തെഹ്‌റാൻ: ആണവ ചർച്ച നടത്താൻ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചതിനു പിന്നാലെ നിലവിൽ ചർച്ചയ്ക്കു തയാറല്ലെന്നു വ്യക്തമാക്കി ഇറാൻ. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാൻ ആണ് യൂറോപ്യൻ രാജ്യങ്ങളുമായി തൽക്കാലം ചർച്ചയില്ലെന്ന് അറിയിച്ചത്. ഇസ്രായിൽ തങ്ങളെ ആക്രമിച്ചു കൊണ്ടിരിക്കുമ്പോൾ ആണവ ചർച്ച എന്നത് അജണ്ടയിലില്ലെന്ന് പെസഷ്‌കിയാൻ പറഞ്ഞു.
‘ഇറാൻ ഒരിക്കലും സംഘർഷം ആഗ്രഹിച്ചിട്ടില്ല. എന്നാൽ, ഭീഷണികൾക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾക്ക് മടിയുമില്ല. സമ്മർദത്തിനും ഇരട്ടത്താപ്പിനും കീഴിൽ യുക്തിസഹമല്ലാത്ത ആവശ്യങ്ങൾക്ക് ഇറാൻ വഴങ്ങുമെന്ന് കരുതേണ്ട.’
‘ഇറാൻ യുദ്ധമോ രക്തച്ചൊരിച്ചിലോ ആഗ്രഹിക്കുന്നില്ല. അതേസമയം, ഏതൊരു ഭീഷണിയെയും ശക്തമായി നേരിടും. നയതന്ത്ര വഴികളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങൾ എല്ലായ്‌പോഴും ശ്രമിച്ചിട്ടുള്ളത്.’
പെസഷ്‌കിയാൻ മാക്രോണിനോട് പറഞ്ഞു.
അമേരിക്കയുമായുള്ള ആണവ ചർച്ചകൾ മുടങ്ങിയ സാഹചര്യത്തിൽ നിലവിലെ യുദ്ധസാഹചര്യം ഒഴിവാക്കാൻ ഇറാനുമായി ചർച്ച നടത്താൻ തയാറാണെന്ന് ജർമനി, ഫ്രാൻസ്, ബ്രിട്ടൻ രാഷ്ട്രങ്ങൾ അറിയിച്ചിരുന്നു. മിഡിൽ ഈസ്റ്റ് സന്ദർശിക്കുന്ന ജർമൻ വിദേശകാര്യമന്ത്രി ജൊഹാൻ വേഡ്ഫുൽ ആണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര പരിഹാരം ഇപ്പോഴും സാധ്യമാണെന്നും എത്രയും വേഗം ചർച്ച ആരംഭിച്ച് പ്രശ്‌നം പരിഹരിക്കാമെന്നും വേഡ്ഫുൾ പറഞ്ഞു. സമാധാന വഴികളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താൻ ഇറാന് അവസരമുണ്ടായിരുന്നുവെന്നും എന്നാൽ അത് ഉപയോഗപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒമാൻ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കിടെ, ഇറാൻ ആണവ പദ്ധതികൾ പൂർണമായി ഉപേക്ഷിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. എന്നാൽ, സിവിലിയൻ ആവശ്യങ്ങൾക്കു വേണ്ടിയുള്ള യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നു. ഇതോടെയാണ് അഞ്ച് റൗണ്ടുകൾ പിന്നിട്ടിട്ടും സമവായത്തിൽ എത്താൻ കഴിയാതെ പോയത്. മസ്‌കത്തിൽ ആറാം റൗണ്ട് ചർച്ച ഇന്ന് നടക്കാനിരിക്കെയാണ് വെള്ളിയാഴ് ഇസ്രായിൽ ഇറാനെ ഏകപക്ഷീയമായി ആക്രമിച്ചത്.