ന്യൂയോര്‍ക്ക് – ഗാസയില്‍ വെടിനിര്‍ത്തലും ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് റിലീഫ് വസ്തുക്കളുടെ അനിയന്ത്രിതമായ പ്രവേശനം അനുവദിക്കാനും ആവശ്യപ്പെടുന്ന കരട് പ്രമേയം അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞത് യു.എന്‍ രക്ഷാ സമിതിയിലെ മറ്റു അംഗങ്ങളെ പ്രകോപിപ്പിച്ചു. സംഘര്‍ഷം പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ പ്രമേയം ദുര്‍ബലപ്പെടുത്തുന്നതായി പറഞ്ഞ് വീറ്റോ ഉപയോഗിച്ചതിനെ അമേരിക്ക ന്യായീകരിച്ചു. പാക്കിസ്ഥാന്‍ അംബാസഡര്‍ ആസിം ഇഫ്തിഖാര്‍ അഹ്മദ് യു.എസ് വീറ്റോയെ ശക്തമായി വിമര്‍ശിച്ചു. ഗാസയിലെ ഫലസ്തീനികളുടെ ഉന്മൂലനത്തിനുള്ള പച്ചക്കൊടിയാണിതെന്നും യു.എന്‍ രക്ഷാ സമിതിയുടെ മനസ്സാക്ഷിക്ക് മേലുള്ള ധാര്‍മിക കളങ്കമാണെന്നും പാക്കിസ്ഥാന്‍ അംബാസഡര്‍ വിശേഷിപ്പിച്ചു. മൗനം മരിച്ചവരെ സംരക്ഷിക്കുന്നില്ല, മരിച്ചുകൊണ്ടിരിക്കുന്നവരുടെ കൈകള്‍ പിടിക്കുന്നില്ല, അനീതിയുടെ അനന്തരഫലങ്ങളെ അത് അഭിമുഖീകരിക്കുന്നില്ല – രക്ഷാ സമിതിയിലെ അള്‍ജീരിയന്‍ അംബാസഡര്‍ അമ്മാര്‍ ബിന്‍ ജാമഅ് പറഞ്ഞു.
ഗാസയില്‍ ജീവിക്കുന്ന മനുഷ്യത്വം പരീക്ഷിക്കപ്പെടുന്ന ഒരു സമയത്ത്, ഈ കരട് പ്രമേയം നമ്മുടെ പങ്കിട്ട ഉത്തരവാദിത്തബോധത്തില്‍ നിന്നാണുണ്ടായത്. ഗാസയിലെ സാധാരണക്കാരോടും, ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളോടും ചരിത്രത്തിന് മുന്നിലുമുള്ള ഉത്തരവാദിത്തമാണിത് – സ്ലോവേനിയന്‍ അംബാസഡര്‍ സാമുവല്‍ സ്‌ബോഗര്‍ പറഞ്ഞു. വോട്ടെടുപ്പ് ഫലത്തില്‍ ഫ്രഞ്ച്, ബ്രിട്ടീഷ് അംബാസഡര്‍മാര്‍ തങ്ങളുടെ ഖേദം പ്രകടിപ്പിച്ചു. ചൈനീസ് അംബാസഡര്‍ ഫു കോംഗ് അമേരിക്കയെ നേരിട്ട് കുറ്റപ്പെടുത്തി. രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ ഉപേക്ഷിച്ച് ന്യായവും ഉത്തരവാദിത്തമുള്ളതുമായ നിലപാട് സ്വീകരിക്കാന്‍ ചൈനീസ് അംബാസഡര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. ജനുവരി 20 ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം യു.എന്‍ രക്ഷാ സമിതിയില്‍ അമേരിക്ക ഉപയോഗിക്കുന്ന ആദ്യ വീറ്റോയാണിത്.
വെടിനിര്‍ത്തല്‍ കൈവരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ഈ പ്രമേയം ദുര്‍ബലപ്പെടുത്തുന്നതായി പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പ് രക്ഷാ സമിതിയിലെ അമേരിക്കന്‍ അംബാസഡര്‍ ഡൊറോത്തി ഷിയ പറഞ്ഞു. പ്രമേയം ഇസ്രായിലിനും ഹമാസിനും ഇടയില്‍ തെറ്റായ തുല്യത സ്ഥാപിക്കുന്നു. പ്രമേയത്തില്‍ പറയുന്ന കാര്യങ്ങള്‍ സ്വീകാര്യമല്ല, പറയാത്ത കാര്യങ്ങളും സ്വീകാര്യമല്ല. ഇസ്രായിലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട് – ഡൊറോത്തി ഷിയ പറഞ്ഞു.
