ജിദ്ദ – പന്ത്രണ്ടു ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ഇസ്രായിൽ, ഇറാൻ എന്നീ രാജ്യങ്ങൾ നൽകിയത് നല്‍കിയത് കനത്ത വില. യുദ്ധത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ബില്യണ്‍ കണക്കിന് ഡോളറിന്റെ നഷ്ടങ്ങള്‍ നേരിട്ടു. ഇറാന്‍ മിസൈലുകളെയും ഡ്രോണുകളെയും നേരിടാനുള്ള ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെ ചെലവ് വളരെ ഉയര്‍ന്നതാണ്. ഇറാന്‍ മിസൈലുകളും ഡ്രോണുകളും ചെറുക്കാന്‍ മാത്രം ഇസ്രായിലിന് പ്രതിദിനം 20 കോടി ഡോളര്‍ ചെലവഴിക്കേണ്ടിവന്നതായി വിദഗ്ധര്‍ കണക്കാക്കുന്നു.
ഹ്രസ്വ, ദീര്‍ഘദൂര മിസൈലുകള്‍ വെടിവച്ചു വീഴ്ത്തുന്ന ഇസ്രായിലിന്റെ ഡേവിഡ് സ്ലിംഗ് സംവിധാനം ഓരോ തവണയും സജീവമാക്കുമ്പോള്‍ ഏകദേശം ഏഴു ലക്ഷം ഡോളര്‍ ചെലവാകുമെന്ന് തെല്‍അവീവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിലെ മുതിര്‍ന്ന ഗവേഷകനായ യെഹോഷുവ കലിസ്‌കി പറഞ്ഞു.


ഇറാന്, ഇസ്രായില്‍ യുദ്ധത്തിനിടെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ വെടിവെച്ചു വീഴ്ത്താന്‍ ഉപയോഗിച്ച മറ്റൊരു സംവിധാനമായ ആരോ 3 സംവിധാനത്തിന്, ഓരോ ചെറുക്കലിനും ഏകദേശം 40 ലക്ഷം ഡോളര്‍ തോതില്‍ ചെലവായി. ആരോ 2 എന്നറിയപ്പെടുന്ന ആരോയുടെ പഴയ പതിപ്പിന്, ഓരോ ചെറുക്കലിനും ഏകദേശം 30 ലക്ഷം ഡോളര്‍ തോതില്‍ ചെലവ് വന്നതായും യെഹോഷുവ കലിസ്‌കി പറഞ്ഞു. ഇസ്രായിലില്‍, പ്രത്യേകിച്ച് തെല്‍അവീവ്, ഹൈഫാ, ബീര്‍ഷെബ എന്നിവിടങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ നന്നാക്കാന്‍ 40 കോടി ഡോളറിലധികം ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. യുദ്ധത്തില്‍ ഏകദേശം 30 ഇസ്രായിലികള്‍ കൊല്ലപ്പെടുകയും 1,300 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇറാന് സംഭവിച്ച നഷ്ടം
സൈനിക, ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരവധി മേഖലകള്‍ക്ക് ഉണ്ടായ വലിയ ഭൗതിക നാശനഷ്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇറാനില്‍ ചെലവ് ബില്യണ്‍ കണക്കിന് ഡോളറിലെത്തും. കഴിഞ്ഞ ശനിയാഴ്ച യു.എസ് ബോംബാക്രമണത്തില്‍ ഇസ്ഫഹാന്‍, നതാന്‍സ്, ഫോര്‍ഡോ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തി ഇപ്പോഴും അജ്ഞാതമാണ്.
ഈ ആണവ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന ശ്രമങ്ങള്‍ക്ക് ഇറാന്‍ ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിച്ചു. ഇവ പുനര്‍നിര്‍മിക്കാനും ഭീമമായ തുക വേണ്ടിവരുമെന്ന കാര്യം നിസ്സംശയമാണ്. ഇറാന്റെ ഏറ്റവും വലിയ നഷ്ടം മാനവശേഷി നഷ്ടമാണ്. യുദ്ധത്തില്‍ ഏകദേശം 650 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ഹുസൈന്‍ ബാഖിരി, റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഹുസൈന്‍ സലാമി, ഖതം അല്‍അന്‍ബിയ ആസ്ഥാനത്തിന്റെ കമാന്‍ഡര്‍ അലി ഷാദ്മാനി എന്നിവര്‍ അടക്കം നിരവധി മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. 30 മുതിര്‍ന്ന ഇറാന്‍ സൈനിക കമാന്‍ഡര്‍മാരെയും 17 ലേറെ ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയതായി ഇസ്രായിലി വൃത്തങ്ങള്‍ വ്യക്തമാക്കി.