കേപ് വെർദെയുടെ ഗോൾ പോസ്റ്റിലേക്ക് സ്പാനിഷ് തിരമാലകൾ സുനാമി കണക്കെ ആഞ്ഞടിക്കുകയായിരുന്നു ഇന്നത്തെ കളിയിലുടനീറം. ലോക ഫുട്ബോളിലെ ഏറ്റവും കരുത്തരായ സ്പെയിൻ തൊടുത്തുവിട്ട ഓരോ മിസൈലുകളെയും തടുത്തുനിർത്താൻ, ഏതു വൻതിരമാലകളെയും ഭേദിക്കാൻ പോന്നൊരു മഹാമേരുവായി ആ ഗോൾ പോസ്റ്റിന് മുന്നിൽ ഒരാൾ നിലയുറപ്പിച്ചു—അയാളുടെ പേരാണ് ജോസിമർ ജോസെ എവോറ ഡയസ് എന്ന വോസിഞ്ഞ! എന്തൊരു അസാമാന്യ പ്രകടനം! ഗോൾ പോസ്റ്റിന് താഴെ തലങ്ങും വിലങ്ങും പാറിനടന്ന്, സ്വന്തം ചോരയും നീരും നൽകി അയാൾ കേപ് വെർദെയുടെ കാവൽമാലാഖയായി. നാൽപതാം വയസ്സിലും കാൽപന്തിനെ വിസ്മയിപ്പിക്കുന്ന ഈ പോരാട്ടവീര്യത്തിന് മുന്നിൽ ഈ നിമിഷം ലോക ഫുട്ബോൾ കൈയടിക്കുകയാണ്. വെറും നാൽപത്തിയഞ്ചു മിനിറ്റുകൾ കൊണ്ട് അയാൾ ലോകം കീഴടക്കിയിരിക്കുന്നു! കളി അവസാനിക്കുമ്പോൾ കരുത്തരായ സ്പെയിനിനെ വോസിഞ്ഞോയുടെ ടീം സമനിലയിൽ കുരുക്കി.
ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രം എപ്പോഴും അവിസ്മരണീയമായ നിമിഷങ്ങളാൽ സമ്പന്നമാണ്. എന്നാൽ ചില നിമിഷങ്ങൾ കളിക്കളത്തിന് അപ്പുറം, ആയിരക്കണക്കിന് മൈലുകൾക്കകലെ ജീവിക്കുന്ന മനുഷ്യരുടെ തലവിധി തന്നെ മാറ്റിമറിക്കാറുണ്ട്. കേപ് വെർദെയുടെ വിശ്വസ്തനായ ഈ ഗോൾകീപ്പറുടെ ജീവിതവും അത്തരമൊരു ലോകകപ്പ് കഥയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. വോസിഞ്ഞ എന്ന നാൽപ്പതുകാരന്റെ കാൽപന്ത് യാത്ര ആരംഭിക്കുന്നത് അദ്ദേഹം ജനിക്കുന്നതിനും മുമ്പാണ്. 1986-ലെ മെക്സിക്കോ ലോകകപ്പിൽ തിളങ്ങിനിന്ന ഒരു ബ്രസീലിയൻ പ്രതിരോധ താരം കേപ് വെർദെയിലെ ഒരു സാധാരണ സൈനികന്റെ മനസ്സിൽ വിതച്ച സ്വപ്നമായിരുന്നു അത്.
പേരിന് പിന്നിലെ കഥ
1986 ജൂൺ 3-ന് കേപ് വെർദെയിലെ മിൻഡെലോ നഗരത്തിലാണ് ജോസിമർ ജോസെ എവോറ ഡയസ് എന്ന വോസിഞ്ഞ ജനിക്കുന്നത്. അക്കാലത്ത് മെക്സിക്കോ ലോകകപ്പിന്റെ ആവേശത്തിലായിരുന്നു ഫുട്ബോൾ ലോകം. വോസിഞ്ഞയുടെ പിതാവ് കേപ് വെർദെയിലെ ഒരു സാധാരണ സൈനികനായിരുന്നു. ബ്രസീലിന്റെ മത്സരങ്ങൾ സ്ഥിരമായി കണ്ടിരുന്ന അദ്ദേഹം, ടീമിലെ റൈറ്റ് ബാക്ക് പൊസിഷനിൽ കളിച്ചിരുന്ന ‘ജോസിമർ’ എന്ന താരത്തിന്റെ പ്രകടനത്തിൽ അത്യധികം ആകൃഷ്ടനായി.
ടീമിലെ പ്രധാന താരങ്ങളുടെ അസാന്നിധ്യം മൂലമാണ് അന്ന് ബ്രസീൽ നിരയിലേക്ക് ജോസിമറിന് അപ്രതീക്ഷിതമായി വിളി വരുന്നത്. എന്നാൽ ടൂർണമെന്റിൽ വടക്കൻ അയർലൻഡിനെതിരെയും പോളണ്ടിനെതിരെയും ലോങ് റേഞ്ച് ഷോട്ടുകളിലൂടെ അദ്ദേഹം നേടിയ മനോഹരമായ ഗോളുകൾ ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ചവയായി മാറി. ആ ലോകകപ്പിലെ മികച്ച ഇലവനിലും ജോസിമർ ഇടംപിടിച്ചു. മകന് പേരിടാൻ സമയമായപ്പോൾ ഈ ബ്രസീലിയൻ താരത്തിന്റെ കളി കണ്ട് വിസ്മയിച്ചു നിന്ന ആ സൈനികൻ തന്റെ വീട്ടിലേക്ക് രണ്ട് പേരുകൾ നിർദ്ദേശിച്ചയച്ചു—അർജന്റീന താരം ജോർജ്ജ് വാൽഡാനോയുടെ പേരും, ബ്രസീലിയൻ താരം ജോസിമറിന്റെ പേരും. അതിൽ രണ്ടാമത്തെ പേരാണ് ആ കുഞ്ഞിന് അവർ നൽകിയത്. അങ്ങനെ 1986-ലെ ഒരു ലോകകപ്പ് വിസ്മയം കേപ് വെർദെയുടെ മണ്ണിൽ ഒരു കൊച്ചു കുഞ്ഞിന്റെ പേരായി ജനിച്ചു വീണു.