നവംബറില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് അമേരിക്ക, ഏകദേശം 20 മാസം പഴക്കമുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന കരട് പ്രമേയം തടഞ്ഞതിനു ശേഷം ഗാസ യുദ്ധത്തെ കുറിച്ച 15 അംഗ രക്ഷാ സമിതിയുടെ ആദ്യ വോട്ടാണിത്. ഗാസയെ കുറിച്ചുള്ള രക്ഷാ സമിതിയുടെ അവസാന പ്രമേയം 2024 ജൂണിലായിരുന്നു. ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുന്നതുള്‍പ്പെടെയുള്ള ഒന്നിലധികം ഘട്ടങ്ങളുള്ള വെടിനിര്‍ത്തലിനുള്ള യു.എസ് പദ്ധതി അന്ന് രക്ഷാ സമിതി അംഗീകരിച്ചു. എന്നാല്‍ 2025 ജനുവരി വരെ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായില്ല.
കൗണ്‍സിലിലെ 10 സ്ഥിരമല്ലാത്ത അംഗങ്ങളാണ് ബുധനാഴ്ച രാത്രി പുതിയ കരട് പ്രമേയം വോട്ടെടുപ്പിനിട്ടത്. പ്രമേയത്തിന് അനുകൂലമായി 14 വോട്ടുകളും എതിര്‍ത്ത് ഒരു വോട്ടും ലഭിച്ചു. ഉടനടി, നിരുപാധികവും സ്ഥിരവുമായ വെടിനിര്‍ത്തല്‍, ബന്ദികളെ നിരുപാധികമായി മോചിപ്പിക്കല്‍ എന്നിവ കരട് പ്രമേയം ആവശ്യപ്പെട്ടു. ഗാസയിലെ ദുരന്തകരമായ മാനുഷിക സാഹചര്യം എടുത്തുകാണിച്ച പ്രമേയം ഐക്യരാഷ്ട്രസഭയുടെത് ഉള്‍പ്പെടെ ഗാസയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതും വ്യാപകവുമായ മാനുഷിക സഹായം എത്തിക്കാനുള്ള എല്ലാ നിയന്ത്രണങ്ങളും ഉടനടിയും നിരുപാധികമായും പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
രണ്ട് മാസത്തെ സമ്പൂര്‍ണ ഉപരോധത്തിനു ശേഷം മെയ് 19 ന് ഇസ്രായില്‍ പരിമിതമായ എണ്ണം യു.എന്‍ ട്രക്കുകള്‍ ഗാസയിലേക്ക് അനുവദിച്ചു. യുദ്ധവും ഉപരോധവും തുടരുന്നതിനാല്‍ ക്ഷാമം നേരിടുന്ന സ്ട്രിപ്പിലെ ആവശ്യങ്ങളുടെ സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണിതെന്ന് യു.എന്‍ പറഞ്ഞു.
സമാന്തരമായി, അമേരിക്കന്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ മെയ് 26 ന് ഗാസയില്‍ റിലീഫ് വസ്തുക്കള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. സമീപ ദിവസങ്ങളില്‍ റിലീഫ് വിതരണ കേന്ദ്രങ്ങളുടെ പരിസരത്ത് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച ഫൗണ്ടേഷന്‍ തങ്ങളുടെ റിലീഫ് വിതരണ കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി.
അടിസ്ഥാന മാനുഷിക തത്വങ്ങളെ മാനിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ധനസഹായ സ്രോതസ്സുകള്‍ അവ്യക്തമായ ഗാസ ഹ്യുമാറ്റേറിയന്‍ ഫൗണ്ടേഷനുമായി സഹകരിക്കാന്‍ ഐക്യരാഷ്ട്രസഭ വിസമ്മതിച്ചു. പട്ടിണി കിടക്കുന്ന ഫലസ്തീനികള്‍ ആയുധധാരികളായ സ്വകാര്യ ഗാര്‍ഡുകളാല്‍ ചുറ്റപ്പെട്ട് മുള്ളുകമ്പികള്‍ക്കിടയില്‍ നടക്കാന്‍ നിര്‍ബന്ധിതരാകുന്ന മരണക്കെണി എന്നാണ് ഐക്യരാഷ്ട്രസഭ ഈ കേന്ദ്രങ്ങളെ വിശേഷിപ്പിച്ചത്.
വീറ്റോ ഉപയോഗിച്ചാല്‍ രക്ഷാ സമിതിയുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് തടയുന്നവരുടെ മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് യു.എന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫലസ്തീന്‍ ജനതക്കെതിരായ ഈ കുറ്റകൃത്യം തടയാന്‍ നമ്മള്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ച് ചരിത്രം നമ്മോട് കണക്കുചോദിക്കും – ഫലസ്തീന്‍ അംബാസഡര്‍ പറഞ്ഞു. കരട് പ്രമേയത്തെ ഹമാസിനുള്ള സമ്മാനം എന്ന് ഇസ്രായില്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ വിശേഷിപ്പിക്കുകയും അത് കുഴിച്ചുമൂടുന്നതില്‍ സത്യത്തോടൊപ്പം നിന്നതിന് അമേരിക്കക്ക് നന്ദി പറയുകയും ചെയ്തു.