ഗാസ-ഇസ്രായില്‍ നിര്‍മ്മിത നരകമായിരിക്കുകയാണ് മിസൈലുകള്‍ വഹിച്ച് പറക്കുന്ന വിമാനങ്ങൾ കയ്യേറിയ ഗാസയിലെ ആകാശവും പതിനായിരക്കണക്കിന് മനുഷ്യരുടെ നഷ്ടപ്പെട്ട ജീവിതം വഹിക്കുന്ന ഭൂമിയും. ഏത് നിമിഷവും എവിടെയും വന്ന് വീഴുന്ന മിസൈലുകള്‍, മരണത്തിന്റെയും ജീവിതത്തിന്റെയും ഞാണിന്മേല്‍ കളിയില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ജനത. ഇതിനിടയില്‍ തന്റെയും പ്രിയപ്പെട്ടവരുടെയും വേദനകള്‍, ആഗ്രഹങ്ങള്‍, ലോകത്തെ അറിയിക്കാന്‍ ക്യാമറയുമായി ഇറങ്ങിത്തിരിച്ച മാധ്യമ പ്രവര്‍ത്തകയാണ് ഫാത്തിമ ഹസ്സൂന. ഏപ്രിൽ 16ന് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹസ്സൂനയും 5 സഹോദരിമാരും കൊല്ലപ്പെട്ടു. ഗാസയിലെ പൊള്ളുന്ന സത്യങ്ങള്‍ തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഫോട്ടോ ജേണലിസ്റ്റായ ഹസ്സൂന പങ്ക് വെച്ചിരുന്നത്.
ഫലസ്തീനികളടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറായ ഹസ്സൂന കൊല്ലപ്പെടുന്നതിന്റെ മുമ്പ് പങ്കുവെച്ച പോസ്റ്റിലാണ് തന്റെ അവസാനത്തെ ആഗ്രഹം എഴുതിയത്. ‘തന്റെ മരണം വെറുമൊരു ബ്രേക്കിംഗ് ന്യൂസിലെ തലക്കെട്ടായല്ല, ലോകമറിയുന്ന ഒരു മരണമാണ് ഞാന്‍ ആഗ്രഹിക്കുന്നത്’. ഇത് പങ്കുവെച്ച് അധിക സമയമാവുന്നതിന് മുമ്പ് തന്നെ അവള്‍ ഈ ലോകത്തോട് വിടപറഞ്ഞു. വടക്കന്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഗര്‍ഭിണിയായ സഹോദരിയടക്കം കുടുംബത്തിലെ 10 അംഗങ്ങൾ കൊല്ലപ്പെട്ടത്. ഹമാസിനെ ലക്ഷ്യം വെച്ചുള്ള ആക്ഷനായിരുന്നെന്നാണ് ഇസ്രായില്‍ സൈന്യം ക്രൂരതയെ ന്യായീകരിച്ചത്.


വിവാഹം തീരുമാനിച്ചിരിക്കെയാണ് ഹസ്സൂന കൊല്ലപ്പെട്ടത്. അവളുടെ ജോലിയില്‍ നിന്ന് കിട്ടിയ വരുമാനം കൊണ്ട് കുടുംബത്തോടൊപ്പം ഉംറ ചെയ്യാനായിരുന്നു അവളുടെ ആഗ്രഹമെന്ന് കസിന്‍ സല്‍മ അല്‍ സുവൈര്‍കി പറഞ്ഞു. ഹസ്സൂനയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററി സിനിമ കാനിന് സമാന്തരമായി നടക്കുന്ന ഫ്രഞ്ച് ചലച്ചിത്രോത്സവത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷം അവര്‍ കൊല്ലപ്പെട്ടത്. തന്റെ ജീവിതകഥയായ ‘പുട്ട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാന്‍ഡ് ആന്‍ഡ് വാക്ക്’ എന്ന ചിത്രത്തിലൂടെ ഹസ്സൂനയുടെ അനുഭങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തേണ്ടതായിരുന്നു. ഇറാനിയന്‍ സംവിധായിക സെപിദെ ഫാര്‍സിയുടെ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹസ്സൂനയും ഫാര്‍സിയും തമ്മിലുള്ള സംഭാണങ്ങളിലൂടെയാണ് കഥ പറയുന്നത്.