റാനിയയില്‍ നിന്ന് ജൂണ്‍ ഒന്നിനാണ് യാത്ര തിരിച്ചത്. ഗാസയിലേക്ക് എഫ്.എഫ്.സി നടത്തുന്ന രണ്ടാമത്തെ ദൗത്യമാണിത്. ആദ്യം ദൗത്യം മാള്‍ട്ട തീരത്ത് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.