പ്രതിസന്ധികൾ തുളച്ചുകയറിയ കരിയർ
വളർന്നു വലുതായപ്പോൾ ജോസിമറിനും ഫുട്ബോളിനോടായി പ്രണയം. എന്നാൽ തന്റെ പേരിന് കാരണക്കാരനായ ബ്രസീലിയൻ താരത്തെപ്പോലെ മുന്നേറ്റ നിരയിലല്ല, ഗോൾപോസ്റ്റിന് മുന്നിലാണ് അദ്ദേഹം തന്റെ സ്ഥാനം കണ്ടെത്തിയത്. കാലക്രമേണ അദ്ദേഹം ‘വോസിഞ്ഞ’ എന്ന വിളിപ്പേരിലറിയപ്പെടാൻ തുടങ്ങി.
ഏതാനും ലക്ഷങ്ങൾ മാത്രം ജനസംഖ്യയുള്ള കേപ് വെർദെ പോലെ ഒരു ചെറിയ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് അന്താരാഷ്ട്ര തലത്തിലേക്ക് വളരുക എന്നത് വോസിഞ്ഞയ്ക്ക് എളുപ്പമായിരുന്നില്ല. കരിയറിന്റെ തുടക്കത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ട അദ്ദേഹം അംഗോള, മാൾഡോവ, സൈപ്രസ്, സ്ലൊവാക്യ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകൾക്കായി കളിച്ച് പടിപടിയായാണ് തന്റെ കരിയർ കെട്ടിപ്പടുത്തത്.
2012-ൽ കേപ് വെർദെ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച വോസിഞ്ഞ, ചുരുങ്ങിയ കാലം കൊണ്ട് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരവും മികച്ച നായകനുമായി മാറി. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റുകളിൽ കേപ് വെർദെയെ നയിച്ച അദ്ദേഹം, വൻകരയിലെ വമ്പൻ ടീമുകൾക്കെതിരെ പോരാടാൻ തന്റെ ടീമിന് കരുത്ത് പകർന്നു. ചെറുപ്പത്തിലേ ലോകകപ്പ് വേദികളിൽ തിളങ്ങുന്ന ഇന്നത്തെ തലമുറയിലെ കളിക്കാരെപ്പോലെയല്ല വോസിഞ്ഞയുടെ കഥ. തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി അദ്ദേഹത്തിന് പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ, കഠിനാധ്വാനത്തിനും വിട്ടുകൊടുക്കാത്ത മനോഭാവത്തിനും ഫലമെന്നോണം, കേപ് വെർദെ തങ്ങളുടെ ചരിത്രത്തിലാദ്യമായി 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. ഒരു ചെറിയ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ നേട്ടമായിരുന്നു.
പൂർത്തിയായ നിയോഗം; ലോകം കീഴടക്കിയ 45 മിനിറ്റുകൾ
ഒരു ബ്രസീലിയൻ ലോകകപ്പ് ഹീറോയുടെ പേര് സ്വീകരിച്ച് 40 വർഷങ്ങൾക്ക് ശേഷം, വോസിഞ്ഞ സ്വന്തം രാജ്യത്തിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കാവൽക്കാരനായി മാറിയിരിക്കുകയാണ്. ലോകകപ്പിലെ തങ്ങളുടെ കന്നി പോരാട്ടത്തിൽ തന്നെ, കിരീടസാധ്യത കൽപ്പിക്കുന്ന കരുത്തരായ സ്പെയിനിനെ ആദ്യ പകുതിയിൽ വോസിഞ്ഞ എന്ന ഒറ്റയാൻ തടുത്തു നിർത്തിയിരിക്കുന്നു!
1986-ൽ മെക്സിക്കോ ലോകകപ്പ് മത്സരം കണ്ടിരുന്ന ആ സൈനികനായ പിതാവ് അന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല, തന്റെ മകൻ ഒരു നാൾ ഇതേ ലോകകപ്പ് വേദിയിൽ സ്വന്തം രാജ്യത്തിന്റെ അദ്ഭുത ഐക്കണായി മാറുമെന്ന്! തനിക്ക് ലഭിച്ച പേരിനെ വോസിഞ്ഞ ഇപ്പോൾ ഒരു ലോകകപ്പ് ലെഗസിയാക്കി മാറ്റിയിരിക്കുന്നു. തന്റെ രാജ്യത്തിന്റെ അരങ്ങേറ്റ ലോകകപ്പിൽ തന്നെ ലോകത്തെയാകെ ആകർഷിക്കുന്ന ഫുട്ബോൾ ഇതിഹാസമായി വോസിഞ്ഞ മാറുമ്പോൾ, ലോകം ഈ നാൽപ്പതുകാരന് മുന്നിൽ ആദരവോടെ എഴുന്നേറ്റു നിൽക്കുന്നു.



