ന്യൂഡൽഹി: കാനഡയിൽ ജൂൺ 15 മുതൽ 17 വരെ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി മാർക് കാർനിയുടെ ഔദ്യോഗിക ക്ഷണം മോദി സ്വീകരിക്കുകയായിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര അസ്വാരസ്യങ്ങളുടെ ഭാഗമായി കാനഡ മോദിയെ ക്ഷണിക്കില്ലെന്നും, ക്ഷണിച്ചാൽ തന്നെ മോദി പങ്കെടുക്കില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
‘കാനഡ പ്രധാനമന്ത്രി മാർക് കാർനിയുടെ ക്ഷണം സന്തോഷത്തോടെ സ്വീകരിച്ചു. ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം നേടിയ വിജയത്തിൽ അനുമോദിക്കുകയും കനാനാസ്‌കിസിൽ ഈ മാസം നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു. ജനങ്ങൾ തമ്മിൽ ആഴത്തിൽ ബന്ധമുള്ള രണ്ട് ജനാധിപത്യ സംവിധാനങ്ങൾ എന്ന നിലയിൽ ഇന്ത്യയും കാനഡയും പുതിയ ഊർജത്തോടെയും പരസ്പര ബഹുമാനത്തോടെയും ഒന്നിച്ചു പ്രവർത്തിക്കും. യോഗത്തിൽ അദ്ദേഹത്തെ കാണാൻ കാത്തിരിക്കുന്നു.’ – മോദി എക്‌സിൽ കുറിച്ചു.
അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ, ജർമനി, ജപ്പാൻ, ഇറ്റലി, കാനഡ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്ന കൂട്ടായ്മയാണ് ജി7. സ്ഥിരം അംഗമല്ലാത്ത ഇന്ത്യ 2019 മുതൽ സ്ഥിരം ക്ഷണിതാവായി പങ്കെടുക്കുന്നുണ്ട്. ഇത്തവണ കാനഡയിൽ നടക്കുന്ന ഉച്ചകോടിക്ക് ആദ്യഘട്ടത്തിൽ ക്ഷണം ലഭിക്കാതിരുന്നതോടെ ഇത് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര അസ്വാരസ്യത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലുണ്ടായിരുന്നു. 2019-നു ശേഷം നടന്ന എല്ലാ ജി7 ഉച്ചകോടികളിലും മോദി പങ്കെടുത്തിരുന്നു.