തെൽഅവീവ്: ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, ഇസ്രായിലിന് നേരെ ശക്തമായ മിസൈൽ ആക്രമണവുമായി ഇറാൻ. ഞായറാഴ്ച രാത്രി പടിഞ്ഞാറൻ ഇറാനിലെ കെർമൻഷായിലുള്ള ഭൂഗർഭ താവളങ്ങളിൽ നിന്നാണ് ഇസ്രായിൽ ലക്ഷ്യമാക്കി ഇറാൻ റെവല്യൂഷണറി ഗാർഡ് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത്. ആക്രമണത്തെ തുടർന്ന് വടക്കൻ ഇസ്രായിലിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങുകയും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ചെയ്തു. എന്നാൽ ഇറാൻ വിക്ഷേപിച്ച മിസൈലുകളെല്ലാം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇസ്രായിൽ സൈന്യം അവകാശപ്പെട്ടു. മുൻകരുതലിന്റെ ഭാഗമായി തിങ്കളാഴ്ച ഇസ്രായിലിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്രായിലിലെ ‘രാമത്ത് ഡേവിഡ്’ വ്യോമതാവളം ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈലുകൾ അയച്ചതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു. ലെബനനെതിരായ ആക്രമണങ്ങൾക്ക് ഇസ്രായിൽ പ്രധാന വിക്ഷേപണ കേന്ദ്രമായി ഉപയോഗിക്കുന്നത് ഈ താവളമാണ്.
ഏപ്രിൽ 8-ലെ വെടിനിർത്തൽ കരാർ എല്ലാ മുന്നണികളിലും പാലിക്കണമെന്ന നിബന്ധനയോടെയാണ് ഇറാൻ അംഗീകരിച്ചത്. എന്നാൽ അമേരിക്കയും ഇസ്രായിലും ഇത് ലംഘിച്ചു. ലെബനനിൽ ആക്രമണം തുടരുകയും ഹോർമുസ് കടലിടുക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഇറാൻ തീരങ്ങളെയും കപ്പലുകളെയും അവർ ലക്ഷ്യം വെക്കുകയും ചെയ്തുവെന്ന് റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഈ ‘മുന്നറിയിപ്പ് ആക്രമണം’ എന്നും ഇറാൻ വ്യക്തമാക്കി. ഹിസ്ബുല്ല വടക്കൻ ഇസ്രായിലിൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ബെയ്റൂത്തിൽ ബോംബിട്ടതെന്നാണ് ഇസ്രായിലിന്റെ വാദം.
ഇസ്രായിൽ എല്ലാ ചുവപ്പ് വരകളും മറികടന്നതായി ഇറാൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് വക്താവ് കുറ്റപ്പെടുത്തി. തെക്കൻ ലെബനനിലെയും ബെയ്റൂത്തിലെയും ആക്രമണങ്ങൾ ഇസ്രായിൽ ഉടൻ നിർത്തണം. ഈ മിസൈൽ ആക്രമണത്തിന് ഇസ്രായിൽ തിരിച്ചടി നൽകാൻ മുതിർന്നാൽ, ഇസ്രായിലിനും അതിന്റെ സഖ്യകക്ഷികൾക്കും നേരെ ഇതിലും കഠിനവും വിനാശകരവുമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ ലംഘനങ്ങൾ ഇറാൻ വെച്ചുപൊറുപ്പിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് മുഹ്സിൻ റെസായിയും ആവർത്തിച്ചു. മുന്നറിയിപ്പ് ആക്രമണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇസ്രായിലിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പുതിയ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ കഠിനവും ചെലവേറിയതുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് മുഹ്സിന്‍ റെസായി വ്യക്തമാക്കി.
ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇസ്രായിൽ ബെയ്റൂത്തിൽ നടത്തിയ ആക്രമണത്തിൽ തനിക്ക് സന്തോഷമില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഇരുവിഭാഗവും തമ്മിലുള്ള സംഘർഷം ലഘൂകരിക്കേണ്ട സമയമാണിതെന്ന് ഓർമ്മിപ്പിച്ചു. ഇറാൻ എത്രയും വേഗം ചർച്ചാ മേശയിലേക്ക് മടങ്ങണമെന്നും ഒരു കരാറിലെത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.



