അങ്കാറ: ഇന്ത്യയിലെ അഹമ്മദാബാദ് വിമാന ദുരത്തിൽ പെട്ട എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ അറ്റകുറ്റപ്പണികളിൽ തങ്ങളുടെ കമ്പനിക്ക് പങ്കുണ്ടെന്ന വാർത്ത തുർക്കി കമ്പനി നിഷേധിച്ചു. ബോയിംഗ് 787-8 യാത്രാ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ തുർക്കി ടെക്‌നിക് ആണ് നടത്തിയത് എന്ന വാദം തെറ്റാണെന്ന് തുർക്കിയിലെ കമ്മ്യൂണിക്കേഷൻസ് സെന്റർ ഫോർ കൗണ്ടറിംഗ് ഡിസ്‌ഇൻഫോർമേഷൻ അറിയിച്ചു.
തകർന്നുവീണ വിമാനം തുർക്കി ടെക്‌നിക് ആണ് അറ്റകുറ്റ പണികൾ നടത്തിയത് എന്ന വാദം തുർക്കി-ഇന്ത്യ ബന്ധങ്ങളെക്കുറിച്ച് മോശം പൊതുജനാഭിപ്രായം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റായ വിവരമാണെന്നും അധികൃതർ പറഞ്ഞു.
“2024 ലും 2025 ലും എയർ ഇന്ത്യയും ടർക്കിഷ് ടെക്‌നിക്കും തമ്മിൽ ഉണ്ടാക്കിയ കരാറുകൾ പ്രകാരം, B777-ടൈപ്പ് വൈഡ്-ബോഡി വിമാനങ്ങൾക്ക് മാത്രമായാണ് അറ്റകുറ്റപ്പണി സേവനങ്ങൾ നൽകുന്നത്. അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ ഈ കരാറിന്റെ പരിധിയിൽ വരുന്നതല്ല. ഈ തരത്തിലുള്ള ഒരു എയർ ഇന്ത്യ വിമാനത്തിനും ടർക്കിഷ് ടെക്‌നിക് അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
തകർന്ന വിമാനത്തിന്റെ ഏറ്റവും പുതിയ അറ്റകുറ്റപ്പണി നടത്തിയ കമ്പനിയെക്കുറിച്ച് അറിയാമെന്നും എന്നാൽ കൂടുതൽ ഊഹാപോഹങ്ങൾ ഒഴിവാക്കാൻ ഈ വിഷയത്തിൽ ഒരു പ്രസ്താവന നടത്തേണ്ടതിന്റെ ആവശ്യമില്ലെന്നും കമ്പനി പറഞ്ഞു. അന്താരാഷ്ട്ര വേദിയിൽ തുർക്കിയെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ മുൻനിര ബ്രാൻഡുകളുടെ പ്രശസ്തിയെ ലക്ഷ്യം വച്ചുള്ള ശ്രമങ്ങൾ അപലപനീയമാണ്. ഈ ദാരുണമായ വിമാനാപകടത്തിൽ ഇന്ത്യൻ ജനതയുടെ ദുഃഖത്തിൽ ഞങ്ങൾ ആത്മാർത്ഥമായി പങ്കുചേരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്ന് 241 യാത്രക്കാരടക്കം 275-ലേറെ പേർ മരിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ സമുച്ചയത്തിന്റെ പരിസരത്ത് ഇടിച്ചുകയറുകയായിരുന്നു. ഒരു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂരിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതിനെ തുടർന്ന് ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിലെ സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന തുർക്കി സ്ഥാപനത്തിന് സുരക്ഷാ അനുമതി ഇന്ത്യ നിഷേധിച്ചിരുന്നു. മെയ് 15 ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്നുള്ള ഉത്തരവ് പ്രകാരം, സെലെബി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ അനുമതി “ദേശീയ സുരക്ഷയുടെ താൽപ്പര്യാർത്ഥം ഉടനടി റദ്ദാക്കി” എന്ന് അറിയിപ്പുണ്ടായിരുന്നു.
മെയ് 8 ന് പാകിസ്ഥാൻ ഇന്ത്യയിലേക്ക് തൊടുത്തുവിട്ട ഡ്രോണുകളിൽ ഭൂരിഭാഗവും തുർക്കി നിർമ്മിത അസിസ്ഗാർഡ് സോംഗറും ആളില്ലാ യുദ്ധ ആകാശ വാഹനമായ ബെയ്‌രക്തർ ടിബി 2 ഉം ഉൾപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം.