മക്ക: ഹജ്ജ് തീർത്ഥാടകർക്ക് മക്കയിലും പുണ്യസ്ഥലങ്ങളിലും താമസ, യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകുമെന്ന് വാദിച്ച് വ്യാജ ഹജ്ജ് സർവീസ് സ്ഥാപനത്തെ കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് തട്ടിപ്പുകൾ നടത്തിയ സൗദി യുവാവിനെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു.
ഇരകളിൽ നിന്ന് അഡ്വാൻസ് ആയി കൈപ്പറ്റിയ വൻ തുക പ്രതിയുടെ പക്കൽ കണ്ടെത്തി. നിയമാനസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ്ജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
ഇത് ലംഘിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.