ഗാസ: ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിലെ റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 47 ഫലസ്തീനികൾ കൊല്ലപ്പെടുകയും 200-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ സിവിൽ ഡിഫൻസ് അറിയിച്ചു. പട്ടിണിയിലായവർക്കെതിരായ “കൂട്ടക്കൊല” എന്നാണ് സിവിൽ ഡിഫൻസ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. റിലീഫ് വസ്തുക്കൾ വിതരണം ചെയ്യുന്ന ട്രക്കിന് സമീപം തടിച്ചുകൂടിയവർക്ക് നേരെയാണ് വെടിവെപ്പ് നടന്നതെന്ന് റിപ്പോർട്ടുകൾ. ഇസ്രായേൽ സൈന്യം, സംഭവത്തിൽ പരിക്കേറ്റവർ ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും, വിശദമായ അന്വേഷണം നടക്കുകയാണെന്ന് വ്യക്തമാക്കി.
അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന റിലീഫ് വിതരണത്തിനിടെ, കഴിഞ്ഞ ആഴ്ചകളിൽ സമാനമായ വെടിവെപ്പുകൾ ഉണ്ടായതായി ഫലസ്തീൻ സിവിൽ ഡിഫൻസ് റിപ്പോർട്ട് ചെയ്തു. സംശയാസ്പദമായ വ്യക്തികൾക്ക് നേരെ വെടിയുതിർത്തതായി ഇസ്രായേൽ സൈന്യം ഇടയ്ക്കിടെ സമ്മതിച്ചിട്ടുണ്ട്.


ഖാൻ യൂനിസിന് കിഴക്ക് ഡീസലൈനേഷൻ പ്ലാന്റിന് സമീപമുള്ള മൈദ വിതരണ കേന്ദ്രത്തിൽ ആയിരക്കണക്കിന് ഫലസ്തീനികൾ തടിച്ചുകൂടിയപ്പോഴാണ് അധിനിവേശ സേന വെടിയുതിർത്തത്. ഇതിൽ 47 പേർ രക്തസാക്ഷികളായെന്നും കുട്ടികൾ ഉൾപ്പെടെ 200-ലേറെ പേർക്ക് പരിക്കേറ്റെന്നും ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലേക്ക് ഇവരെ മാറ്റിയതായും സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ എ.എഫ്.പിയോട് പറഞ്ഞു. രാവിലെ 8:35-ന് ഡ്രോണുകൾ ഉപയോഗിച്ച് വെടിവെപ്പ് തുടങ്ങിയെന്നും, മിനിറ്റുകൾക്കകം ഇസ്രായേൽ ടാങ്കുകൾ സാധാരണക്കാർക്ക് നേരെ ഷെല്ലുകൾ പ്രയോഗിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.


ആക്രമണത്തിൽ ബന്ധമില്ലാത്തവർക്ക് ദോഷം വരുത്തിയതിൽ ഖേദിക്കുന്നതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. സേനയുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് നാശനഷ്ടങ്ങൾ കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവർ അവകാശപ്പെട്ടു.
പരിക്കേറ്റവരിൽ ഡസൻ കണക്കിന് പേർ ഗുരുതരാവസ്ഥയിലാണെന്ന് ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. “നാസർ ആശുപത്രിയുടെ ഇടനാഴികൾ രക്തസാക്ഷികളും പരിക്കേറ്റവരും കൊണ്ട് നിറഞ്ഞിരിക്കുന്നു. ചികിത്സാ സൗകര്യങ്ങളുടെ അഭാവം മൂലം പലരും മരിക്കുന്നു,” ഗാസയിലെ ഫീൽഡ് ആശുപത്രികളുടെ ഡയറക്ടർ ജനറൽ ഡോ. മർവാൻ അൽഹംസ് പറഞ്ഞു. ശസ്ത്രക്രിയകൾ നടത്താൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാൻ യൂനിസിലെ ഡീസലൈനേഷൻ പ്ലാന്റിന് ഒരു കിലോമീറ്ററിനുള്ളിൽ ഇസ്രായേൽ ടാങ്കുകളും സൈനിക വാഹനങ്ങളും നിലയുറപ്പിച്ചിരിക്കുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇസ്രായേൽ ഡ്രോണുകൾ താഴ്ന്ന ഉയരത്തിൽ പറക്കുന്നതായും അവർ വെളിപ്പെടുത്തി. അതിനിടെ, ഗാസയിലെ പോരാട്ടത്തിൽ രണ്ട് സൈനികർ മരിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഫലസ്തീൻ പോരാളികൾക്കെതിരെ ഉഗ്രമായ ഏറ്റുമുട്ടലുകൾ തുടരുകയാണെന്നും തിങ്കളാഴ്ച ഒരു സൈനികനും മുതിർന്ന ഓഫീസറും മരിച്ചതായും സൈനിക വക്താവ് എവി ഡെവ്രിൻ മാധ്യമങ്ങളോട് പറഞ്ഞു.