പാരീസ് – ഒരു വർഷത്തിനിടെ ലോകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിയും ഗാസയിലാണെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തിറക്കിയ റിപ്പോർട്ട്. ഒരു കൊല്ലത്തിനിടെ ലോകമെമ്പാടും അറുപത്തിയേഴ് മാധ്യമപ്രവർത്തകർ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനിടയിലോ ജോലിയുടെ പേരിലോ കൊല്ലപ്പെട്ടു. അവരിൽ പകുതിയാളുകളെയും ഗാസ മുനമ്പിൽ ഇസ്രായിൽ സേനയാണ് കൊലപ്പെടുത്തിയത്.
2024 ഡിസംബർ ഒന്നിനും 2025 ഡിസംബർ ഒന്നിനും ഇടയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം സായുധ സേനകളുടെ ക്രിമിനൽ നടപടികൾ കാരണം വർധിച്ചതായി പ്രസ് ഫ്രീഡം ഓർഗനൈസേഷൻ റിപ്പോർട്ടിൽ പറഞ്ഞു. മാധ്യമപ്രവർത്തകർ മരിക്കുന്നില്ല, അവർ കൊല്ലപ്പെടുന്നകയാണെന്ന് സംഘടന പറഞ്ഞു. ഭീകരതയെ പ്രശംസിച്ചതിന് ഫ്രഞ്ച് പത്രപ്രവർത്തകൻ ക്രിസ്റ്റോഫ് ഗ്ലീസിനെതിരെ ഏഴ് വർഷത്തെ തടവ് ശിക്ഷ അൾജീരിയൻ അപ്പീൽ കോടതി ശരിവച്ചതിന് ആറ് ദിവസത്തിന് ശേഷം, റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് നിലവിൽ 47 രാജ്യങ്ങളിലായി തടവിലാക്കപ്പെട്ട 503 പത്രപ്രവർത്തകരുടെ ദുരവസ്ഥ എടുത്തുകാണിച്ചു. ചൈനയിൽ 121 ഉം റഷ്യയിൽ 48 ഉം മ്യാൻമറിൽ 47 ഉം മാധ്യമപ്രവർത്തകർ തടവിലാണ്. 135 മാധ്യമപ്രവർത്തകരെ കാണാതായി. ഇവരിൽ ചിലരെ കാണാതായിട്ട് 30 വർഷത്തിലേറെയായി. 20 മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടുപോയി. ഇവരിൽ ഭൂരിഭാഗവും സിറിയയിലും യെമനിലുമാണ്.
കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും കുറവ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട വർഷങ്ങളിൽ ഒന്നായ 2023 ൽ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് 49 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി രേഖപ്പെടുത്തി. 2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായിലിൽ ഹമാസ് നടത്തിയ പ്രതിരോധ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഗാസ യുദ്ധം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 2024 ൽ 66 ആയും 2025 ൽ 67 ആയും ഉയർത്തി.
ഇത് മാധ്യമപ്രവർത്തകരോടുള്ള വെറുപ്പിന്റെ ഫലമാണ്. ഇത് ശിക്ഷാനടപടികൾ ഇല്ലാത്തതിന്റെ ഫലമാണെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് എഡിറ്റർ-ഇൻ-ചീഫ് ആനി ബൊകാൻഡറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇന്നത്തെ യഥാർഥ വെല്ലുവിളി സർക്കാരുകൾ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്, അവരെ ലക്ഷ്യങ്ങളാക്കരുത് എന്നതാണെന്നും ആനി ബൊകാൻഡറ്റ് പറഞ്ഞു.
ഇസ്രായിൽ സൈന്യത്തെ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ ശത്രുവായി റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് കണക്കാക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ ഫലസ്തീൻ പ്രദേശങ്ങളിൽ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിനിടെ 29 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ മുതൽ കുറഞ്ഞത് 220 മാധ്യമപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടു. പ്രൊഫഷണൽ പ്രവർത്തനങ്ങളുടെ പരിധിക്ക് പുറത്ത് കൊല്ലപ്പെട്ടവരെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്.
സംഘർഷമേഖലകളിലെ സാധാരണക്കാരെ പോലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കേണ്ടതുണ്ടെങ്കിലും, ഇസ്രായിൽ സൈന്യം മനഃപൂർവം അവരെ ലക്ഷ്യം വെക്കുന്നതായി ആവർത്തിച്ച് ആരോപിക്കപ്പെടുന്നു. ഇത് യുദ്ധക്കുറ്റ പരാതികൾക്കും കാരണമായിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും ഭീകര സംഘടനയായി പ്രഖ്യാപിച്ച ഹമാസിനെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഇസ്രായിൽ പലപ്പോഴും ഈ ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്.
ആഗസ്ത് മാസത്തിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർക്കൊപ്പം കൊല്ലപ്പെട്ട അൽജസീറ റിപ്പോർട്ടർ അനസ് അൽശരീഫിനെ ലക്ഷ്യം വെച്ചതായി ഇസ്രായിൽ സൈന്യം സ്ഥിരീകരിച്ചു. അദ്ദേഹം മാധ്യമപ്രവർത്തകനായി നടിച്ച ഭീകരൻ ആണെന്ന് ഇസ്രായിൽ അവകാശപ്പെട്ടു. ഇസ്രായിലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അക്കാലത്ത് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറഞ്ഞു. കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനായി മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന പ്രവണതയെ സംഘടനയുടെ എഡിറ്റോറിയൽ ഡയറക്ടർ അപലപിച്ചു. അബദ്ധത്തിലുള്ള വെടിയുണ്ടകളൊന്നുമില്ല. ഈ മേഖലകളിൽ എന്താണ് സംഭവിക്കുന്നതെന്ന് അവർ ലോകത്തിന് റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇത് മാധ്യമപ്രവർത്തകരെ മനഃപൂർവം ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളാണെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് എഡിറ്റോറിയൽ ഡയറക്ടർ പറഞ്ഞു.
മെക്സിക്കോയിൽ മൂന്ന് വർഷത്തിനിടയിൽ മാധ്യമപ്രവർത്തകർക്ക് ഏറ്റവും കഠിനമായ വർഷമാണ് കടന്നുപോയത്. ഒരു കൊല്ലത്തിനിടെ മെക്സിക്കോയിൽ ഒമ്പതു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. 2024 ൽ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. കൊല്ലപ്പെട്ടവർ പ്രാദേശിക വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും സംഘടിത കുറ്റകൃത്യങ്ങളുമായി രാഷ്ട്രീയ വൃത്തങ്ങൾക്കുള്ള ബന്ധം തുറന്നുകാട്ടുകയും ചെയ്തു. അവർക്ക് വ്യക്തമായ വധഭീഷണി ഉണ്ടായിരുന്നതായി സംഘടന പറയുന്നു.
ഫ്രഞ്ച് ഫോട്ടോ ജേണലിസ്റ്റ് ആന്റണി ലാലെക്വിൻ ഉൾപ്പെടെ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട ഉക്രെയ്‌നും നാല് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സുഡാനും മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ട മറ്റ് രാജ്യങ്ങളിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണത്തെ കുറിച്ച് മറ്റ് സംഘടനകൾ പുറത്തുവിട്ട കണക്കുകൾ അവയുടെ എണ്ണൽ രീതികളിലെ വ്യത്യാസങ്ങൾ കാരണം വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വർഷം ഇതുവരെ ലോകമെമ്പാടും 91 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി യൂനിസെഫ് അതിന്റെ വെബ്‌സൈറ്റിൽ സൂചിപ്പിച്ചു.



